അവര്‍ പോയതിനുശേഷം ഞങ്ങളെല്ലാവരുംകൂടി ആ പരിസരമാകെ വൃത്തിയാക്കി ഒരുവിധം പൂര്‍വ്വസ്ഥിതിയിലാക്കി. പരിപാവനമായ ഇത്തരം സ്ഥലങ്ങളില്‍ അവിടുത്തെ പ്രാധാന്യമൊന്നും മനസ്സിലാക്കാതെ പെരുമാറുന്നത് അസഹനീയം തന്നെയാണ്. നാം എവിടെ ചെന്നാലും അവിടുത്തെ ചിട്ടകളും ആചാരമര്യാദകളും പാലിക്കാന്‍ ബാദ്ധ്യസ്ഥരാണ്. അത് ചിലപ്പോള്‍ ആരും പറഞ്ഞുതരണമെന്നുമില്ല. നമ്മുടെ പരിചയംവെച്ചു നോക്കുമ്പോള്‍ കണ്ടു മനസ്സിലാക്കാവുന്നതേയുള്ളു. ഇങ്ങനെയുള്ള പുണ്യസ്ഥലങ്ങളില്‍ പ്രത്യേകിച്ചും. സുകൃതങ്ങളെ ചെയ്യാന്‍ സാധിച്ചില്ലെങ്കിലും ദുഷ്‌കൃതങ്ങളെ പിന്തുടരാന്‍ ഇടവരരുത്. അത് നാശത്തിലേയ്‌ക്കുള്ള വഴിയുമാകും. പ്രകൃതിയുടെയും നമ്മുടെയും സുഗമമായ മുന്നോട്ടുള്ള പ്രയാണത്തിനും നിലനില്‍പ്പിനും ഇത് അറിഞ്ഞാചരിച്ചേ മതിയാവൂ.
പരിസരമെല്ലാം ശുചിയാക്കിയതിനുശേഷം ഞങ്ങള്‍ കുളിക്കാന്‍ പോയി. കുളി കഴിഞ്ഞ് തിരികെ വന്ന് പ്രാതലിനുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തു. ചാക്കു വിരിച്ച് അതിലിരുന്ന് ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ഉയരം കുറഞ്ഞ പശുക്കള്‍ കൂട്ടംകൂട്ടമായി മേഞ്ഞുമേഞ്ഞ് ഞങ്ങളുടെയും അടുത്തെത്തി. അവര്‍ ഞങ്ങളുടെ അടുത്തു വന്ന് സ്‌നേഹപ്രകടനങ്ങള്‍ കാണിക്കുന്നു. കുന്നിന്റെ ചരിവിലൂടെയും മറ്റും അവ മേയുന്നതു കാണാന്‍ നല്ല രസമാണ്. അവ താഴേക്കു പതിക്കുമോ എന്ന് ഞങ്ങള്‍ ശങ്കിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ അവ അവിടെ പരിചയിച്ചവയാണ്. അതൊന്നും അവയ്‌ക്കൊരു പ്രശ്‌നവുമല്ല. അവ ചരിവുകളില്‍നിന്നും ചരിവുകളിലേയ്‌ക്ക് നടന്നു മേയുകയാണ് പതിവ്. കുറെ നേരം ഞങ്ങളുടെ കൂടെ കഴിഞ്ഞ് ആവോളം സല്ലപിച്ച് അടുത്ത മേച്ചില്‍പുറങ്ങളിലേക്കു പോയി.
മുമ്പ് പല പുണ്യസ്ഥലങ്ങളിലും ദര്‍ശനം നടത്തിയതിന്റെ വെളിച്ചത്തില്‍ ഒരു കാര്യം വ്യക്തമായി. അവിടെയൊന്നും ഇതര ജീവികള്‍ ഭയപ്പാടോടെയല്ല കഴിയുന്നത്. മിക്ക ആരാധനാ കേന്ദ്രങ്ങളുടെ പരിസരത്തും അവ ചുറ്റിപ്പറ്റി ജീവിക്കും. എത്രയെത്ര പുണ്യസ്ഥലങ്ങള്‍ സഹജീവിസ്‌നേഹത്തോടെ പരസ്പരാശ്രയത്വത്തോടെ കഴിയുന്നു. ഇവിടെയാണ് ഏകത്വം കുടികൊള്ളുന്നത്. തത്ഫലമായുളവാകുന്ന ശാന്തിയും സമാധാനവും അവിടെ വഴിഞ്ഞൊഴുകും.
ഞങ്ങള്‍ ഇടയ്‌ക്കൊക്കെ മൂലസ്ഥാനത്തുള്ള ദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോകും. അവിടെ തൊഴുത് പരിസരമൊക്കെ ചുറ്റിക്കറങ്ങും. അവിടെനിന്നും താഴേക്കു നോക്കിയാല്‍ ഗിരിയുടെ മുകളിലേയ്‌ക്കു കയറിയ വഴി തെളിഞ്ഞുകാണും. എത്രയോ താഴത്താണ് മുമ്പു സൂചിപ്പിച്ച മൊട്ടക്കുന്നുകള്‍. കുറേ നേരം താഴേക്കു നോക്കി പ്രകൃതിയുടെ വിഭൂതിയും സൗന്ദര്യവും നുകരും. കുറച്ചുനേരം അവിടെയെവിടെയെങ്കിലും ഇരിക്കും. മിക്കവാറും ഈ മൂലസ്ഥാനം വരെ മാത്രമേ കൂടുതല്‍ പേരും വരാറുള്ളു. മുകളിലോട്ടു പോകാറില്ല. അവിടെനിന്നും ഞങ്ങള്‍ മേല്‍പ്പോട്ടുതന്നെ നടന്നു. ഈയൊരു യാത്ര ശരീരത്തിനും മനസ്സിനും ഒരുപോലെ ഉണര്‍വ്വേകും.
