ന്യൂദല്‍ഹി: മഹാരാഷ്‌ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് സംബന്ധിച്ച് മറ്റ് പാര്‍ട്ടികളുമായി സിപിഎം ചര്‍ച്ച തുടരുകയാണെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം അവസാനിച്ച ഇന്നലെ വൈകിട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു യെച്ചൂരിയുടെ സെല്‍ഫ് ട്രോള്‍. പത്രികാ സമര്‍പ്പണം കഴിഞ്ഞ് ചര്‍ച്ച നടത്തിയിട്ട് എന്താണ് കാര്യമെന്ന് പത്രപ്രവര്‍ത്തകര്‍ ചോദിച്ചതോടെ യെച്ചൂരിക്ക് അബദ്ധം പിടികിട്ടി. വിഡ്ഢിച്ചിരിയോടെയുള്ള മറുപടി ഇങ്ങനെ. ”പിന്‍വലിക്കാന്‍ ഇനിയും സമയമുണ്ടല്ലോ”. കൂടുതല്‍ വിശദീകരിക്കാനും അദ്ദേഹം തയാറായില്ല.
കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നല്‍കിയ പത്രക്കുറിപ്പിലും സിപിഎം ഇതേ അബദ്ധം ആവര്‍ത്തിച്ചിട്ടുണ്ട്. ”നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്തു. ഇടത്, മതേതര, ജനാധിപത്യ ശക്തികളുമായി സീറ്റ് സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്. ഉടന്‍ തന്നെ സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തുവിടും. ബിജെപിയെ പരാജയപ്പെടുത്തുകയും നിയമസഭയില്‍ ഇടത് പ്രാതിനിത്യം വര്‍ധിപ്പിക്കുകയുമാണ് ലക്ഷ്യം”. പത്രക്കുറിപ്പില്‍ പറയുന്നു.

മഹാരാഷ്‌ട്രയില്‍ 2014ല്‍ 20 സീറ്റില്‍ മത്സരിച്ച സിപിഎമ്മിന് 0.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. ഇത്തവണ കോണ്‍ഗ്രസ്എന്‍സിപി സഖ്യത്തില്‍ ഉള്‍പ്പെടാന്‍ ശ്രമം നടത്തിയെങ്കിലും അവര്‍ അടുപ്പിച്ചില്ല. പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വിബിഎയും ഇടത് പാര്‍ട്ടികളെ കൂടെക്കൂട്ടിയില്ല. ഹരിയാനയിലും ഒറ്റപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ഇടത് പാര്‍ട്ടികളും സംസ്ഥാനങ്ങള്‍ക്കനുസരിച്ച് നിലപാട് മാറ്റിയിരുന്നു. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നപ്പോള്‍ കേരളത്തില്‍ അവര്‍ക്കെതിരെ മത്സരിച്ചു. 25 കോടിയാണ് ഇടത് പാര്‍ട്ടികള്‍ക്ക് ഡിഎംകെ നല്‍കിയത്.
















