വാഷിങ്ടണ്‍ : ആഗോള സമ്പദ് വ്യവസ്ഥയില്‍ ഇതകര്‍ന്നടിഞ്ഞ് ചൈന. 30 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്കിലാണ് ഇപ്പോള്‍ ചൈന ഉള്ളത്. യുഎസുമായുള്ള വ്യാപാര ബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് ചൈനീസ് വിപണി ഇത്രയും താഴേയ്‌ക്ക് പതിക്കാന്‍ കാരണം.
യുഎസ്- ചൈന കയറ്റുമതി ഇറക്കുമതി നികുതി സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ഇതുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും പരസ്യ പ്രസ്താവന നടത്തുകയും പരസ്പരം നികുതി വര്‍ധിപ്പിച്ച് മത്സരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് ചൈനീസ് വിപണിയുടെ വളര്‍ച്ച താഴോട്ടു പോകാനും കാരണമായത്.
കഴിഞ്ഞ ആഴ്ചകളില്‍ ചൈനീസ് കറന്‍സി യുവാന്റെ മൂല്യത്തിലും വന്‍ ഇടുവുണ്ടായി. ദശാബ്ദത്തിലെ വലിയ ഇടിവാണു യുവാന്‍ നേരിടുന്നത്. നിര്‍ണായകമായ നടപടികളെടുത്താല്‍ മാത്രമെ ചൈനയുടെ വളര്‍ച്ച മുന്നോട്ടു പോകൂവെന്ന് ഓക്‌സഫഡ് ഇക്കണോമിക്‌സിലെ സീനിയര്‍ ഇക്കണോമിസ്റ്റ് ടോമി വു പറഞ്ഞു. സാമ്പത്തിക രംഗം ഈ വര്‍ഷം 6.1%, അടുത്ത വര്‍ഷം 5.7% എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തുമെന്ന് ഓക്‌സഫഡ് ഇക്കണോമിക്‌സ് പ്രവചിച്ചു.
ഇതോടെ യുഎസിനോടുള്ള വ്യാപാരയുദ്ധത്തിലും ചൈനയ്‌ക്കുണ്ടായിരുന്ന ആവേശം കെട്ടടങ്ങി. ചൈനയുടെ സമ്പദ് വ്യവസ്ഥയുടെ സുപ്രധാന സൂചകമാണു വ്യവസായിക വളര്‍ച്ച. ഇതും താഴേയ്‌ക്ക് പതിച്ചതാണ് തിരിച്ചടിയായത്. കഴിഞ്ഞ 17 വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇത്.
2002 മുതലുള്ള സൂചികകളില്‍ ഏറ്റവും കുറഞ്ഞ കണക്ക്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 4.4% മാത്രമാണ് ഇക്കഴിഞ്ഞ ആഗസ്റ്റിലെ വ്യവസായിക വളര്‍ച്ച. ജൂലൈയിലെ (4.8%) വളര്‍ച്ചയേക്കാള്‍ കുറവാണിത്. പ്രതീക്ഷയെ തകിടം മറിക്കുന്ന കണക്കില്‍ ചൈന ഞെട്ടിയെന്നാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിര്‍മാണം, ഖനനം തുടങ്ങിയ മേഖലകളിലെ വളര്‍ച്ചയാണു വ്യവസായിക വളര്‍ച്ചയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. മൊത്ത വ്യാപാര വളര്‍ച്ച ജൂലൈയിലെ 7.6 ശതമാനത്തില്‍നിന്ന് ആഗസ്റ്റില്‍ 7.5% ആയി താഴ്ന്നു. പൊതുമേഖലയിലെ സ്വകാര്യ നിക്ഷേപം ആറു മാസമായി കുറവാണ് രേഖപ്പെടുത്തുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
ചൈനയുഎസ് വ്യാപാര യുദ്ധം മുറുകിയപ്പോള്‍ യുഎസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന ഇരട്ടിയാക്കിയിരുന്നു. യുഎസ് ഉല്‍പന്നങ്ങളുടെ ഇറക്കുമതി തീരുവയില്‍ 7500 കോടി ഡോളറിന്റെ വര്‍ധനയാണു ചൈന വരുത്തിയത്. 5% തീരുവ 10 ശതമാനമായി വര്‍ധിപ്പിക്കുന്നത് സെപ്തംബര്‍ ഒന്നിനും ഡിസംബര്‍ 15നും നടപ്പില്‍ വരുമെന്നും ചൈന അറിയിച്ചു. സോയാബീന്‍, ബീഫ്, ക്രൂഡ് ഓയില്‍ അടക്കം അയ്യായിരത്തിലേറെ യുഎസ് ഉല്‍പന്നങ്ങള്‍ക്കാണു ചൈന അധിക തീരുവ ചുമത്തിയത്.
