ലഖ്നോ: അയോധ്യയില്‍ രാമക്ഷേത്രം എന്ന സുപ്രീംകോടതിയിടെ ചരിത്രവിധിക്ക് പിന്നാലെ ഉത്തരവ് നടപ്പാക്കുന്നതിനുള്ള വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി മന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം മുന്‍കൈയെടുത്ത് മന്ത്രിമാരുടെ സമിതിയെ നിയോഗിക്കണോ എന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരുമായും കൂടിയാലോചനകളുണ്ടാകും.
കേന്ദ്രത്തിനു പിന്തുണയുമായി മതനേതാക്കളുടെ യോഗം ചേരും. തര്‍ക്കഭൂമിയുടെ കാര്യങ്ങള്‍ക്കായി ട്രസ്റ്റ് അല്ലെങ്കില്‍ മറ്റൊരു സംവിധാനത്തിന്റെ രൂപീകരണം, തര്‍ക്കഭൂമിയില്‍ ഉള്‍പ്പെടാത്ത പ്രദേശം എന്തു ചെയ്യണമെന്ന തീരുമാനം, വഖഫ് ബോര്‍ഡിനുള്ള അഞ്ച് ഏക്കര്‍ ഭൂമി സംബന്ധിച്ച തീരുമാനം എന്നിവയാണ് സര്‍ക്കാരിന് ചെയ്യാനുളളത്.
അയോധ്യയിലെ ചില പ്രദേശങ്ങള്‍ ഏറ്റെടുത്തുള്ള 1993ലെ നിയമത്തിലെ 6, 7 വകുപ്പുകള്‍ പ്രകാരമുള്ള അധികാരമുപയോഗിച്ച് ട്രസ്റ്റ് അല്ലെങ്കില്‍ മറ്റൊരു സംവിധാനമുണ്ടാക്കാനാണു കോടതി നിര്‍ദേശം. നിയമപ്രകാരം, തര്‍ക്കഭൂമിയുടെ അവകാശവും ഉടമസ്ഥതയും ട്രസ്റ്റ് അല്ലെങ്കില്‍ മറ്റൊരു സംവിധാനത്തിനു കൈമാറാന്‍ കേന്ദ്ര സര്‍ക്കാരിനാകും.
തര്‍ക്കഭൂമി നിലവിലെ രീതിയില്‍ നിലനിര്‍ത്തുകയെന്ന ഉത്തരവാദിത്തവും കേന്ദ്രത്തിനാണ്. ഭൂമി കൈമാറുമ്പോള്‍ വ്യവസ്ഥകള്‍ നിര്‍ദേശിക്കാനും സര്‍ക്കാരിന് അധികാരമുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണു ക്ഷേത്ര നിര്‍മാണത്തിനുള്ള അധികാരമുള്‍പ്പെടെ ട്രസ്റ്റിനു നല്‍കണമെന്ന കോടതി നിര്‍ദേശമെന്നാണു നിയമവൃത്തങ്ങള്‍ പറയുന്നത്. അപ്പോഴും ഭൂമിയുടെ തല്‍സ്ഥിതി തുടരുന്നതു സംബന്ധിച്ച വ്യവസ്ഥ ആശയക്കുഴപ്പമുണ്ടാക്കാമെന്നും അതു പരിഹരിക്കാന്‍ ആവശ്യമെങ്കില്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
ട്രസ്റ്റ് രൂപീകരിക്കാനാണു തീരുമാനമെങ്കില്‍, ഗുജറാത്തിലെ സോമനാഥ് ക്ഷേത്ര ട്രസ്റ്റാണു കേന്ദ്രത്തിനു മുന്നിലെ പ്രധാന മാതൃക. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നാല് വീതം പ്രതിനിധികള്‍ ഉള്‍പ്പെടുന്നതാണ് ഈ ട്രസ്റ്റ്. നിലവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, എല്‍.കെ. അദ്വാനി തുടങ്ങിയവര്‍ ട്രസ്റ്റ് ബോര്‍ഡില്‍ അംഗങ്ങളാണ്.
അയോധ്യയിലെ തര്‍ക്കഭൂമിയുടെ കാര്യങ്ങള്‍ക്കായി രൂപീകരിക്കുന്ന ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയുടെ പ്രാതിനിധ്യം വേണമെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഫലത്തില്‍, ബാക്കിയുള്ളവരെ കേന്ദ്രത്തിനു തീരുമാനിക്കാം. സ്വാഭാവികമായും, രാമജന്മഭൂമി ന്യാസിന്റെ പ്രാതിനിധ്യം പ്രതീക്ഷിക്കാം.
















