കോഴിക്കോട് : കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി രണ്ടാം ഭര്‍ത്താവ് ഷാജുവിനേയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്ന് മൊഴി. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ വിവാഹം കഴിക്കുന്നതിനായാണ് ഇവര്‍ ഷാജുവിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചത്. ഷാജുവും ജോളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഷാജുവിനെ ഇല്ലായ്‌മ ചെയ്ത് ജോണ്‍സനെ വിവാഹം കഴിക്കാന്‍ ആയിരുന്നു ജോളിയുടെ ശ്രമം.
ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സണും പോലീസിനെ അറിയിച്ചിട്ടുണ്ട്. ഇവരോടൊപ്പം സിനിമയ്‌ക്ക് പോയിട്ടുണ്ടെന്നും സമ്മതിച്ചിട്ടുണ്ട്.
ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോണ്‍സണ്‍. ഇയാളെ കാണുന്നതിനായി കോയമ്പത്തൂരിലും, തിരുപ്പൂരിലും, ബെംഗളൂരുവിലും ജോളി പോയിട്ടുണ്ടെന്ന് ടവര്‍ ഡംപ് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഈ വിവരങ്ങള്‍ ലഭിച്ചത്.
ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച് വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലര്‍ന്ന ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാല്‍ ആണ് ജോണ്‍സന്റെ ഭാര്യ രക്ഷപ്പെട്ടത്. എന്നാല്‍ കൊലപാതകത്തില്‍ പങ്കോ അതിനെക്കുറിച്ച് അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോണ്‍സണ്‍ നേരത്തെ പൊലീസിനെ അറിയിച്ചത്.
ആറ് മണിക്കൂറില്‍ അധികമെടുത്താണ് ജോണ്‍സന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോണ്‍സണ്‍ ഫോണില്‍ ദീര്‍ഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. എന്നാല്‍ കൊലപാതകങ്ങളിലടക്കം ജോണ്‍സന് ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇനി കൂടുതല്‍ അന്വേഷണത്തിലേക്ക് പൊലീസ് നീങ്ങും. കോയമ്പത്തൂരില്‍ പോയി തെളിവെടുക്കുന്നതടക്കം അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്.
തന്നെയും അപായപ്പെടുത്തുമോ എന്ന ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മൊഴികള്‍ ശരി വയ്‌ക്കുന്നതായി ജോളിയുടെ പുതിയ മൊഴി. ജോളി തന്നെയും വധിക്കുമെന്ന് പേടിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന വിവരം പുറത്തു പറയാതിരുന്നതെന്നും ഷാജു നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. കൊലപാതകങ്ങളെക്കുറിച്ച് അറിയാമായിരുന്നെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജു വ്യക്തമാക്കിയിരുന്നു.ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നു. അതു കൊണ്ടാണ് അവനെ കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്താതിരുന്നത്.
ജോളിയെ പേടിച്ച് താമരശേരിയിലെ സ്‌കൂളില്‍ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ആണ് ഷാജു അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. ജോളിയുമായി പ്രണയത്തിലായിരുന്നില്ലെന്നും കുട്ടിയുടെ സംരക്ഷണം ഓര്‍ത്താണ് രണ്ടാമതൊരു വിവാഹത്തിന് സമ്മതിച്ചതെന്നും ഷാജു വിശദീകരിച്ചിരുന്നു.
അതേസമയം അന്നമ്മ ഒഴികെ മറ്റെല്ലാവരെയും കൊലപ്പെടുത്തിയത് പൊട്ടാസ്യം സയനൈഡ് നല്‍കിയാണെന്ന് ജോളി അന്വേഷണ സംഘത്തിനു മുന്നില്‍ സമ്മതിച്ചിരുന്നു. തുര്‍ന്ന് ഇന്നലെ നടന്ന തെളിവെടുപ്പിനിടെ അന്വേഷണ സംഘത്തോട് കൊലപാതക രീതി സംബന്ധിച്ച് ജോളി വിശദീകരിച്ചു. എന്നാല്‍ ഷാജുവിന്റെ കുഞ്ഞ് ആല്‍ഫൈനെ താന്‍ കൊലപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ചോദ്യം ചെയ്യലില്‍ ജോളിയുടെ പ്രതികരണം.
പൊന്നാമറ്റം വീട്ടില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ തെളിവുകള്‍ ലഭിച്ചതായും സൂചനകള്‍ പുറത്തുവരുന്നുണ്ട്. അതിനിടെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പൊന്നാമറ്റം വീട് സന്ദര്‍ശിക്കുകയും അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച്ച നടത്തുകയും ചെയ്തു. ഇതിന്റെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
















