ഇനിയുള്ള യാത്ര നിബിഡ വനാന്തരത്തിലൂടെയാണ്. അവിടുന്നങ്ങോട്ട് വനപ്രദേശമാണ്. കരിയില വീണുപതിച്ചു നിറഞ്ഞ ഊടുവഴികളിലൂടെയുള്ള യാത്ര. കുളിര്‍ത്ത കാറ്റിന്റെ തഴുകല്‍ തുടരുന്നു. വള്ളിപ്പടര്‍പ്പുകളെയും വൃക്ഷങ്ങളെയും ഇളക്കിമറിച്ചുള്ള കുരങ്ങന്മാരുടെ സഞ്ചാരം. പക്ഷികളുടെ ചിറകടിയും സംഗീതാത്മകമായ ഗീതങ്ങളും. വനത്തിലെ സന്ദേശവാഹകനായ മലയണ്ണാന് വൃക്ഷശിഖരങ്ങളിലൂടെ അതിവേഗം സഞ്ചരിച്ച് പലപല തരത്തില്‍ ശബ്ദമുണ്ടാക്കി അപരിചിതരായ ഞങ്ങള്‍ വനത്തില്‍ പ്രവേശിച്ച കാര്യം വന്യജീവികളെയെല്ലാം അറിയിക്കുന്നു. ഇവനാണ് വനത്തിലെ പാറാവുകാരന്.
ഇരുണ്ട വനത്തിലൂടെയുള്ള യാത്ര. ചുമലിലും തലയിലും ഭാരം. കാട്ടുപാതയിലൂടെയുള്ള നടത്തം. ഇരുവശത്തും വള്ളിപ്പടര്‍പ്പുകളും കാട്ടുപൂക്കളും തോരണം തൂക്കി അലങ്കരിച്ചിരിക്കുന്നു. അകമ്പടി സേവിക്കാന്‍ കുയിലിന്റെ നാദവും ചെറു കിളികളുടെ താളാത്മകമായ നൃത്തച്ചുവടുകളും. ഇതെല്ലാം മനസ്സിന് കുളിര്മയേകുന്നു. പ്രകൃതിരമണീയതയില്‍ വിലസുന്ന മനസ്സ് ഏകതാനത കൈവരിക്കുന്നപോലെ. സന്തോഷം, ആശ്വാസം.
കുറച്ചു കിലോമീറ്ററുകള്‍ വനാന്തരത്തിലൂടെ യഥേഷ്ടം വിഹരിച്ച് സഞ്ചരിച്ച് അടുത്ത ഭാഗത്തെത്തി. കാടുകള്‍ കുറഞ്ഞുവരുന്നു. കിലോമീറ്ററുകളോളം മൊട്ടക്കുന്നുകളാണ്. ഉണങ്ങിക്കരിഞ്ഞ പുല്‍മേട്. ഈ പുല്‍മേട്ടിലൂടെ വര്‍ദ്ധിച്ച സൂര്യതാപമേറ്റ് പതച്ച മണ്ണിലൂടെ നഗ്നപാദരായി നടത്തം. ഇടയ്ക്കിടയ്ക്ക് പുല്‍ച്ചെടികളില്‍ പിടിച്ച് മുകളിലോട്ട് കയറാനുണ്ടാവും. അപ്പോഴാണ് അവയുടെ ബലം ശരിക്കും മനസ്സിലാവുന്നത്. തീരെ പ്രതികൂല സാഹചര്യത്തില്‍ വളര്‍ന്നവയാണവ. അതിനാല്‍ത്തന്നെ അതിന്റേതായ ഉറപ്പും ഉണ്ട്. പ്രതികൂല സാഹചര്യത്തില്‍, അവയോട് ചെറുത്തുനിന്ന് വളര്ന്നവ ഒരിക്കലും ഇതര സാഹചര്യങ്ങളില്‍ ഇളകിപ്പോവില്ല. അതാണ് ഈ മുരടിച്ച പുല്ലുകളില്നിന്നും പഠിക്കാനുള്ള പാഠം. പുറമെ പുഷ്ടിയും പോഷിപ്പിന്റെ സഫലതയൊന്നും കാണാന്‍ പറ്റില്ലെങ്കിലും ദൃഢതരമാണ് അവയുടെ അന്തരാളം.
നഗ്നപാദരായി നടക്കുന്ന ഞങ്ങളുടെ കാലുകള്‍ ചുട്ടുപഴുത്ത പ്രതലത്തില്‍ പതിയുമ്പോള്‍ പൊള്ളകള് വരാന്‍ തുടങ്ങും. വിരലുകള്‍ക്കിടയില്‍ ഉണ്ടാകുന്ന കണ്ണിമുറിച്ചില് അസഹ്യമാണ്. ഈ മുറിവില്‍ മണ്ണു പുരണ്ടാല്‍ ഒരടി നടക്കാന്‍ പറ്റില്ല. വല്ലാത്ത നീറ്റല്‍. പക്ഷെ, മനസ്സ് എന്തിനെയും തരണം ചെയ്യാന്‍ പാകത്തില്‍ സര്‍വ്വ യാതനകളും മറക്കാന്‍ പഠിക്കുന്നു. യാതനകളും വേദനകളും അനിവാര്യതയായി കണക്കാക്കി മാനസികമായി ലഘൂകരിക്കാന്‍ ശ്രമിക്കുന്നു.
