നിയമത്തിന്റെ ചെങ്കോല്‍ കണ്ടു ഭയന്നല്ല ഏതൊരു പരിഷ്‌കൃത സമൂഹവും മുന്നേറേണ്ടത്. സ്വയം സ്വീകൃതമായ അനുശാസനത്തിലൂടെയായിരിക്കണം. അതിന്റെ പ്രേരണ ധര്‍മമായിരിക്കണം. പരിവര്‍ത്തനങ്ങളും പരിഷ്‌ക്കാരങ്ങളും ധര്‍മാധിഷ്ഠിതമായിരിക്കണം.
ധര്‍മത്തിനുപകരം എപ്പോഴാണോ നിയമം ചാട്ടവാറായി വരുന്നത് അവിടെ തര്‍ക്കങ്ങള്‍ സ്വാഭാവികം. ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലത്രയും ഈ സ്പര്‍ധകള്‍ മേല്‍ക്കോയ്‌മ നേടാന്‍ കാരണം ഈ ധര്‍മത്തിനുവന്ന ച്യുതിയാണ്. അമിതമായ രാഷ്‌ട്രീയ ഇടപെടലുകളാണ് മൂല്യച്യുതിക്ക് കാരണവും. മലയാളമനസ്സിന്റെ കണ്ണാടിയാണ് ശബരിമല. ശബരിമല പോലെ മറ്റു പരിചിഹ്നങ്ങളുമുണ്ട്. അക്ഷരലോകം നൃത്തം വയ്‌ക്കുന്ന കൈരളിമുതല്‍ രോമകൂപങ്ങളെ ത്രസിപ്പിക്കുന്ന തൃശൂര്‍പൂരവും അതിലുണ്ട്. മീനഭരണിമുതല്‍ ഭരണിപ്പാട്ടു വരെ, ഞാറ്റുവേല മുതല്‍ വിഷു വേല വരെ, ശ്രാവണസന്ധ്യമുതല്‍ ഇടവപ്പാതിയുടെ ഇടിമിന്നല്‍ വരെ, ആറന്മുള കണ്ണാടി മുതല്‍ കളിവിളക്ക് വരെ. ചേന്ദമംഗലം കൈത്തറി മുതല്‍ സ്വര്‍ണാഭരണ നിര്‍മാണം വരെ കേരളത്തിനൊരു താളമുണ്ട്. ഇതിന്റെയെല്ലാം പ്രതീകാത്മകമായ സ്ഥാവരങ്ങളാണ് കേരളീയ ക്ഷേത്രങ്ങളെങ്കില്‍ അനിര്‍വചനീയമായ വ്യത്യസ്തത പുലര്‍ത്തുന്ന മഹാപ്രസ്ഥാനമാണ് ശബരിമല. അയ്യപ്പമുദ്ര ധരിച്ച ശേഷമുള്ള 41 ദിനങ്ങള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്വയം സ്വീകരിക്കുന്ന അച്ചടക്കം, തുടര്‍ന്നുള്ള ജീവിതത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കും. വേദാധികാരമില്ലാത്ത ഹൈന്ദവ വിഭാഗങ്ങള്‍ ഏകത്വഭാവനയില്‍ തിരഞ്ഞെടുത്ത ആധ്യാത്മിക സപര്യയാണ് ശബരിമലമണ്ഡലവ്രതവും ക്ഷേത്രദര്‍ശനവും.
അയ്യപ്പന്റെ മുദ്രചാര്‍ത്തിയ നിമിഷം മുതല്‍, സ്വയം സ്വാമിയായിതീരുന്ന ഭക്തന് അയ്യപ്പനുമായി താദാത്മ്യം പ്രാ
പിക്കാനാണ് വ്രതനിഷ്ഠ. ഹൈന്ദവാചാരാനുഷ്ഠാനങ്ങളുടെ പൊരുള്‍ തന്നെ,
‘ഭക്ത്യാ ശിവോഹം
ശിവോഹമെന്നിങ്ങനെ
ഭക്തിപൂര്‍വം സ്തുതി
ചെയ്യുന്നവന്‍ ശിവന്‍’
എന്നുള്ള അവസ്ഥയില്‍ എത്തിച്ചേരാനാണ്. വേറൊരു മതവും ഇത്രമാത്രം ഉന്നതമായ അവസ്ഥയെ പ്രദാനം ചെയ്യുന്നില്ല. സ്വയം ഈശ്വരനായി തീരാനാണ് അവന്‍ വ്രതമെടുക്കുന്നത്. ബാക്കി വരുന്ന 324 ദിവസവും അവന്‍ ആ ചുറ്റുപാടുകളില്‍ നിന്നും പൂര്‍ണമായും അകന്ന് ഈശ്വരോന്മുഖമായി മാത്രം ശ്വാസനിശ്വാസങ്ങളെ ക്രമീകരിക്കുന്ന ഒരു അനുഷ്ഠാന പദ്ധതി, കേരളത്തിന്റെ ശക്തമായ ഹൈന്ദവികതയുടെ പ്രതീകമാണ് എന്ന കാര്യത്തിന് തര്‍ക്കമില്ല. പിന്നീടങ്ങോട്ടുള്ള ദിനങ്ങള്‍ ഓരോന്നും കൂട്ടായ്‌മയുടെയും സാത്വിക ചിന്തയുടെയും ഉത്സാഹത്തിന്റെയും ദിനങ്ങളാണ്. എല്ലാ വസ്ത്രങ്ങളും അലക്കി വൃത്തിയാക്കിയെടുത്ത് മുക്കി തോരാനിട്ടിരിക്കുന്നു. കിടക്കയും കോസടിയും ഒരുവശത്ത് ഒതുക്കികെട്ടിവെച്ചിട്ടുണ്ട്. അയല്‍പക്കങ്ങളില്‍ ചില വീടുകളില്‍ നിന്നൊക്കെ ഉറക്കെ ശരണം കേള്‍ക്കാം. അങ്ങനെ എവിടെയെങ്കിലും ശരണംവിളി തുടങ്ങിയാല്‍ ( സ്വാമിയേ… എന്ന്) കൂട്ടായ്‌മയായി തന്നെ ശരണമയ്യപ്പ എന്നു വിളിക്കണമെന്നാണ് ചട്ടം.
( തുടരും)
















