കൊച്ചി: മരടില്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം പൊളിക്കുന്ന ഫ്‌ളാറ്റുകള്‍ ഉടമകള്‍ സ്വന്തമാക്കിയത് കള്ളപ്പണം നല്‍കിയെന്നു തെളിയുന്നു. നേരത്തേ, മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് മൂന്നു ലക്ഷം രൂപ മാത്രം നല്‍കി ഫ്‌ളാറ്റിന്റെ ആധാരം രജിസ്റ്റര്‍ ചെയ്‌തെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നിരുന്നു. മരട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ 21/05/2007ല്‍ 2598/2007-ാം നമ്പറായി രജിസ്റ്റര്‍ ചെയ്ത വിലയാധാര പ്രകാരം ഹോളി ഫെയ്‌ത്ത് ബില്‍ഡേഴ്സില്‍ നിന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോണ്‍ ബ്രിട്ടാസ് വാങ്ങിയ ഫ്‌ളാറ്റിന് മൂന്നു ലക്ഷം രൂപയാണ് വില.
എന്നാല്‍ സെപ്റ്റംബര്‍ 20ന് ജോണ്‍ ബ്രിട്ടാസ് സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കിയ പ്രകാരം 1400 ചതുരശ്ര അടി കാര്‍പെറ്റ് ഏരിയയും രണ്ടു ചെറിയ ബെഡ്റൂമും സ്റ്റഡിയുമുള്ള ഒരു ഫ്‌ളാറ്റ് 20-22 ലക്ഷം രൂപ വില കൊടുത്താണ് താന്‍ വാങ്ങിയത് എന്നാണ്. 22 ലക്ഷം കൊടുത്തു ഫ്‌ളാറ്റ് വാങ്ങിയിട്ട് രജിസ്‌ട്രേഷന്‍ ഫീസും നികുതിയും വെട്ടിക്കാന്‍ ആധാരത്തില്‍ വില മൂന്നു ലക്ഷം മാത്രമായി കാണിക്കുമ്പോള്‍ ആ ഇടപാടിലെ ബാക്കി 19 ലക്ഷവും കള്ളപ്പണമാണെന്നു വ്യക്തമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടാസ് മാത്രമല്ല ഭൂരിപക്ഷം ഫ്‌ളാറ്റ് ഉടമകളും ചെറിയ തുക മാത്രം രേഖകള്‍ കാണിച്ചു നികുതിയില്‍ നിന്നു രക്ഷപെടാന്‍ ബാക്കി തുക പണമായി തന്നെ നിര്‍മാതാക്കള്‍ക്ക് നല്‍കിയെന്നാണു വ്യക്തമാകുന്നത്.
മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റ് ഉടമകള്‍ക്കുള്ള നഷ്ടപരിഹാരം നിര്‍ണയിക്കാന്‍ നിയോഗിച്ച ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി മുന്‍പാകെ ലഭിച്ച 63 അവകാശവാദങ്ങളില്‍ 45 എണ്ണം കമ്മിറ്റി ഇതിനകം പരിശോധിച്ചു. എന്നാല്‍, 45 അപേക്ഷകളില്‍ 4 എണ്ണത്തിന് സുപ്രീം കോടതി അംഗീകരിച്ച ആദ്യഘട്ട നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്നാണ് കണ്ടെത്തല്‍. രേഖകള്‍ പൂര്‍ണമല്ലാത്തതിനാലാണു മുഴുവന്‍ തുക അനുവദിക്കാത്തതെന്നും കമ്മിറ്റി. 25 ലക്ഷത്തിനു തല്‍ക്കാലം അര്‍ഹതയില്ല എന്നു കമ്മിറ്റി കണ്ടെത്തിയിട്ടുള്ളവര്‍ നിര്‍മാതാക്കള്‍ നല്‍കിയ രസീത്, ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകള്‍ മുതലയായവ ഹാജരാക്കിയിട്ടില്ല. ഇവരോട് രേഖകള്‍ ഹാജരാക്കിയാല്‍ പൂര്‍ണ നഷ്ടപരിഹാരം നല്‍കാം എന്നാണ് കമ്മിറ്റി വ്യക്തമാക്കിയത്. എന്നാല്‍, ഫ്‌ളാറ്റ് ഉടമകള്‍ പലരും നികുതിയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കാന്‍ തുച്ഛമായ തുക മാത്രമാണ് രജിസ്‌ട്രേഷന്‍ രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍, നികുതി വിഭാഗത്തിന്റെ അടക്കം അന്വേഷണത്തിന് സാധ്യതയുള്ളതിനാല്‍ പലരും നഷ്ടപരിഹാരം വേണ്ടെന്നും വയ്‌ക്കുകയാണ്. ഇവരാരും രേഖകള്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കുകയും ഇല്ല. 14 അപേക്ഷകളോടൊപ്പം ലഭിച്ച രേഖകള്‍ പൂര്‍ണമല്ലാത്തതിനാല്‍ നിലവില്‍ ഒരു നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. ഇവരോടും ആവശ്യമായ എല്ലാ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മിറ്റി അറിയിച്ചു. 35 അപേക്ഷകര്‍ക്കായി 6,31,11,493 രൂപയാണു നഷ്ടപരിഹാരമായി നിലവില്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.
















