പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ ശേഷം ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സഹോദരിമാരുടെ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ 100 മണിക്കൂർ സത്യഗ്രഹം ആരംഭിച്ചു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. കേരളത്തിലിപ്പോൾ പ്രോസിക്യൂഷനെ പ്രോസിക്യൂട്ട് ചെയ്യേണ്ട സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
വാളയാർ കേസിൽ പട്ടികജാതി കമ്മിഷനും ബാലാവകാശ കമ്മിഷനും വനിതാകമ്മിഷനും പ്രതിസ്ഥാനത്താണ്. പ്രതികൾ മാർക്സിസ്റ്റ് പാർട്ടിക്കാരാണെങ്കിൽ അവർക്കൊപ്പമായിരിക്കും സർക്കാരും നിയമവും പോലീസും. ഇരകൾക്ക് നീതി ലഭിക്കില്ല. കേരളത്തിലെ നേതാക്കന്മാരെല്ലാം വടക്കേ ഇന്ത്യയിൽ എന്ത് സംഭവിക്കുന്നുവെന്ന് നോക്കി ഇരിക്കുകയാണ്. കത്വ കേസിൽ കേരളത്തിൽ മൂന്നു ദിവസം ഹർത്താൽ ആചരിച്ചു. അതിനേക്കാൾ ഭീകരമായ സാഹചര്യമാണ് വാളയാറിലെ പെൺകുട്ടികളുടെ കാര്യത്തിലുണ്ടായിരിക്കുന്നത്.
സംഭവത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടിയുടെ സംസ്ഥാന, ജില്ല, മണ്ഡലം നേതാക്കന്മാർ സമരത്തിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം കുമ്മനം വാളയാറിലെ പെൺകുട്ടികളുടെ വീട് സന്ദർശിച്ചു.
