ചിലപ്പോള്‍ എല്ലാവരും കൂടി വനാന്തര്‍ഭാഗത്തേയ്‌ക്കു പ്രവേശിക്കും. മുകള്‍ത്തടം ഇലകളെക്കൊണ്ടും ശിഖരങ്ങളെക്കൊണ്ടും നിറഞ്ഞതാണെങ്കിലും അതിനുള്ളിലൂടെ യാത്രചെയ്യാന്‍ പ്രയാസമില്ല. കിളികളും മറ്റും സ്വസ്ഥമായി വിഹരിക്കുന്നു. താപമേല്‍ക്കാത്ത വനാന്തര്‍ഭാഗത്തിലൂടെ സുഖമായുള്ള നടത്തം. കുറച്ചുനേരം അങ്ങോട്ടുമിങ്ങോട്ടും അത്ഭുതത്തോടെ നടക്കാന്‍ വളരെ രസമാണ്. അങ്ങനെ സഞ്ചരിച്ച് സഞ്ചരിച്ച് ഒരു വിശാലമായ സ്ഥലത്തെത്തി. അവിടെ ആള്‍പ്പെരുമാറ്റത്തിന്റെ ലക്ഷണങ്ങളുണ്ട്. ഏകദേശം പത്തുപതിനഞ്ചടി നീളത്തിലും വീതിയിലും രണ്ടുമൂന്നടി താഴ്ചയിലുമുള്ള ഒരു സമചതുരക്കുഴി കണ്ടു. അതിലിറങ്ങി കുറച്ചുനേരം ഇരുന്നു. ഇവിടെ സാധകരേ എത്താറുള്ളു. മറ്റു യാത്രികര്‍ വനത്തിന്റെ ഉള്ളറകളിലേക്കു പോകാറില്ല. ബാഹ്യമായ ഭംഗിയൊക്കെ ആസ്വദിച്ച് തിരിച്ചുപോകും. അതിനാല്‍ അവിടെ ഒരു തപസ്ഥലിയാണ്. ഞങ്ങള്‍ അവിടെനിന്നും തിരിച്ച് പൂര്‍വ്വസ്ഥാനത്തേക്ക് തിരിച്ചു. സാധാരണപോലെ രാത്രി കഴിഞ്ഞു.
അങ്ങനെ പത്തുപതിനാലു ദിവസം!
പിറ്റേന്ന് അതിരാവിലെ ജീവിതത്തിലേയ്‌ക്കുള്ള പുതു കാല്‍വെയ്‌പ്പുകളോടെ കുടജാദ്രി ഇറങ്ങാന്‍ തുടങ്ങി. ഉച്ചയാകുമ്പോഴേക്കും മൂകാംബികയില്‍. അവിടെ സൗപര്‍ണികയില്‍ കുളി കഴിഞ്ഞ് ക്ഷേത്രദര്‍ശനം. സംതൃപ്തമായ മനസ്സോടെ ദേവിയെ കണ്ടു തൊഴുതു സായൂജ്യമടഞ്ഞു. ഉച്ചയ്‌ക്ക് അവിടുത്തെ പ്രസാദം (ഊട്ട) കഴിച്ച് അവിടെത്തന്നെ കഴിച്ചുകൂട്ടി. ദീപാരാധനയും കഴിഞ്ഞ് രാത്രിയിലെ ഊട്ടയ്‌ക്ക് കാത്തിരിപ്പ്. അതിനുശേഷം അത്താഴപൂജയുണ്ട്. അത് വിശേഷപ്പെട്ടതാണ്. ആ പൂജ കഴിഞ്ഞുള്ള പ്രസാദം സ്വീകരിക്കാന്‍ ധാരളം ഭക്തരുണ്ടാവും. സര്‍വ്വരോഗഹാരിയായ കഷായമാണ് ആ അത്താഴപൂജയുടെ പ്രസാദമായി ലഭിക്കുന്നത്. മധുരവും എരിവും ചവര്‍പ്പും എല്ലാം കലര്‍ന്ന ആ കഷായം സ്വീകരിച്ചതില്‍ സംതൃപ്തിയായി.
അന്നത്തെ പ്രസാദസ്വീകരണത്തോടെ ഞങ്ങള്‍ അമ്മയെ മനസ്സില്‍ ധ്യാനിച്ചുംകൊണ്ട് യാത്ര തിരിച്ചു. സര്‍വ്വാര്‍ത്ഥസാധ്വികയായ മൂകാംബാകാദേവിയുടെ പാദങ്ങളില്‍ സാക്ഷ്ടാംഗപ്രണാമം.
(അവസാനിച്ചു)
8943813300
















