നാം അറിയാതെ പലപ്പോഴും പാപത്തിന്റെ പിടിയില്‍ അമര്‍ന്നുപോകാറുണ്ട്. പലരുടേയും പ്രധാനപ്പെട്ട ഒരു ചോദ്യമാണ് പാപത്തില്‍നിന്ന് എങ്ങനെ മുക്തി നേടാമെന്നത്. താന്‍ പാപിയാണെന്ന ചിന്തയില്‍ ആമഗ്നനായി സ്വയം ശൈഥില്യത്തിലേക്ക് കൂപ്പുകുത്തുന്ന അനേകം പേരുണ്ട്. അതുമല്ലെങ്കില്‍, എത്രയോ പേര് പാപം ചെയ്യുന്നു. അവര്‍ക്കൊന്നും ഒന്നും വരുന്നില്ലെന്നു മാത്രമല്ല, ഉത്തരോത്തരം പുരോഗതി കാണുന്നുമുണ്ട്. അപ്പോള്‍പ്പിന്നെ തനിക്കും എന്തുകൊണ്ട് പാപം ചെയ്തുകൂടാ എന്ന് കരുതുന്നവരും അനവധിയാണ്. ഇക്കാലത്ത് രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരാണ് കൂടുതലും. എങ്കിലും പ്രാചീനഋഷിമാര്‍ തങ്ങളുടെ ജീവിതം ഉത്തമമായിരിക്കണമെന്ന് വാശി പിടിച്ചവരായിരുന്നു. സ്വയം പാപനദിയില് മുങ്ങിക്കുളിക്കാന്‍ ഇഷ്ടമില്ലാത്തവരായിരുന്നു അവര്‍. സ്വജീവിതം ഉപാസനാപൂര്‍വം ജീവിച്ച് വിജയിച്ചവരായിരുന്നു അവര്‍.
ജീവിതത്തില്‍ മഹിമയാര്‍ന്ന കാര്യമെന്താണെന്ന് ചിലര്‍ ചോദിക്കാറുണ്ട്. വിമലമായി, അന്യര്‍ക്ക് ദ്രോഹമില്ലാതെ ജീവിക്കുന്നതുതന്നെയാണ് ഏറ്റവും വലിയ കാര്യം. പക്ഷേ, ജീവിതത്തിന്റെ കുതിച്ചുപാച്ചിലില്‍ നാമതൊക്കെ മറക്കും. നേട്ടങ്ങള്‍ കൈവരിക്കാനുള്ള തത്രപ്പാടില്‍ സര്‍വതും വിസ്മരിക്കും. ജീവിതസായാഹ്നത്തിലായിരിക്കും തങ്ങള്‍ക്കു പറ്റിയ വലിയ തെറ്റിനെക്കുറിച്ച് പലരും ബോധവാന്മാരാവുക.
വൈദികജീവിതത്തിന്റെ അടിത്തറതന്നെ സൂക്ഷ്മമായ ചില വ്രതങ്ങളാണ്. ആ വ്രതങ്ങള്‍ സ്വയം പാലിച്ചുകൊണ്ട് മുന്നോട്ടുപോകുന്നു. ഉച്ചസ്ഥായിയായ മസ്തിഷ്കത്തിലെ വിചാരങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ നമ്മെക്കൊണ്ട് പാപങ്ങള്‍ ചെയ്യിപ്പിക്കുന്നു. യുക്തിയുടെയും ചിന്തയുടെയും വിചാരധാരകളുടെയും സഹായത്താല്‍ തങ്ങള്‍ ചെയ്യുന്ന പാപത്തിന് അവര്‍ ന്യായം കണ്ടെത്തും. ചിലരാകട്ടെ ദൈവികമായ, ശാരീരികമായ കരുത്തുകൊണ്ട് പാപത്തില്‍ ചെന്നുപതിക്കുന്നു. മറ്റുചിലര്‍ പണത്തിന്റെയും സമ്പത്തിന്റെയും പ്രലോഭനങ്ങളില്‍പെട്ട് പാപത്തില്‍ അകപ്പെടുന്നു. എന്നാല്‍ പാപത്തില്‍ പെട്ടുപോയവര്‍ക്ക് എന്തെല്ലാം കൈവരിക്കാന്‍ കഴിഞ്ഞാലും അഖണ്ഡമായ സുഖം അപ്രാപ്യമാണെന്ന് ഋഷിമാര്‍ കണ്ടെത്തിയിരുന്നു. വേദമന്ത്രങ്ങള്‍ ഉപാസകന് പിന്‍പറ്റുന്നത് അവ തങ്ങള്‍ക്ക് ലഭിക്കുന്ന പരമേശ്വരന്റെ ഉപദേശങ്ങളായിട്ടാണ്. ആ ഉപദേശങ്ങളില്‍, അചഞ്ചലരായി, ഉറച്ചുനിന്നുകൊണ്ട് ലക്ഷ്യം കൈവരിക്കുന്നതുവരെ മഹാവ്രതം കൈക്കൊള്ളുക. എളുപ്പമല്ലിത്. ജീവിതവ്യാപാരത്തിനിടയില്‍ അനേകം സ്ഖലിതങ്ങള്‍ വന്നു ഭവിച്ചേക്കും. എന്നാല്‍ വേദോക്തമായ ആര്ഷപരമ്പരയെ ആലിംഗനം ചെയ്യുന്ന ഓരോ ഉപാസകനും ശ്രദ്ധയോടെ മാത്രമേ തന്റെ ഓരോ ചുവടും വെയ്ക്കുകയുള്ളൂ.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: