ഗിരിയുടെ കിഴക്കെ ചരിവിലായതുകൊണ്ട് ഉച്ചയ്‌ക്കുശേഷം വേഗംതന്നെ വെയില്‍ മായും. ഏകദേശം മൂന്നു മൂന്നര മണിയാകുമ്പോള്‍ സാധനങ്ങളെല്ലാമെടുത്ത് മുകളിലേയ്‌ക്ക് പോകും. വഴിയിലുള്ള ‘ഗണപതിഗുഹ’യില്‍ കുറച്ചു തങ്ങിയേ പോകൂ. മുകളിലെത്തിയാല്‍ സാധനങ്ങളെല്ലാം അവിടെ വെച്ച് മറ്റു ശൃംഗങ്ങളില്‍ ചുറ്റി സഞ്ചരിക്കും. തെക്കുഭാഗത്തുള്ള ശൃംഗങ്ങള്‍ മിക്കതും മൊട്ടക്കുന്നുകളാണ്. അവിടെ വെയില്‍ മാഞ്ഞിട്ടില്ല. അവിടവിടെയായി യഥേഷ്ടം ചുറ്റി സഞ്ചരിക്കും. ശാരീരികവും മാനസികവുമായ ആയാസവും സുഖവും പ്രദാനം ചെയ്യും. ഈ മൊട്ടക്കുന്നുകളില്‍ അവിടവിടെയായി അത്തിമരങ്ങള്‍ കായ്ച്ചു നില്‍ക്കുന്നതു കാണാം. ചിലതില്‍ നിറയെ കായകള്‍. അവയില്‍ ചിലത് പഴുത്തു നില്‍ക്കുന്നു. മരം അത്ര പൊക്കമുള്ളതൊന്നുമല്ല. നല്ല ബലമുള്ള ശിഖരങ്ങളാണ്. കുറച്ചുനേരം അവിടവിടെയായി വിശാലമായ പുല്‍ത്തകിടിയില്‍ താഴോട്ടു നോക്കിയിരിക്കും. താഴെ നിറയെ വനങ്ങളാണെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. ദീര്‍ഘമായി നേരെ നോക്കിയാല്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ സന്ധ്യാരാഗം വാരിവിതറി സൂര്യഭഗവാന്‍ ജലസമാധി പൂകുന്ന കാഴ്ച കാണാം. പ്രകൃതി ശ്വാസമടക്കിപ്പിടിച്ച് നെടുവീര്‍പ്പിടുന്നു. അടുത്ത പ്രഭാതസന്ധ്യയില്‍ കിഴക്കു ദിക്കില്‍ പര്‍വതമുകളില്‍ അത്യുജ്വലപ്രഭയോടുകൂടി കിരണങ്ങളെ ചുറ്റും പ്രസരിപ്പിച്ചുകൊണ്ട് പുനരവതരിക്കും എന്ന ആശ്വാസവുമുണ്ട്. ഇവിടെ ജനന-മരണ തത്ത്വങ്ങള്‍ ഗ്രഹിക്കാം. കിഴക്കു പര്‍വതത്തില്‍ ഒരു കുഞ്ഞിന്റ ജനനത്തിനു സദൃശമാണ് അര്‍ക്കന്റെ ഉദയം. ചുറ്റും രക്തവര്‍ണം ചൊരിയുന്നു. പക്ഷികളും മറ്റും സന്തോഷത്താല്‍ പാട്ടുകള്‍ പാടി രസിക്കുന്നു. അങ്ങനെ സാവധാനം വളരാന്‍ തുടങ്ങുന്നു. കുട്ടിത്തം വിട്ട് യൗവനാവസ്ഥയില്‍ അതിതീക്ഷ്ണമായി ചുട്ടുപൊള്ളുന്ന കിരണങ്ങളോടെയാണ് സഞ്ചാരം. സഞ്ചരിച്ച് സഞ്ചരിച്ച് യൗവനം ക്ഷയിക്കാറാകുമ്പോള്‍ തേജസ്സും ക്ഷയിക്കാന്‍ തുടങ്ങും. അപ്പോള്‍ കിരണങ്ങളുടെ തീക്ഷ്ണത കുറയും. മെല്ലെ മെല്ലെ വാര്‍ദ്ധക്യത്തിലേയ്‌ക്ക് വഴുതിവീഴുകയാണ്. ചുറ്റും ചിതാഗ്നിയുടെ ജ്വാലയെ ദ്യോതിപ്പിക്കുന്ന മഞ്ഞിച്ചു വിളറിയ പ്രകാശം പരക്കുന്നു. ഇതിലൂടെ ഒരു പുരുഷായുസ്സിലൂടെ കടന്നു പോകുമ്പോഴുള്ള അവസ്ഥകളെ അപഗ്രഥിക്കാം. ഈ അവസ്ഥകളെല്ലാം എല്ലാവര്‍ക്കും ബാധകമായിരിക്കും എന്നു ബോദ്ധ്യപ്പെടുമ്പോള്‍ ദീര്‍ഘകാലമായി തന്നില്‍ ഉറഞ്ഞു കൂടിയിരിക്കുന്ന ദുരഹന്തയുടെ കട്ടിയുള്ള പുറംതോടിന് ക്ഷതമേല്‍ക്കുകയും ചെയ്യും. ഈയൊരു ക്ഷതം മതി മനഷ്യനെ ധര്‍മ്മചിന്തയിലൂടെ യാത്ര ചെയ്യിക്കാന്‍.
പ്രപഞ്ചമാകുന്ന പുസ്തകം മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. ഇതിലില്ലാത്തത് എവിടെയുമില്ല എന്ന വാക്യം ഇവിടെ അന്വര്‍ത്ഥമാണ്. വിവിധ വിഷയങ്ങള്‍ പ്രതിപാദിച്ചിരിക്കുന്ന നിരവധി പാഠങ്ങളുള്‍ക്കൊള്ളുന്ന പുറങ്ങള്‍ മറിച്ചുനോക്കുകയേ വേണ്ടൂ. എല്ലാം പ്രതിപാദിച്ചിരിക്കുന്ന പുസ്തകത്തിലെ എല്ലാ താളുകളും മറിച്ച് പഠിച്ച് സ്വായത്തമാക്കാന്‍ ഒരു ജന്മം കൊണ്ടോ നൂറു നൂറായിരം ജന്മങ്ങള്‍ കൊണ്ടോ സാധിക്കുന്നതുമല്ല. ബുദ്ധിയുള്ളവര്‍ ചെയ്യേണ്ടത് തരംതിരിച്ച് തനിക്കു ദഹിക്കുന്നത്, തനിക്കു വേണ്ടത് പഠിച്ച് പഠിച്ച് മുന്നേറുകയെന്നതാണ്. അതിനുള്ള ക്ഷമയും പരിപക്വതയും നേടുകയാണ് നാം ആദ്യം വേണ്ടത്. എന്നാല്‍ പ്രപഞ്ചത്തിലെ ഓരോ പ്രതിഭാസവും നമുക്ക് അറിവു നേടുന്നതിനു യുക്തമായിത്തീരും. ഇത്തരം സച്ചിന്തകളോടെ കിടന്നുറങ്ങും.
ഒരു ദിവസം ഞങ്ങള്‍ പ്രഭാതമുണര്‍ന്ന് താഴേക്ക് കുളിക്കാനും മറ്റുമായി പോയി. ഞങ്ങള്‍ പകല്‍ കഴിച്ചുകൂട്ടുന്ന സ്ഥലത്തുകൂടിയാണ് പോകേണ്ടത്. നടന്നുനടന്ന് ആ സ്ഥലത്തെത്തിയപ്പോള്‍ അവിടെ പത്തിരുപതു പേര്‍. ഞങ്ങളുടെ ഇന്നത്തെ പകല്‍ മറ്റൊരിടത്തേയ്‌ക്കു മാറ്റേണ്ടി വരുമെന്ന ചിന്തയുയര്‍ന്നു. മേലെ നിന്നും ഞങ്ങള്‍ താഴേക്കിറങ്ങി. എല്ലാവരും ഞങ്ങളെ കണ്ടപാടെ പകച്ചുനില്‍ക്കുന്നു. അവിടെ രാത്രി മുഴുവന്‍ തീക്കൂട്ടിയവെണ്ണീരിന്റെ കൂനകളുണ്ട്. പാതി കരിഞ്ഞ വിറകിന്‍ കഷണങ്ങളും അവിടവിടെയായി ബേഗുകളും മറ്റു ലഗേജുകളും കാണാം. ഭക്ഷണാവശിഷ്ടങ്ങളും കുപ്പികളും പേപ്പര്‍ പ്ലേറ്റുകളും അവിടവിടെയായി ചിതറിക്കിടക്കുന്നു. ഞങ്ങള്‍ ആ സ്ഥലത്തേക്കിറങ്ങി. അപ്പോള്‍ അവരുടെ പരിഭ്രമം ഏറിവരുന്നു. ഞങ്ങള്‍ വിചാരിച്ചത് നേരെ തിരിച്ചായിരുന്നു. പത്തിരുപതു ചോര തുടിക്കുന്ന ചെറുപ്പക്കാരുടെ അടുത്തേയ്‌ക്കെങ്ങനെ പോകും. ഈ സ്ഥലത്തുനിന് ഒഴിയാന്‍ പറയാനും പറ്റില്ല. അവര്‍ എന്തു ചെയ്താലും ഞങ്ങള്‍ സഹിച്ചേ പറ്റൂ. എന്നാല്‍ ഞങ്ങള്‍ അവിടേയ്‌ക്കിറങ്ങിയപ്പോള്‍ അവര്‍ കൂട്ടമായി ഒരു ഭാഗത്തേയ്‌ക്ക് ഒതുങ്ങിനിന്നു. അവരുടെ മുഖത്ത് ജാള്യതയുടെ ലാഞ്ചനയുണ്ട്. അവരെല്ലാവരും ബേഗുകളെല്ലാമെടുത്ത് തോളില്‍ കയറ്റാന്‍ തുടങ്ങി. സ്ഥലംവിടാനുള്ള തത്രപ്പാടിലാണവര്‍. ഞങ്ങളുടെ പെരുമാറ്റ രീതികളും അവര്‍ക്ക് വ്യക്തമായി മനസ്സിലായിക്കാണും. അങ്ങനെ ഒരുവിധം അവര്‍ സ്ഥലം വിട്ടു. ഞങ്ങളാരുംതന്നെ അവരോട് ഒന്നും പറയാനും പോയില്ല; ഭാവവ്യത്യാസങ്ങള്‍ കാണിച്ചിട്ടുമില്ല.
8943813300
