ഇടയ്ക്കിടയ്ക്ക് സാധനസാമഗ്രികളും ഭാണ്ഡക്കെട്ടുകളും ഇറക്കിവെച്ച് ഏതെങ്കിലും മരച്ചുവട്ടില്‍ കല്ലിന്മേലിരുന്ന് വിശ്രമിക്കും. കയ്യിലുള്ള പൊതികളഴിച്ച് അരിനുറുക്കോ കടലമിഠായിയോ എന്തെങ്കിലും പുറത്തേക്കെടുക്കും. അത് എല്ലാവരും കൂടി കഴിച്ച്, ശേഖരിച്ചുവെച്ച തണുത്ത വെള്ളം കുടിക്കും. അങ്ങനെ കുറച്ചുനേരം ഇരുന്ന് കിതപ്പു മാറിക്കഴിഞ്ഞാല്‍ പൂര്‍വ്വാധികം ഉന്മേഷത്തോടെ വീണ്ടും നടത്തം.
പുല്‍മേടുകള്‍ താണ്ടി ദേവിയുടെ മൂലസ്ഥാനമായി മാനിക്കപ്പെടുന്ന ക്ഷേത്രസങ്കേതത്തില്‍. അവിടെയെത്തിയപ്പോള്‍ എന്തൊരു സുഖം. നീര്‍ച്ചാലുകള്‍ ഒഴുകിവരുന്നു. തണുത്ത ജലം. എല്ലാവരും മതിവരുവോളം കുടിച്ചു. എന്തെന്നില്ലാത്ത ഒരാശ്വാസം. ഉന്മേഷം. മൂലസ്ഥാനത്തെ ദേവിയെ കണ്ടു തൊഴുതതില്പ്പിന്നെ മനഃപ്രസാദമായി-ധന്യമായി. ‘പ്രസാദേ സര്‍വ്വദുഃഖാനാം ഹാനിരസ്യോപ ജായതേ, പ്രസന്നചേതസോ ഹ്യാശു ബുദ്ധി പര്യവതിഷ്ഠതേ’എന്ന് ഭഗവദ്ഗീതയിലുമരുളുന്നതുപോലെ, സര്‍വ്വദുഃഖങ്ങളുടെയും ഹാനിയാണ് പ്രസാദംകൊണ്ട് സാധിക്കുന്നത്. നടന്നു
ക്ഷീണിച്ചവരെങ്കിലും എല്ലാവരുടെയും മുഖത്ത് ശുഭാപ്തിവിശ്വാസത്തിന്റെയും ദുഃഖനിവൃത്തിയുടെയും തെളിമ കാണാമായിരുന്നു. അപൂര്‍വ്വമായി കൈവന്ന ഈ തെളിമ കൂടുതല്‍ കൂടുതല്‍ പ്രകാശമാനമാക്കാനുള്ള സാധനകള്‍ ചെയ്ത് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കേണ്ടതുണ്ട്. അങ്ങനെ പ്രസാദമനുഭവിച്ച് തെളിമയുള്ള ചേതസ്സില്‍ പെട്ടെന്നുതന്നെ ബുദ്ധിയുറയ്ക്കുകയും ചെയ്യുന്നു. ചഞ്ചലതയില്നിന്നും നിശ്ചലതയിലേയ്ക്ക്, ഓളം നിലച്ച തടാകത്തെപ്പോലെ, ക്രമേണ ഉയരുകയും സ്നേഹത്തിന്റെയും വിദ്യയുടെയും പരിമളം പ്രസരിക്കുകയും ചെയ്യും.
അവിടെ അടുത്തടുത്തായി രണ്ടു ക്ഷേത്രങ്ങള്‍. ചുവപ്പ് വസ്ത്രമണിഞ്ഞ പൂജകരാണ് അവിടെ പൂജ ചെയ്യുന്നത്. അവിടെ ക്ഷേത്രത്തില്‍ മഹേശ്വരിയെ തൊഴുതു പ്രസാദം സ്വീകരിച്ചു. ഇവിടെ ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നത് ഭട്ടുകളാണ്. അതേ പരിസരത്തുതന്നെ തൊട്ടടുത്തായിട്ടാണ് അവരുടെ വീട്. അവിടെ വീടിന്റെ ചായ്പ്പില് ഒരു ചായക്കട നടത്തുന്നുണ്ട് അവര്‍. അവിടുന്ന് കടുപ്പത്തിലുള്ള ഓരോ ചായ. കഴിക്കാന്‍ ബിസ്കറ്റോ മറ്റോ. ഇവിടെ ഇത്രയും മുകളില്‍ താഴെകിലോമീറ്ററുകളോളം കുന്നുകള്‍ താണ്ടി സാധനങ്ങള്‍ കൊണ്ടുവന്ന് ചായക്കച്ചവടം നടത്തുന്ന ഇവരെ സമ്മതിക്കണം. ഇത്രയും മുകളില്‍ ഒരു കപ്പില്‍ കിട്ടുന്ന ചായ അമൃതുസമാനമാണ്. അവിടെ കുറച്ചുനേരം വിശ്രമം. ചുറ്റുപാടുകളെല്ലാം ചുറ്റിനടന്നു കണ്ടു.
8943813300
പ്രതികരിക്കാൻ ഇവിടെ എഴുതുക: