ന്യൂദല്‍ഹി : ആകാംക്ഷഭരിതരായി കാത്തിരിക്കുന്ന നാല് സുപ്രീംകോടതി വിധികളാണ് അടുത്ത 10 ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങാനുള്ളത്. ഈ മാസം 17ന്് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വിരമിക്കുന്നതിനു മുമ്പ് വാദം പൂര്‍ത്തിയായിരിക്കുന്ന സുപ്രധാന കേസുകളില്‍ വിധി പ്രസ്താവന നടത്തുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.
അയോധ്യ കേസ് മുതല്‍ ശബരിമല കേസ് വരെ ഈ ദിവസങ്ങളില്‍ വിധി പ്രസ്താവന നടത്തുമെന്നാണ് അരിയാന്‍ സാധിക്കുന്നത്. നവംബര്‍ 4 മുതല്‍ പത്ത് ദിവത്തിനുള്ളില്‍ ഈ വിധികള്‍ പുറത്തുവരും. അയോധ്യ, ശബരിമല, റഫാല്‍, ചീഫ് ജസ്റ്റിസിനെ വിവരാവകാശത്തിന്റെ പരിധിയില്‍ കൊണ്ടുവരിക തുടങ്ങിയ വിവാദങ്ങളായ കേസാണ് ഈ ദിവസങ്ങളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവന നടത്താനുള്ളത്.
1858 മുതല്‍ ഇന്ത്യയുടെ സാമൂഹ്യ-മതപരമായ ഇടങ്ങളില്‍ പ്രധാന ഘടകമാണ് അയോധ്യ. 1885ല്‍ ക്ഷേത്രം പണിയാന്‍ സ്ഥലം നല്‍കണമെന്ന രഘുബീര്‍ ദാസ് എന്ന പുരോഹിതന്‍ ഫൈസാബാദ് ജില്ലാ കോടതിയില്‍ അപേക്ഷ നല്‍കിയതു മുതലാണ് അയോധ്യ കോടതി കയറി തുടങ്ങിയത്.
1950ല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.കെ. നായര്‍ ബാബറി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് അയോധ്യ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ റിസീവര്‍ ഭരണത്തിലാക്കി. ആ സ്ഥലം ആവശ്യപ്പെട്ട് ഗോപാല്‍ സിങ് വിശാരദും പിന്നീട് പരമഹംസ രാമചന്ദ്രയും നിര്‍മോഹി അഖാഡയും കോടതിയില്‍ ഹര്‍ജി നല്‍കി. 1961ല്‍ യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും കോടതിയെ സമീപിച്ചു. 1982ല്‍ രാമജന്മഭൂമി പ്രസ്ഥാനവുമായി വിഎച്ച്പിയുടെ രംഗപ്രവേശത്തോടെയാണ് അയോധ്യ വിഷയം കലുഷിതമാവുകയും 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ന്നു.
2010 സെപ്തംബര്‍ 30ന് അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും നിര്‍മോഹി അഖാഡയ്‌ക്കുമായി മൂന്നായി വിഭജിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. 2011 മേയില്‍ ഇത് സുപ്രീം കോടതി സ്റ്റേ ചെയ്തു. തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായി മൂന്നംഗ സമിതിയെ കോടതി നിയോഗിച്ചിരുന്നു. ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ ഈ മാസം ആഗസ്ത് ആറ് മുതല്‍ 40 ദിവസം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഭരണഘടനാ ബെഞ്ച് വാദം കേട്ടു.
ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കുന്ന വിധി പുനഃപരിശോധന നടത്തണമെന്നാവശ്യപ്പെടുന്ന കേസാണ് മറ്റൊന്ന്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതീപ്രവശം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് പുറത്തുവന്നത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ കേസിലാണ് വിധി പ്രസ്താവന നടത്തിയത്. ഇതോടെ സംസ്ഥാനത്ത ്‌നിരവധി പ്രക്ഷോഭങ്ങള്‍ക്കും കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 9000 ക്രിമിനല്‍ കേസുകളില്‍ 27,000 പേരെയാണ് പ്രതിചേര്‍ത്തത്.
യുവതീപ്രവേശത്തെ അനുകൂലിച്ച് പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതി വിവാദ ഉത്തരവ് നടത്തിയത്. ഇതിനെ തുടര്‍ന്ന് സംസ്ഥാനത്തെ വിശ്വാസികള്‍ക്കെതിരെ നിരവധി കേസുകള്‍ കെട്ടിച്ചമയ്‌ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ പുനഃപരിശോധനാ ഹര്‍ജികളും റിട്ടും ഉള്‍പ്പെടെ 65 പരാതികളാണു ചീഫ് ജസ്റ്റിസിന്റെ പരിഗണനയില്‍ എത്തിയത്. ഇവയെല്ലാം വാദം കേട്ടെങ്കിലും വിധി പ്രസ്താവനയ്‌ക്കായി മാറ്റിവെച്ചിരിക്കുകയാണ്.
ചീഫ് ജസ്റ്റിസിന്റെ ഓഫിസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യവുമായി വിവരവകാശ പ്രവര്‍ത്തകന്‍ സുഭാഷ് ചന്ദ്ര അഗര്‍വാള്‍ നല്‍കിയ ഹര്‍ജിയാണ് മൂന്നാമത്തേത്. ഈ ആവശ്യം ആദ്യം ദല്‍ഹി ഹൈക്കോടതി തള്ളിയെങ്കിലും ഇതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇതില്‍ വാദവും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
മോദി സര്‍ക്കാരിനു ക്ലീന്‍ചിറ്റ് നല്‍കിയ റഫാല്‍ കേസാണ് അവസാനത്തേത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്നു 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. മേയില്‍ വാദം കേട്ട ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറയാന്‍ മാറ്റിവെയ്‌ക്കുകയായിരുന്നു.
















