സര്‍വ്വജ്ഞപീഠം കരിങ്കല്ലിലായതുകൊണ്ട് വല്ലാത്ത തണുപ്പ് അനുഭവപ്പെടുന്നു. ചെവിയും മൂക്കും മൂടിക്കെട്ടിയാണ് ഇരിക്കുന്നത്. ഞങ്ങളെല്ലാവരും ആ സര്‍വ്വജ്ഞപീഠത്തിന്റെ ഉമ്മറത്തും മുറിയിലും സ്ഥലം ക്രമീകരിച്ച് അവിടവിടെയായി ഇരുന്നു. മനസ്സ് ഒന്നിലേയ്ക്കു ലയിപ്പിച്ച് ശാന്തമാക്കാന്‍ ശ്രമിക്കുന്നു. അത് സാദ്ധ്യവുമാകുന്നു. എന്തെന്നില്ലാത്ത, വാക്കുകള്‍ക്കതീതമായ ഒരനുഭൂതിയുടെ സ്ഫുരണങ്ങള്‍ ഞങ്ങളെയെല്ലാം മൂടുന്നതുപോലെ അനുഭവിച്ചു.
സര്‍വ്വജ്ഞപീഠത്തിന്റെ പിന്നിലൂടെ കുത്തനെ താഴേക്കിറങ്ങിയാല്‍ മൊട്ടക്കുന്നുകള്‍. പല നിറത്തിലുള്ള ചെങ്കല്‍ കഷണങ്ങള്‍. കുങ്കുമവര്‍ണ്ണത്തിലുള്ള ചെറു കല്ലുകള്‍. ഞങ്ങള്‍ അവ ശേഖരിക്കും. ആ കല്ലുകളരച്ച് കുറിതൊടാന്‍ ഉപയോഗിക്കും. ആ പ്രദേശത്തേയ്ക്കിറങ്ങിയാല്ത്തന്നെ കുങ്കുമഗന്ധം അനുഭവപ്പെടും. അപ്പോള്‍ ദേവീസാന്നിദ്ധ്യം അനുഭവപ്പെടും. ആ കുന്നുകളിലൂടെ കയറിയും ഇറങ്ങിയും അവിടവിടെ നടന്നു കാണും. നിറയെ ഇടതൂര്‍ന്ന ഇലകളുള്ള അത്തിമരത്തണലിലിരുന്നു വിശ്രമിക്കും. അങ്ങനെ നടന്നുനടന്നു മുന്നോട്ടു നീങ്ങിയാല്‍ ചെങ്കുത്തായ വഴിയിലൂടെ താഴേയ്ക്കിറങ്ങാം. അത് ശ്രമകരം തന്നെയാണ്. ചെങ്കുത്തായ കുന്നിന്‍മുകളില്‍നിന്നു താഴേയ്ക്കു നോക്കിയാല്‍ അംബാവനം കണ്ണെത്താ ദൂരത്ത് വിശാലമായി പരന്നിരിക്കുന്നു. വന്‍വൃക്ഷങ്ങളുടെ മുകള്ഭാഗം മാത്രമേ നമുക്കവിടുന്നു കാണാന്‍ പറ്റൂ. പര്‍വ്വതത്തിന്റെയും വട്ടമിട്ടു പറക്കുന്ന ഘനമേഘങ്ങളുടെയും നിഴലുകള്‍ ഇടതൂര്‍ന്ന് തൊട്ടുരുമ്മിനില്ക്കുന്ന വൃക്ഷത്തലപ്പുകളില്‍ പതിച്ച് ആ നിബിഡവനം ഇരുണ്ടിരിക്കുന്നു. കുറെ ദൂരം താഴേയ്ക്കിറങ്ങണം. ആശ്രയമൊന്നുമില്ല. പിടിക്കാന്‍ വള്ളിപ്പടര്‍പ്പുകളും എഴുന്നുനില്ക്കുന്ന വേരുകളും മാത്രം. അവ അതിശക്തമാണ്. ഏതൊരു ചെറിയ വള്ളിപ്പടര്‍പ്പും വേരുപടലവും പിടിച്ച് താഴെയിറങ്ങാന്‍ തക്ക ശക്തിയാര്ജ്ജിച്ചതാകുന്നു. അങ്ങനെ അവയെ വിശ്വസിച്ച് പിടിച്ച് താഴെയിറങ്ങും. പിന്നെ കുറച്ചു ദൂരം സഞ്ചരിച്ചാല്‍ ഏതിര്ദിശയിലായി കൂറ്റന്‍ കുന്ന്. കുന്നു മുഴുവന്‍ കരിങ്കല്‍ നേരെ ചെങ്കുത്തായി തൊണ്ണൂറു ഡിഗ്രി കുത്തനെ എഴുന്നുനില്ക്കുന്ന കറുത്തിരുണ്ട പര്‍വ്വതമാണ്. മുകളിലോട്ട് നോക്കാന്‍ പോലും പറ്റില്ല. ഇപ്പോള്‍ എത്തിയിരിക്കുന്നത് അംബാവനത്തിലെ ചിത്രമൂലയിലാണ്.
ചിത്രമൂലയില്‍ പര്‍വ്വതത്തിന്റെ പാര്‍ശ്വത്തിലൂടെ ഏകദേശം പത്തു മീറ്ററോളം മുകളില്‍ കയറിയാല്‍ വാളിന്റെ പല്ലുപോലെയുള്ള ആകൃതിയില്‍ വെട്ടിവെച്ചതാണെന്നു തോന്നുന്ന ഒരു പൊത്തുണ്ട്. ഏകദേശം പത്തുപതിനഞ്ചു മീറ്ററുകളോളം നീളവും രണ്ടു രണ്ടര മീറ്ററുകളോളം വീതിയുമുണ്ടിതിന്. ഇതിനുള്ളിലും ഒരു മൂര്‍ത്തിയെ കുടിയിരുത്തിരിക്കുന്നു. കരിങ്കല്ലില്‍ സ്ഥാപിച്ച ഈ പ്രതിമയിലും പുഷ്പചന്ദനാദികളെക്കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അതിനുള്ളില്‍ ആളുകള്‍ കയറിയിരുന്നു ധ്യാനിക്കുന്നുണ്ട്. ഏകാന്തമായി ജപിക്കാന്‍ വേണ്ടി ഇവിടെ പല സാധകരും തങ്ങാറുണ്ട്. അവിടെ അന്നൊക്കെ ഒരു സാധു ഉണ്ടാവാറുണ്ട്. കാലാവസഥ അനുകൂലമായാല്‍ അവിടെ എല്ലാ വര്‍ഷവും വന്ന് ഭജനമിരിക്കാറുണ്ടത്രെ. ചന്ദ്രന് സ്വാമിയെന്നാണ് ആ സാധുവിന്റെ പേര്. സ്വാമിജിയുടെ കൂടെയായതിനാല് വളരെ സ്നേഹമസൃണമായിട്ടായിരുന്നു ഞങ്ങളോടുള്ള പെരുമാറ്റ രീതി. സ്വാമിജി ഇവിടെ എത്തിയാല്‍ ഈ സാധു സഞ്ചിയുമായി ഒരു പോക്കാണ്, കൊല്ലൂരിലേയ്ക്ക്. തിരിച്ചുവരവ് വലിയ ഭാണ്ഡക്കെട്ടുകളുമായിട്ടായിരിക്കും. ഇത്രയും പ്രയാസപ്പെട്ട് കൊല്ലൂരില്‍ പോയി സാധനങ്ങള്‍ വാങ്ങിച്ചുവരുന്ന ആ കൃശഗാത്രനെ കണ്ടാല്‍ നമിച്ചുപോകും. വന്നാലോ? ഈ സാധനങ്ങളുപോയഗ്ച്ച് രുചികരമായ വിഭവങ്ങളുണ്ടാക്കും. അതില്‍ മറ്റാര്‍ക്കും ഇടപെടാനോ സഹായിക്കാനോ പാടില്ല. അദ്ദേഹത്തിന്റെ സ്വന്തം കൈകളെക്കൊണ്ട് പാചകം ചെയ്ത് സ്വാമിജിക്ക് വിളമ്പിക്കൊടുക്കണം. എന്നാല്‍, അദ്ദേഹത്തോടുള്ള പെരുമാറ്റരീതിയും സാമീപ്യവും ഇഷ്ടപ്പെട്ടാല്‍ അദ്ദേഹത്തിന്റെ കൂടെ ചേര്‍ക്കും. അപ്പോള്‍ നമുക്കും സഹായിക്കാം. അദ്ദേഹത്തിന്റെ സ്നേഹത്തിനും കാരുണ്യത്തിനും ഭാജനമാകാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: