ന്യൂദല്‍ഹി: രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് അസം സര്‍ക്കാര്‍. ജനസംഖ്യ നിയന്ത്രണത്തിനായി കഴിഞ്ഞ ദിവസമാണ് അസം സര്‍ക്കാര്‍ നിര്‍ണായക തീരുമാനമെടുത്ത്. മന്ത്രിസഭയുടെ തീരുമാനത്തിന് എല്ലാവിധ പിന്തുണയും മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളും വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരും രണ്ട് കുട്ടികള്‍ എന്ന നിബന്ധന പാലിച്ച് മാതൃകയാകണമെന്നും ഉത്തരവില്‍ പറയുന്നു. 2021 ജനുവരി ഒന്നു മുതലാകും ഈ നിയമം പ്രാബല്യത്തില്‍ വരുക. രണ്ട് വര്‍ഷം മുമ്പാണ് ജനസംഖ്യാനയം അസം നിയമസഭ പാസാക്കിയിരുന്നു.
പുതിയ ഭൂനയവും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഭൂരഹിതരായവര്‍ക്ക് 43,200 ചതുരശ്ര അടി ഭൂമി വീതം കൃഷിക്കായും പകുതി സ്ഥലം ഭവന നിര്‍മ്മാണത്തിനായും അനുവദിക്കും. 15 വര്‍ഷത്തേക്ക് സ്ഥലം വില്‍ക്കരുത് എന്ന ഉപാധിയോടെയാണ് ഭൂമി അനുവദിക്കുക. ബസ് യാത്രാക്കൂലിയില്‍ 25 ശതമാനം വര്‍ദ്ധന വരുത്താനും കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചു.
അസമിലെ ജനസംഖ്യ 2001 ലെ സെന്‍സസ് പ്രകാരം 2.66 കോടിയായിരുന്നത് 2011ല്‍ 3.12 കോടിയായി വര്‍ധിച്ചിരുന്നു. ജനസംഖ്യയും വനിതാ ശാക്തീകരണവും സംബന്ധിച്ച നിയമം 2017ല്‍ അസം നിയമസഭ പാസാക്കുമ്പോള്‍ത്തന്നെ ഇങ്ങനെയൊരു നിയമം കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ വ്യക്തമായ സൂചന നല്‍കിയിരുന്നു. രാജ്യത്ത് ആദ്യമായി ജനസംഖ്യ നിയന്ത്രിക്കാനായുള്ള പദ്ധതികള്‍ തയാറാക്കുന്ന സംസ്ഥാനമാണ് അസം. ഈ നിയമം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
















