കോട്ടയം: സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെതിരെയുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും വിദ്യാര്‍ത്ഥികള്‍ക്ക് നിയമ വിരുദ്ധമായി മാര്‍ക്ക് നല്‍കിയതായി വെളിപ്പെടുത്തല്‍. 2012ല്‍ കാലിക്കറ്റ് സര്‍വകലാശാലയിലും യുഡിഎഫ് സര്‍ക്കാര്‍ ഇടപെട്ട് ഇത്തരത്തില്‍ മാര്‍ക്ക് ദാനം നടത്തിയിട്ടുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്.
ആവര്‍ഷം കാലിക്കറ്റ് സര്‍വ്വകലാശാലയ്‌ക്കു കീഴില്‍ പഠിച്ച 500 ഓളം വിദ്യാര്‍ത്ഥികളാണ് മാര്‍ക്ക് ദാനത്തിലൂടെ പരീക്ഷ ജയിച്ചത്. ഏതെങ്കിലും വിഷയത്തില്‍ തോറ്റത് മുലം ബിടെക് ബിരുദം കിട്ടാതെ പോയവര്‍ക്ക് പരമാവധി 20 മാര്‍ക്കുവരെ നല്‍കിയാണ് യുഡിഎഫ് സര്‍ക്കാര്‍ ജയിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എട്ടു സെമസ്റ്ററുകളില്‍ ഏതെങ്കിലും വിഷയത്തില്‍ മാത്രമാണ് തോറ്റിട്ടുള്ളതെങ്കില്‍ അവര്‍ക്ക് മാര്‍ക്ക് ദാവം പ്രയോജനപ്പെടുത്താനായിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ അക്കാദമിക് കൗണ്‍സില്‍ പാസാക്കിയ നിര്‍ദ്ദേശം സിന്‍ഡിക്കേറ്റ അനുവദിക്കുകയായിരുന്നു. എന്നാല്‍ കാലിക്കറ്റില്‍ 2008 മുതല്‍ മാത്രം ബാധകമാകുന്നതാണ് ഉത്തരവന്ന് നിഷ്‌കര്‍ഷിച്ചുവെങ്കില്‍ ഇപ്പോള്‍ എംജിയില്‍ ഏതുവര്‍ഷംവരെ ബാധകമെന്ന് ഉത്തരവില്‍ പറയുന്നില്ല. സമാനമായി സിലബസ് മാറിയപ്പോള്‍ മുന്‍പ് തോറ്റവരെയും സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം സര്‍വകലാശാലകളില്‍ ഫയല്‍ അദാലത്ത് ആരംഭിച്ചത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്. എംജി സര്‍വകലാശാലയില്‍ ആദ്യമായി ഫയല്‍ അദാലത്ത് നടന്നത് 2014 സെപ്തംബര്‍ അഞ്ചിനാണ്. വിദ്യാര്‍ത്ഥി സമ്പര്‍ക്കപരിപാടി എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും പങ്കെടുത്തിരുന്നു.
മോഡറേഷന്‍, ഇന്റേണല്‍ റീഡൂ എന്നിവ അനുവദിക്കാനുള്ള അപേക്ഷകള്‍, സിലബസ് മാറിയതിനാല്‍ മേഴ്സി ചാന്‍സ് പരീക്ഷകള്‍ നടത്താനുള്ള അപേക്ഷകള്‍, റീവാലുവേഷന്‍ സംബന്ധിച്ച പരാതികള്‍, ഗ്രേസ് മാര്‍ക്കുകള്‍ ലഭിക്കുന്നതിനുള്ള അപേക്ഷകള്‍, തടഞ്ഞുവച്ചിരിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള അപേക്ഷകള്‍, ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളില്‍ പ്രവേശനം നല്‍കാനുള്ള അപേക്ഷകള്‍ എന്നിവയാണ് അന്ന് അദാലത്തില്‍ പരിഗണിച്ചത്. അതിന്റെ ചുവടുപിടിച്ചാണ് 2017 ഡിസംബറിലും 2019 ഫെബ്രുവരിയിലും വിദ്യാഭ്യാസ മന്ത്രിമാര്‍ പങ്കെടുത്ത അദാലത്തുകള്‍ നടത്തിയത്.
















