അമ്പൂരി: തിമിര്‍ത്തുപെയ്യുന്ന മഴയില്‍ മലയോര മേഖലയില്‍ ആശങ്ക. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഏതു നിമിഷവും സംഭവിക്കാവുന്ന വിപത്താണെന്ന നടുക്കമാണ് നാട്ടുകാര്‍ക്കിടയില്‍. കഴിഞ്ഞ ദിവസം അമ്പൂരിയിലെ കുന്നത്തുമല ഓറഞ്ചിക്കാട്ടില്‍ വന്‍ ശബ്ദത്തോടെ മുകളിലെ തടയണ പൊട്ടി മലവെള്ളം താഴ്‌വാരത്തേക്ക് ഇരച്ചെത്തിയിരുന്നു. രണ്ടേക്കറോളം കൃഷിഭൂമിയില്‍ മലവെള്ളപ്പാച്ചിലില്‍ കൃഷി നഷ്ടമുണ്ടായി. ആദ്യം ഉരുള്‍പൊട്ടലാണെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. പിന്നീട് വനംവകുപ്പും നാട്ടുകാരുംചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുന്നിന്‍മുകളിലെ മഴവെള്ളപ്പാച്ചില്‍ തടയാനായി നിര്‍മിച്ച കല്ലിടുക്കുകളില്‍ കെട്ടിനിന്ന വെള്ളം പൊട്ടിയൊഴുകിയതാണെന്ന് കണ്ടെത്തിയത്. പരിസ്ഥിതി വകുപ്പ് ഉരുള്‍പൊട്ടല്‍ സാധ്യതാ ലിസ്റ്റില്‍പ്പെടുത്തിയിട്ടുള്ള വില്ലേജിലാണ് അമ്പൂരിയിലെ മലനിരകള്‍.
അമ്പൂരിയില്‍ 2001 ല്‍ നടന്ന ഉരുള്‍പൊട്ടലിന്റെ നടുക്കം ഇന്നും വിട്ടുമാറിയിട്ടില്ല ഇവിടത്തുകാര്‍ക്ക്. 2001 നവംബര്‍ മാസത്തിലാണ് 38 പേരുടെ ജീവന്‍ നഷ്ടപ്പെട്ട ദുരന്തം നടന്നത്. പശ്ചിമഘട്ട മലനിരകളിലെ അഗസ്ത്യാര്‍കൂടവുമായി ബന്ധപ്പെട്ടതാണ് അമ്പൂരിയിലെ കുന്നിന്‍ചരിവുകള്‍. സമുദ്രനിരപ്പില്‍നിന്നും 350 തിലധികം മീറ്റര്‍ ഉയരത്തിലാണ് ഇവ സ്ഥിതിചെയ്യുന്നത്. ഇവിടെയാണ് ഉരുള്‍പൊട്ടല്‍ നടന്ന പൂച്ചമുക്ക് എന്ന സ്ഥലം. പൂച്ചമുക്ക് – കുമ്പിച്ചല്‍ റോഡ് കടന്നുപോകുന്നത് ഇവിടെയാണ്. ഉരുള്‍ പൊട്ടിയ വീടിനുപിന്നിലും റബര്‍ കൃഷിയായിരുന്നു. കൃഷിക്കായി കുന്ന്, തട്ടുതട്ടുകളായി തിരിച്ചിരുന്നതിനാല്‍ മലയില്‍ നിന്നു വരുന്ന വെള്ളം ഇവിടങ്ങളില്‍ കെട്ടിനിന്നത് ഉരുള്‍പൊട്ടലിനു പ്രധാന കാരണമായി. മാത്രമല്ല കുരിശുമല കുന്നിനെ കീറിമുറിച്ച് നിര്‍മിച്ചിരുന്ന റോഡും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തിയിരുന്നു.
സംഭവദിവസം വൈകുന്നേരം മുതല്‍ കനത്ത മഴയും ഇടിയും ഈ പ്രദേശത്ത് ആകമാനം ഉണ്ടായിരുന്നു. രാത്രിയാണ് തോമസ് താമസിച്ചിരുന്ന വീടിനുമുകളിലുണ്ടായിരുന്ന കുന്ന് മറ്റ് രണ്ട് വീടുകളോടൊപ്പം ഇടിഞ്ഞ് തോമസിന്റെ വീടിനുമേല്‍ പതിച്ചത്. തോമസിന്റെ മകന്റെ വിവാഹ നിശ്ചയത്തിനെത്തിയ 28 പേര്‍, അയല്‍വാസികളായ അശോകന്‍, ടൈറ്റസ്, തോമസിന്റെ ഭാര്യ, മകന്‍, മകള്‍, മരുമകന്‍, രണ്ടു കൊച്ചുമക്കള്‍ ഉള്‍പ്പെടെ 38 പേര്‍ മണ്ണിനടിയിലായി. സേവാഭാരതി പ്രവര്‍ത്തകരും മറ്റു രക്ഷാപ്രവര്‍ത്തകരും നടത്തിയ അശ്രാന്തപരിശ്രമത്തിനൊടുവില്‍ പിറ്റേദിവസമാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ജീവനോടെ അവശേഷിച്ചത് തോമസും ഒരു പിഞ്ചു കുഞ്ഞും മാത്രമായിരുന്നു.
ജില്ലയില്‍ സമീപഭാവിയില്‍ നടന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമായിരുന്നു അമ്പൂരിയിലേത്. ദുരന്തം കഴിഞ്ഞ് രണ്ടു പതിറ്റാണ്ടിനടുത്തെത്തിയിട്ടും പ്രകൃതിസംരക്ഷണത്തിനുള്ള ഒരു തരത്തിലുള്ള പ്രവര്‍ത്തനങ്ങളും രാഷ്‌ട്രീയ-ഉദ്യോഗസ്ഥവൃന്ദങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കുന്നിടിച്ചു മണ്ണെടുക്കുന്നതിനും പാറപൊട്ടിക്കുന്നതിനുമുള്ള നിയന്ത്രണങ്ങള്‍ കടലാസിലൊതുങ്ങുന്നു. മഴ കനക്കുമ്പോള്‍ അമ്പൂരിയിലെ ദുരന്തം ഓര്‍മപ്പെടുത്തുന്നതും മറ്റൊന്നല്ല.
















