ചിത്രമൂലയിലുള്ള ആ കരിങ്കല്‍ പൊത്തിനുള്ളില്‍ അത്യത്ഭുകരമായ ജലസ്രോതസ്സുണ്ട്. പാറകളുടെ വിള്ളിച്ചകളില്‍നിന്നും വളരെ സാവധാനത്തില്‍ തുള്ളിതുള്ളികളായി ഊര്‍ന്നു വീണുകൊണ്ടിരിക്കുന്ന ശുദ്ധമായ നീര്‍ത്തുള്ളികള്‍. മഞ്ഞിനെ വെല്ലുന്ന തണുപ്പാണതിന്. കരിങ്കല്‍പ്പാളികളില്‍നിന്നും കിനിഞ്ഞിറങ്ങുന്ന സ്ഫടിക സമാനമായ നീര്‍ത്തുള്ളികള്‍ കല്ലുകളില്‍ പതിച്ചു പരന്നുപോകും. വലിയ പുല്‍ച്ചെടികളുടെ ഓലകള്‍ ശേഖരിച്ചു കൊണ്ടുവന്ന് ഈ ഉദ്ഭവസ്ഥാനത്ത് കല്ലുകഷണങ്ങളൊക്കെ വെച്ച് ഘടിപ്പിക്കും. ഈ ഓലയിലൂടെ വീഴുന്ന തെളിനീര്‍ത്തുള്ളികള്‍ ഒരു പാത്രത്തില്‍ ശേഖരിക്കും. അമ്മയുടെ കൃപാകടാക്ഷം അല്ലാതെന്തു പറയാന്‍? ഇതു ചിന്തിച്ചാല്‍ വിചിത്രം തന്നെ. വളരെ അന്തരത്തോടെ സാവധാനത്തില്‍ പ്രവഹിക്കുന്ന ഈ തുള്ളികളെക്കൊണ്ടാണ് ഇത്രയും പേര്‍ക്ക് ഭക്ഷണമുണ്ടാക്കുന്നതും മറ്റു കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുന്നതും.
അംബാകടാക്ഷം വഴിഞ്ഞൊഴുകുന്ന ഈ പൊത്തില്‍ ഞങ്ങള്‍ ജപിച്ചും ധ്യാനിച്ചും ഇരിക്കും. യാതൊരു ബാഹ്യശല്യവുമില്ല. ഇടയ്ക്കിടെ യാത്രികര്‍ വരും എന്നല്ലാതെ. പല തരത്തിലുള്ളവരായിരിക്കും. തീര്‍ത്ഥാടനത്തിനു വരുന്നവരും ഉല്ലാസയാത്രയ്ക്ക് വരുന്നവരും പഠനാര്‍ത്ഥം വരുന്നവരും ഒക്കെയുണ്ടാവും അക്കൂട്ടത്തില്‍. പരിപാവനമായ തീര്‍ത്ഥസ്ഥാനങ്ങളുടെ മഹത്വമറിയാതെ കേവലം ഉല്ലാസത്തില്‍ മാത്രം കഴിഞ്ഞ് മതിമറക്കുന്നവരോടെന്തു പറയാന്‍? പക്ഷെ, ഒരു കാര്യം. ഇത്തരം തീര്‍ത്ഥങ്ങളില്‍ എത്താന്‍ സാധിക്കുന്നതുതന്നെ ജന്മാന്തരസുകൃതത്തിന്റെ ഫലമായിട്ടാണെന്ന തിരിച്ചറിവ് ഉണ്ടാവുന്നില്ല പലര്‍ക്കും. ബാഹ്യപ്രപഞ്ചത്തിലെ ത്രസിപ്പിക്കുന്ന കാഴ്ചകളില്‍പ്പെട്ട് ബുദ്ധിയെ കനത്ത അജ്ഞാനം ആവരണം ചെയ്തിരിക്കയാണ്. ഈ ആവരണങ്ങളെ തിരിച്ചറിയാനും കീറിമുറിച്ച് അലിയിച്ചുകളഞ്ഞ് ഉള്ളിലുള്ള പ്രകാശധോരണിയെ പുറത്തേക്കൊഴുക്കാനും ഗുരുപ്രാപ്തി കൂടിയേ തീരൂ. സത്കര്‍മ്മങ്ങളിലൂടെയും സാധനാനിഷ്ഠയിലൂടെയും സഞ്ചരിച്ച് ശുദ്ധമായ പാത്രത്വം കൈവരിക്കുകയേ വഴിയുള്ളു. എന്നാല്‍ സ്വാഭാവികമായിത്തന്നെ ഗുരുപ്രാപ്തിയ്ക്കുള്ള സാഹചര്യമുണ്ടാവുകയും ചെയ്യും. അതിലൂടെ നമ്മുടെ ലക്ഷ്യവും മാര്‍ഗ്ഗവും തെളിയും. അതിനനുസരിച്ച് സഞ്ചരിച്ചാല്‍ ശ്രേയസും പ്രേയസും കൈവരാതിരിക്കില്ല. അതിനാല്‍ ഓരോ പാദവും വളരെ ശ്രദ്ധയോടെയാവണം മുന്നോട്ടു വെയ്ക്കേണ്ടതും.
