കോട്ടയം : എംജി സര്‍വകലാശാല ബിടെക് പരീക്ഷയ്‌ക്കുള്ള മാര്‍ക്ക് ദാനം ഉയര്‍ത്തിയതിനു പിന്നിലും മന്ത്രി കെ.ടി. ജലീലിന്റെ സമ്മര്‍ദ്ദം. നിയമമേഖലയിലെ ഒരു ഉന്നതന്റെ മകനുള്‍പ്പെടെ രണ്ടു വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ ജയിപ്പിക്കുന്നതിനായാണ് മന്ത്രി ഇടപെടല്‍ നടത്തിയത്.
ആദ്യം അപേക്ഷ നല്‍കിയത് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അയല്‍വാസിയായിരുന്നു. ഒരു മാര്‍ക്ക് ആവശ്യപ്പെട്ടായിരുന്നു അപേക്ഷ. രണ്ടാമത്തെ അപേക്ഷകനായിരുന്നു കൊച്ചിയിലെ ഉന്നതന്റെ മകന്‍. സിപിഎമ്മിന്റെ ഒരു ഏരിയാ സെക്രട്ടറിക്കൊപ്പമെത്തി രണ്ടുമാര്‍ക്ക് ആവശ്യപ്പെട്ടാണ് ഇവര്‍ അപേക്ഷ നല്‍കിയത്.
രണ്ടു പേര്‍ക്കു മാത്രമായി അധിക മാര്‍ക്ക് നല്‍കുന്നത് വിവാദമായതോടെയാണ് അഞ്ചുമാര്‍ക്ക് നല്‍കുക എന്ന പൊതുവായ തീരുമാനമെടുത്തത്. രണ്ട് അപേക്ഷകളിലും തീരുമാനമെടുക്കാന്‍ സിന്‍ഡിക്കേറ്റ് മടിച്ചിരുന്നു. ബന്ധപ്പെട്ട സെക്ഷനിലെ ഉദ്യോഗസ്ഥര്‍ നിയമപ്രശ്നം ചൂണ്ടിക്കാട്ടിയതായിരുന്നു കാരണം. എന്നാല്‍, മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള സമ്മര്‍ദം ശക്തമായപ്പോഴാണു സിന്‍ഡിക്കേറ്റ് അനുകൂല തീരുമാനമെടുത്തതെന്നാണു സൂചന. ഇതിനിടെ സിന്‍ഡിക്കേറ്റ് അംഗങ്ങളില്‍ പലരുടെയും അറിവോടെ നിരവധി വിദ്യാര്‍ഥികള്‍ സമാനമായ അപേക്ഷ നല്‍കുകയും ചെയ്തു. അധിക മാര്‍ക്ക് വിഷയം അക്കാഡമിക് കൗണ്‍സിലിന്റെ പരിഗണനയിലിരിക്കെയാണു ലേലംവിളിക്കു സമാനമായ രീതിയില്‍ അപേക്ഷകള്‍ സ്വീകരിച്ചതെന്നാണു വിവരം.
അഞ്ചു മാര്‍ക്ക് അധികമായി നല്‍കാനുള്ള തീരുമാനം പ്രയോജനപ്പെടുത്തി ഇതുവരെ 115 വിദ്യാര്‍ത്ഥികള്‍ വിജയ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. ഏതു വര്‍ഷത്തെ ബിടെക്. കോഴ്സിനാണ് അധികം മാര്‍ക്ക് നല്‍കുന്നതെന്നോ അപേക്ഷ നല്‍കാനുള്ള സമയപരിധി എന്നാണെന്നോ ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. നേരത്തേ പഠിച്ചവര്‍ അപേക്ഷ നല്‍കുന്നപക്ഷം അവര്‍ക്കും മാര്‍ക്ക് നല്‍കേണ്ടിവരും.
