മറുപടിയായി ചൈനയിലുള്ള എല്ലാ യുഎസ് കമ്പനികളും പൂട്ടി നാട്ടിലേക്കു മടങ്ങാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉത്തരവിട്ടു. ഇതോടെയാണ് ചൈനീസ് വിപണി കൂപ്പുകുത്താന്‍ തുടങ്ങിയത്. ചൈനീസ് ഉല്‍പന്നങ്ങളുടെ തീരുവയില്‍ യുഎസ് കഴിഞ്ഞ മേയില്‍ 30,000 കോടി ഡോളറിന്റെ വര്‍ധന വരുത്തിയിരുന്നു. അതിനു പിന്നാലെയാണ് കമ്പനികളോട് അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 10 ശതമാനം ഇറക്കുമതിച്ചുങ്കം ചുമത്തിയത് ആഗസ്തിലാണ്. സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ തുടര്‍ച്ചയായിരുന്നു ട്രംപിന്റെ നടപടി. 30,000 കോടി ഡോളര്‍ മൂല്യമുള്ള ഇറക്കുമതിയെ ബാധിക്കുന്ന ഈ ചുങ്കം, നേരത്തെയുളള 25 ശതമാനം ചുങ്കത്തിനു പുറമേയാണ്. ചൈനയുഎസ് വ്യാപാരത്തര്‍ക്കം ഇരുരാജ്യങ്ങളെ മാത്രമല്ല, ആഗോള വിപണിയെ ആകെ ബാധിക്കുന്നുണ്ട്. യൂറോപ്പിലും ഏഷ്യന്‍ വിപണികളിലും നഷ്ടമുണ്ടായി.
സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതോടെ നിലപാടില്‍ അയവ് വരുത്താന്‍ ചൈന തീരുമാനിച്ചിട്ടുണ്ട്. സോയാബീനും പോര്‍ക്കും താരിഫ് പട്ടികയില്‍നിന്ന് ഒഴിവാക്കുകയാണെന്നു ചൈന ഇപ്പോള്‍ അറിയിച്ചിരിക്കുന്നു. പട്ടിക ഒന്നിലെ 12, പട്ടിക രണ്ടിലെ നാല് ഉത്പന്നങ്ങളാണു അധിക തീരുവയില്‍നിന്ന് ഒഴിവാക്കുന്നതെന്നു ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ താരിഫ് കമ്മിഷന്‍ അറിയിച്ചു.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനു മറ്റൊരു സൂചകമാണു കേന്ദ്ര ബാങ്കായ ദ് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന കരുതല്‍ ധനമായി ബാങ്കുകള്‍ സൂക്ഷിക്കേണ്ട പണത്തിന്റെ അളവ് കുറച്ചു. പ്രതിസന്ധിയെ പിടിച്ചു നിര്‍ത്തുന്നതിനായാണ് ഈ നടപടി. എട്ടു മാസത്തിനിടെ ആദ്യമാണ് ഈ നടപടി. വളര്‍ച്ചയും തൊഴിലവസരങ്ങളും ത്വരിതപ്പെടുത്താന്‍ പുതിയ വായ്‌പാ നയവും അവതരിപ്പിച്ചിട്ടുണ്ട്.