സന്ധ്യയ്ക്ക് എല്ലാവരും ചേര്‍ന്ന് ഭജനകളും കീര്‍ത്തനങ്ങളും പാടും – അത് ചിത്രമൂലയിലെ പൊത്തിലായാലും, സര്വ്വജ്ഞപീഠത്തിലായാലും മറ്റു ഗുഹകളിലായാലും. ചിത്രമൂലയിലെ കരിങ്കല്പ്പൊത്തില് നിന്നും ഭജനകള്‍ പാടുമ്പോള്‍ അംബാവനത്തിന്റെ മുകളിലൂടെ ആ ശബ്ദങ്ങള്‍ ധ്വനികളായി പാറിനടന്ന് പ്രതിധ്വനിച്ച് പ്രണവത്തിലേയ്ക്കു ലയിക്കുമ്പോള്‍ എന്തെന്നില്ലാത്ത ഒരനുഭൂതിയാണ്, കാതുകള്‍ക്കും മനസ്സിനും. ആകാശത്ത് മിഴിതുറക്കുന്ന ജാജ്വല്യമാനമായ നക്ഷത്രങ്ങളും ചന്ദ്രനുമൊക്കെയായിരിക്കും ഞങ്ങള്‍ക്ക് ഈ പൊത്തിലേയ്ക്ക് പ്രകാശം പെയ്തിറക്കുന്നത്. ഈ സുഖശീതളമായ പ്രകാശത്തിലിരുന്ന് ഞങ്ങള്‍ നിര്‍വൃതി കൊള്ളും. തെളിമയുള്ള പൂര്‍ണ്ണചന്ദ്രന്റെ സ്വാധീനം നമ്മുടെ മനസ്സിനെ സ്വാധീനിക്കും. നിറഞ്ഞ പുഞ്ചിരിതൂകി തൂവെള്ള പ്രകാശം പരത്തുമ്പോള്‍ സാത്വിക മനസ്സില്‍ നിശ്ചയമായും കൂടുതല്‍ കൂടുതല്‍ സാത്വികചിന്തകള്‍ നാമ്പെടുക്കും. അത് സാധനകളിലൂടെ ഉറപ്പിച്ചെടുക്കുകയാണ് നാം ചെയ്യേണ്ടത്. പൊത്തില്‍നിന്നു ദൂരേയ്ക്കു നോക്കിയാല്‍ കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തില്‍ ചേര്‍ന്നു ജ്വലിച്ചുനില്ക്കുന്ന പ്രകാശദീപങ്ങളെ കാണാനും സാധിക്കും. അവിടുത്തെ ദീപാലങ്കാരങ്ങളും നഗരപ്രദേശങ്ങളും പ്രകാശിച്ചുനില്ക്കുന്നതു കാണുമ്പോള്‍ വാക്കുകള്‍ക്കതീതമായ അനുഭൂതി അനുഭവിക്കുന്നു. ആകാശലോകത്തില്‍ വിഹരിക്കുന്ന നക്ഷത്രക്കൂട്ടങ്ങളും ആകാശഗംഗയിലെ എല്ലാ അംഗങ്ങളും അവിടെയിറങ്ങി ഒരു പാല്ക്കടല് തീര്‍ത്തിരിക്കയാണ്. അതിന്റെ ശബളിമയില്‍ ഭക്തരുടെയും മറ്റു ജീവികളുടെയും ദുഃഖങ്ങള്‍ ലയിച്ചു തീരും. മനസ്സ നന്മകളുടെ പൂക്കാലം തീര്‍ക്കുന്നു. അതില്‍നിന്നും സച്ചിന്തകളുടെ ഉറവയുത്ഭവിച്ച് മുകളിലേയ്ക്ക് പതഞ്ഞു പൊന്തുന്നു. ചിന്താധോരണികളെ ഉദ്ദീപിപ്പിക്കാനുതകുന്ന കാഴ്ചകളാണ് മുമ്പില്‍ പരലസിക്കുന്നത്. എല്ലാം ശാന്തിമയം; ശാന്തതയിലേയ്ക്ക് മനസ്സ് ലയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: