ബംഗളൂരൂ: ബന്ദിപ്പൂരിലൂടെ കടന്നു പോകുന്ന പാത പകലും അടച്ചിടുമെന്നുള്ളത് വ്യാജപ്രചരണമാണെന്ന് കര്‍ണാടക സര്‍ക്കാര്‍. വയനാട്ടിലെ ഇപ്പോള്‍ നടക്കുന്ന സമരം എന്തിന് വേണ്ടിയാണെന്ന് അറിയില്ലെന്നും കര്‍ണാടക വനം വകുപ്പ് വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്നത് വ്യാജ പ്രചരണത്തില്‍ പിടിച്ചുള്ള സമരമാണെന്നും കര്‍ണ്ണാടക വനം വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേയര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
രാവിലെ ആറു മുതല്‍ രാത്രി ഒന്‍പത് വരെ പാതയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന തരത്തില്‍ ചില പ്രചാരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റാണ്. ഇത്തരമൊരു ആലോചന സര്‍ക്കാരിന്റെ മുന്നില്‍ എത്തിയിട്ടില്ല. ബന്ദിപൂര്‍ പാതയിലൂടെ പകല്‍യാത്ര അനുവദിക്കണം എന്നാവശ്യപ്പെട്ട് ചില പ്രതിഷേധങ്ങളും ധര്‍ണകളും നടക്കുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ അത്തരത്തിലൊരു ഉത്തരവോ ആലോചനയോ സര്‍ക്കാരിന്റെ മുന്നില്‍ ഇല്ലെന്നും വാര്‍ത്തക്കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്നതു പോലെ 766 ദേശീയപാതയിലൂടെ സാധാരണ ഗതിയില്‍ തന്നെ ഗതാഗതം തുടരുമെന്നും വനം വകുപ്പ് അറിയിച്ചു. വന്യമൃഗങ്ങള്‍ക്ക് ഭീക്ഷണിയാകുന്ന തരത്തില്‍ പാത 24 മണിക്കൂര്‍ തുറന്നിടാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടകം അറിയിച്ചു. ബന്ദിപ്പൂര്‍ വനമേഖലയിലൂടെ കടന്നുപോകുന്ന കോഴിക്കോട് കൊല്ലിഗല്‍ ദേശീയപാതാ 766 ലൂടെയുള്ള രാത്രിയാത്ര നിരോധനം തുടരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്ദിയൂരപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പരിസ്ഥിതിക്കും വന്യമൃഗങ്ങള്‍ക്കും അപകടമുണ്ടാക്കുന്ന രീതിയില്‍ ബന്ദിപ്പൂര്‍ രാത്രിയാത്രാ നിരോധനം പിന്‍വലിയ്‌ക്കാന്‍ സാധിക്കില്ലെന്ന് കര്‍ണ്ണാടക നേരത്തെ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി മന്ത്രാലയത്തിനെ കര്‍ണാടകം ഇത് സംബന്ധിച്ച നിലപാടറിയിച്ചു. അടിയന്തര വാഹനങ്ങളും നാല് ബസ്സുകളും ഒഴിച്ച് മറ്റൊരു വാഹനവും രാത്രികാലത്ത് അനുവദിക്കില്ല. കര്‍ണ്ണാടക വനം വകുപ്പാണ് നിലപാട് വ്യക്തമാക്കിയത്. ഉന്നത സമിതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉന്നത സമിതി റിപ്പോര്‍ട്ട് വൈകിപ്പിക്കുന്നതാണ് വിഷയങ്ങള്‍ക്ക് കാരണം എന്നും കര്‍ണ്ണാടകം പറയുന്നു. രാ്രതിയാത അനുവദിച്ചാല്‍ ബന്ദിപ്പൂര്‍ വനമേഖലയിലെ വന്യമൃഗങ്ങള്‍ക്കടക്കം ഭീഷണിയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. പാത പൂര്‍ണ്ണമായി അടച്ചിട്ടില്ല. അത്യാവശ്യവാഹനങ്ങള്‍ ഇപ്പോഴും രാത്രിയില്‍ അതിലൂടെ കടന്നു പോകുന്നുണ്ടെന്നും അദേഹം പറഞ്ഞു. രാത്രിയാത്ര അനുവദിച്ചപ്പോള്‍ ആയിരക്കണക്കിന് മൃഗങ്ങളാണ് വാഹനമിടിച്ച് മരിച്ചതെന്നും അദേഹം പറഞ്ഞു.
















