തിരുവനന്തപുരം: നായര്‍ സ്ത്രീകളെ പൊതുസമൂഹത്തില്‍ അപമാനിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിന് കോടതിയുടെ സമന്‍സ്. തരൂരിനെതിരേ നല്‍കിയ അപകീര്‍ത്തി കേസില്‍ തിരുവനന്തപുരം അഡിഷണല്‍ സിജെഎം കോടതിയാണ് സമന്‍സ് അയച്ചിരിക്കുന്നത്. ശശി തരൂരിനോട് അടുത്ത മാസം 21 ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അഡ്വ. ഡി. സുപ്രിയ മുഖേന സന്ധ്യ ശ്രീകുമാറാണ് കോടതിയെ സമീപിച്ചത്. നായര്‍ സ്ത്രീയായ തനിക്ക് സമൂഹത്തില മാനക്കേട് ഉണ്ടാക്കുന്നതാണ് ശശി തരൂരിന്റെ പുസ്തകത്തിലെ പരാമര്‍ശം എന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ചരിത്രത്തിന്റെ പിന്‍ബലമില്ലാതെ സാമ്പത്തിക നേട്ടം മാത്രം ഉദേശിച്ചാണ് സമൂഹത്തെ ഒന്നടങ്കം അധിക്ഷേപിച്ച് ശശി തരൂര്‍ കെട്ടുകഥ ഉണ്ടാക്കിയത്. സന്ധ്യയെയും രണ്ടു സാക്ഷികളെയും വിസ്തരിച്ച ശേഷം പ്രഥമദൃഷ്ട്യാ തരൂര്‍ കുറ്റക്കാനാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് കോടതി സമനസ് അയക്കാന്‍ തീരുമാനിച്ചത്.
പുത്രസമ്പാദനത്തിന് സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പം ശയിക്കണം. എന്നാല്‍ മറ്റു സമയങ്ങളില്‍ അവള്‍ക്ക് സുഖംതേടി എവിടെയും പോകാമെന്ന ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തിലെ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. ഭാര്യമാര്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് നായര്‍ സമുദായത്തിലെ പുരുഷന്മാര്‍ മനസ്സിലാക്കിയിരുന്നത് അവളുടെ മുറിക്കുപുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് ഉണ്ടോ എന്ന് നോക്കിയായിരുന്നു എന്നാണ് പുസ്തകത്തില്‍ തരൂര്‍ പറയുന്നത്. മഹാഭാരത കഥ പശ്ചാത്തലമാക്കി കഴിഞ്ഞ നൂറുവര്‍ഷത്തെ ഇന്ത്യന്‍ രാഷ്‌ട്രീയരംഗത്തെ വിലയിരുത്തുന്ന തരൂരിന്റെ നോവലാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍. പുസ്തകത്തില്‍ ബഹുഭര്‍തൃത്വത്തെപ്പറ്റി പറയുന്ന ഭാഗത്താണ് കേരളത്തിലെ നായര്‍ സമുദായത്തെപ്പറ്റി തരൂര്‍ പരാമര്‍ശിക്കുന്നത്. വംശത്തിന്റെ നിലനില്‍പ്പിനായി പാണ്ഡുവും കുന്തിയും തമ്മില്‍ നടക്കുന്ന സംഭാഷണങ്ങള്‍ക്കിടെയാണ് പുസ്തകത്തിലെ സമുദായ പരാമര്‍ശങ്ങള്‍.
അനപത്യദുഃഖത്താല്‍ ഉഴലുന്ന കുന്തിയെ പാണ്ഡു സമാധാനിപ്പിക്കുന്നു. ഒരാള്‍ക്ക് പിന്തുടര്‍ച്ചാവകാശികളില്‍ നിന്ന് ആറുതരത്തില്‍ മക്കളെ കണ്ടെത്താം.സാധാരണനിലയില്‍ ഭാര്യയില്‍ പിറന്ന മകനുണ്ടാകാം. ഇതിനൊന്നും സാധ്യതയില്ലെങ്കില്‍ ഭാര്യയ്‌ക്ക് അനുചിതമായ ആഗ്രഹങ്ങള്‍ പുലര്‍ത്താത്ത ഒരു നല്ല മനുഷ്യനില്‍ നിന്ന് പുത്രനെ നേടാം. അതല്ലെങ്കില്‍ പരപുരുഷന് പണം നല്‍കി ഒരു പുത്രനെ സ്വന്തമാക്കാം. മരണശേഷം ലഭിക്കുന്ന സന്തതിയെയും കന്യകയായിരിക്കെ ഒരു സ്ത്രീക്ക് പിറക്കുന്ന കുഞ്ഞിനെയും മകനായി സ്വീകരിക്കാം. ഇങ്ങനെ പന്ത്രണ്ടുരീതികളില്‍ ഇഷ്ടമുള്ള മാര്‍ഗ്ഗത്തിലൂടെ കുന്തി മകനെ നേടി തന്റെ വംശം നിലനിര്‍ത്തണമെന്നാണ് പാണ്ഡു ആവശ്യപ്പെടുന്നത്.
തനിക്ക് തുല്യനോ തന്നേക്കാളും ഉയര്‍ന്നവനോ ആയവരില്‍ നിന്ന് പുത്രനെ സ്വീകരിക്കാന്‍ പാണ്ഡു നിര്‍ദ്ദേശിക്കുന്നു. ഭാരതസ്ത്രീകള്‍ പിന്നിട്ട ഒരു നൂറ്റാണ്ടിലെ ആചാരങ്ങളെ പിന്തുടരുന്ന ശീലമുള്ളവരാണെന്നും അതിനുമുമ്പിലെ സഹസ്രാബ്ദങ്ങളിലെ ആചാരങ്ങളെ പാലിക്കാന്‍ അവര്‍ മുതിരാറില്ലെന്നും തരൂര്‍ ഈ ഭാഗത്ത് പരാമര്‍ശിക്കുന്നു. ഇതോടൊപ്പമാണ് ഉദാഹരണമായി നായര്‍ സ്ത്രീകളെപ്പറ്റിയും തരൂര്‍ നിരീക്ഷണം നടത്തുന്നത്. ഇതാണ് കോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
















