തിരുവനന്തപുരം: യുവതിയെയും കുടുംബത്തെയും പെരുവഴിയിലാക്കാന്‍ ഭര്‍തൃ കുടുംബത്തിന്റെ പ്രതികാരം. അയിരൂപ്പാറയില്‍ മരുതുംമൂട് തയ്‌ക്കാപള്ളിക്ക് എതിര്‍വശത്ത് ഷാഫി മന്‍സിലില്‍ ഷംനയെയും(28) മാതാപിതാക്കളെയും കുഞ്ഞിനേയുമാണ് ഭര്‍ത്താവും കുടുംബവും ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നത്.
ഭര്‍ത്താവ് ഷാഫിയുടെ അറിവോടെ മാതാവ് നല്‍കിയ പരാതിയിലാണ് ഭാര്യയെയും കുട്ടിയെയും കഴിഞ്ഞ ദിവസം പുറത്താക്കാന്‍ പോലീസ് ശ്രമിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പോലീസിന്റെ നീക്കം. പോലീസ് സംഘം രാവിലെ സ്ഥലത്ത് എത്തിയതിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ബലമായി പിടിച്ചിറക്കുമെന്ന ഭീതിയില്‍ ഷംനയും കുടുംബവും വീട്ടില്‍ കയറി കതകടച്ചിരുന്നു. നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. വീട്ടില്‍ നിന്ന് ഇറക്കിവിട്ടാല്‍ പോകാന്‍ മറ്റൊരിടമില്ലെന്ന് ഷംന പോലീസ് ഉദ്യോഗസ്ഥരോട് ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥര്‍ പിന്മാറിയില്ല. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യചെയ്യുമെന്ന് ഭീഷണിമുഴക്കി. കഴക്കൂട്ടത്ത് നിന്ന് അഗ്‌നിശമനസേനയേയും ആംബുലന്‍സും പോലീസ് വിളിച്ചു വരുത്തി. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകളുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്ന് പോലീസ് പിന്‍വാങ്ങി.
വിവാഹ ബന്ധത്തില്‍ ചതിക്കപ്പെട്ട തനിക്ക് നീതി വേണമെന്നാണ് ഷംനയുടെ ആവശ്യം. വിവാഹമോചനം നടത്താതെ തന്നെയും കുടുംബത്തെയും പെരുവഴിയിലിറക്കാനാണ് ഭര്‍ത്താവും കുടുംബവും ശ്രമിക്കുന്നതെന്ന് ഷംന പറഞ്ഞു. അഞ്ചുവര്‍ഷമായി ഷംനയും ആറുവയസ്സുകാരനായ മകനും ഷംനയുടെ മാതാപിതാക്കളും ഭാഗികമായി പണി കഴിഞ്ഞ ഇരുനില വീട്ടിലാണ് താമസിക്കുന്നത്. തന്റെ പേരിലുള്ള വീട്ടില്‍ അനധികൃതമായി താമസിക്കുന്നുവെന്നാണ് ഷാഫിയുടെ കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിരിക്കുന്നത്.
ഷാഫി ആദ്യം ഒരു വിവാഹം കഴിച്ചിരുന്നത് വേര്‍പ്പെടുത്തിയിരുന്നു. 2008 നവംബറിലാണ് ഷംനയെ ഷാഫി വിവാഹം കഴിച്ചത്. ഷാഫിയുടെ കുടുംബവീട്ടിലായിരുന്നു താമസം. 2015ലാണ് കുടുംബവീടിന് സമീപം പുതിയ വീടിന്റെ നിര്‍മ്മാണം തുടങ്ങിയത്. ഷംനയുടെ ആഭരണങ്ങള്‍ വിറ്റ് പുതിയ ഇരുനില വീട് ഭാഗികമായി പണി പൂര്‍ത്തിയാക്കി. പണി പൂര്‍ത്തിയാക്കാത്ത വീട്ടില്‍ ഷാഫിയും ഷംനയും മൂന്നു മാസം മാത്രമാണ് ഒരുമിച്ച് താമസിച്ചത്. തുടര്‍ന്ന് ഷാഫി ഗല്‍ഫിലേക്ക് പോയെന്നും താന്‍ അറിയാതെ ഭര്‍ത്താവ് തൃശ്ശൂര്‍ സ്വദേശിനിയെ മൂന്നാമത് വിവാഹം കഴിച്ചതെന്നും ഷംന ആരോപിക്കുന്നു. ഇതിനു ശേഷം ഷംന കുടുംബകോടതിയെ സമീപിക്കുകയും ഈ വീട്ടില്‍ താമസിക്കാന്‍ അനുമതി സമ്പാദിക്കുകയും ചെയ്തു.
ഷാഫിയുടെ പേരിലാണ് വീടുനില്‍ക്കുന്ന വസ്തു. ഷംനയെയും കുടുംബത്തെയും പെരുവഴിയിലാക്കുന്നതിന് വേണ്ടി വസ്തു ഇയാളുടെ മാതാവിന്റെ പേരിലേക്ക് മാറ്റി. തുടര്‍ന്ന് ഷംനയും കുടുംബവും അനധികൃതമായി താമസിക്കുന്നുവെന്നു കാട്ടി കോടതിയില്‍ കേസ് നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു ഷാഫിയുടെ മാതാവിന് അനുകൂലവുമായി ഹൈക്കോടതി വിധി വന്നത്. എന്നാല്‍ കുടുംബകോടതിയുടെ വിധി മറച്ചുവെച്ച് ഷാഫിയുടെ അമ്മ ഹൈക്കോടതിയില്‍ പോവുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു എന്നാണ് ഷംനയുടെ ആരോപണം. ഈ വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് രണ്ടു തവണ ഇവിടെ വരികയും ഷംനയെ കുടിയിറക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചു പോവുകയുമായിരുന്നു.
ഗവ. പ്ലീഡറുമായി ആലോചിച്ച് മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂവെന്ന് പോത്തന്‍കോട് സി.ഐ. പി.എസ്. സുജിത്ത് പറഞ്ഞു. കോടതി വിധി നടപ്പിലാക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞവര്‍ക്കെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു.
















