തിരുവന്തപുരം: കെഎസ് ആര്‍ടിസി ജീവനക്കാര്‍ക്ക് കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസം പകുതിയായിട്ടും നല്‍കാതെ സര്‍ക്കാര്‍. ഇതുമൂലം നിത്യവൃത്തിക്കുപോലും വകയില്ലാതെ കഷ്ടപ്പെടുകയാണ് 40000 ത്തോളം ജീവനക്കാര്‍. കിട്ടിയ പകുതി ശമ്പളവും ബാങ്കുകാര്‍ പിടിച്ചതിനാല്‍ കുടുംബം പട്ടിണി കിടക്കുമ്പോള്‍ പലര്‍ക്കും സമരം ചെയ്യാന്‍പോലും പറ്റുന്നില്ല. ഇതിനിടെയാണ് ശമ്പളം കിട്ടാത്തതിന്റെ മനോവിഷമംകൊണ്ട് പാപ്പനംകോടില്‍ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചതും. തൊഴിലാളി സംഘടനയായ സി ഐടിയുവിനു സ്വന്തം പാര്‍ട്ടിക്കെതിരെ സമരം നടത്തുന്നതില്‍ വിമ്മിഷ്ടവും ഉണ്ട്. കൂടാതെ പകുതി ശമ്പളം ഏതുകാലത്തുകിട്ടുമെന്ന ആശങ്കയും.
ശബരിമലയില്‍ അടിസ്ഥാന സൗകര്യം ഒരുക്കാനായി നല്‍കിയ പണമെടുത്താണ് നേരത്തെ ജീവനക്കാര്‍ക്ക് ഓണത്തിനു ബോണസ് നല്‍കിയത്. അതിനാല്തന്നെ ശബരിമലയിലേക്കുള്ള 15കോടി രൂപ ഈമാസത്തെ ദിവസവരുമാനത്തില്‍ നിന്ന് കണ്ടെത്തേണ്ടി വന്നു. 50 കോടിരൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ധനവകുപ്പ് ഒന്നിനും പ്രതികരണം നല്‍കാതെ വിഷയത്തില് നിന്നും ഓളിച്ചോടുകയാണ്. ഇതിനിടയില്‍ പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗതമന്ത്രിയും ധനമന്ത്രിയും സംയുക്ത ചര്‍ച്ചനടത്താന്‍ തീരുമാനിച്ചെങ്കിലും സമയക്കുറവുണ്ടെന്നു കാണിച്ച് ചര്‍ച്ച മാറ്റി. ഇതോടെ ഭരണ-പ്രതിപക്ഷസംഘടനകളുടെ സ്വഭാവം മാറി. പ്രതിപക്ഷം നിയമസഭയില്‍ ബഹളം കൂട്ടിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല.
ഇതോടെയാണ് മുഴുവന്‍ ശമ്പളവും ഉടന്‍ നല്‍കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍ ഭരണപക്ഷ സംഘടനയായ സിഐടിയു അനിശ്ചിതകാല ഉപരോധ സമരം തുടങ്ങിയത്. പ്രതിസന്ധി പരിഹരിക്കാന്‍ ഗതാഗത മന്ത്രി നടപടിയെടുക്കുന്നില്ലെന്ന് സമരക്കാര്‍ തുറന്നടിച്ചു പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ പണം നല്‍കിയാലെ ശമ്പളം നല്‍കാന്‍ കഴിയുവെന്നാണ് ഗതാഗത മന്ത്രി ശശീന്ദ്രന്‍ പറയുന്നത്.















