തിരുവനന്തപുരം: വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷ സ്ഥാനത്തു നിന്ന് എം.കെ. സാനു രാജിവയ്‌ക്കാനിടയായത് ഇടതുസഹയാത്രികനായ പുതുശേരി രാമചന്ദ്രന്റെ ആത്മകഥയ്‌ക്കു അവാര്‍ഡ് നല്‍കാനുള്ള സിപിഎം കേന്ദ്രങ്ങളില്‍ നിന്നുള്ള കടുത്ത സമ്മര്‍ദം മൂലം. പുതുശേരിയുടെ ആത്മകഥയായ തിളച്ചമണ്ണില്‍ കാല്‍നടയായി എന്ന പുസ്തകം പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. 2018 മേയ് മാസത്തില്‍ പുതുശേരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു പുസ്തക പ്രകാശനം. ഈ പുസ്തകത്തിനു 2019ലെ വയലാര്‍ പുരസ്‌കാരം നല്‍കണമെന്ന ബാഹ്യസമ്മര്‍ദമാണ് സാനുവിനു മേലുണ്ടായത്. എന്നാല്‍, കൃതികളുടെ മികവ് അനുസരിച്ചു മാത്രം നല്‍കുന്ന അവാര്‍ഡാണ് വയലാര്‍ അവാര്‍ഡെന്നും ഇതില്‍ ജൂറിയുടെ തീരുമാനം അന്തിമമാകണമെന്നുമുള്ള നിലപാടില്‍ സാനു ഉറച്ചു നിന്നിരുന്നു. എന്നാല്‍, സിപിഎം ഉന്നത കേന്ദ്രങ്ങളില്‍ നിന്നു സാഹിത്യ മേഖലയിലെ സിപിഎം സഹയാത്രികരില്‍ നിന്നു നിരന്തരം സമ്മര്‍ദം ഉണ്ടായതോടെയാണു എം.കെ. സാനു രാജിവച്ചതെന്നാണു സൂചന.
ഭരണകൂടം തന്നെ വര്‍ഗീയ ഫാസിസത്തിന്റെ വക്താക്കളാകുന്ന കാലത്ത് രാഷ്‌ട്രീയവിദ്യാര്‍ഥികള്‍ക്ക് മികച്ച പാഠപുസ്തകമാണ് പുതുശേരിയുടെ ആത്മകഥയെന്നായിരുന്നു അന്നു പുസ്തകം പ്രകാശനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. പുതുശേരിയുടെ ആദ്യകാലത്തെ കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങളും മാര്‍ക്‌സിസം, ലെനിനിസം ആശയങ്ങളുടെ പ്രചാരം അടക്കം വിഷയങ്ങളാണ് ആത്മകഥയില്‍ ഭൂരിഭാഗവും.
പുതുശേരിയുടെ ആത്മകഥയായ തിളച്ച മണ്ണില്‍ കാല്‍നടയായി എന്ന പുസ്തകത്തെ സംബന്ധിച്ചു ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ഇപ്രകാരം പറയുന്നു- അതിസാഹസികമായിരുന്നു ആദ്യകാല കമ്യൂണിസ്റ്റുകാരുടെ ജീവിതം. സ്വാര്‍ഥപരമായ എല്ലാ ഇച്ഛകളേയും കുഴിച്ചുമൂടി പാര്‍ട്ടിക്കുവേണ്ടി എല്ലാം സമര്‍പ്പിക്കാന്‍ തയാറായി ഇറങ്ങിയവരായിരുന്നു അവരിലധികം പേരും. അതിനാല്‍ മര്‍ദ്ദനങ്ങളും ജയില്‍വാസവും അവരെ കൂടുതല്‍ ആവേശഭരിതരാക്കുകയേയുള്ളു. പുതുപ്പള്ളിയുടെയും മറ്റും സാഹസികവും ത്യാഗപൂര്‍ണവുമായ ജീവിതം പുതുശ്ശേരി വിവരിക്കുന്നത് പ്രാണനെ അടക്കിവച്ചുമാത്രമേ ഉള്‍ക്കൊള്ളാനാവു. അവരുടെ നിസ്വാര്‍ഥതയും സാഹസികതയും പുതിയതലമുറയെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയായിരുന്നു. അങ്ങനെ കൗമാരം കഴിയുംമുമ്പേ പാര്‍ട്ടിയംഗമായി മാറിയ പുതുശേരി എസ് എന്‍ കോളജ് പഠനകാലത്തും ഉള്‍ക്കരുത്തുള്ള ഒരു പാര്‍ട്ടി നേതാവായി മാറി. ജയില്‍വാസവും പൊലീസ് മര്‍ദ്ദനവും സത്യഗ്രഹങ്ങളുമൊന്നും തളര്‍ത്താത്ത മനസിന്റെ ഉടമയായി മാറി.
ഇത്തരത്തില്‍ ഇടതു രാഷ്‌ട്രീയത്തെ പ്രകീര്‍ത്തിക്കുന്ന ആത്മകഥയ്‌ക്കു തന്നെ കേരളത്തിലെ ഏറ്റവും പ്രമുഖമായ അവാര്‍ഡ് നല്‍കണമെന്ന് രാഷ്‌ട്രീയ സ്വാധീനമാണ് വയലാര്‍ രാമവര്‍മ ട്രസ്റ്റ്ിലെ അംഗവും ജൂറി അധ്യക്ഷനുമായി എം.കെ. സാനുവില്‍ മേല്‍ ഉണ്ടായത്. സര്‍ഗാത്മകത മാത്രം മാനദണ്ഡമാക്കിയണ് സമിതി ഇതുവരെ പുരസ്‌കാരത്തിന് കൃതികള്‍ പരിഗണിച്ചത്. വി.ജെ.ജെയിംസിന്റെ ‘നിരീശ്വരന്‍’ എന്ന നോവലും ഏഴാച്ചേരി രാമചന്ദ്രന്റെ ‘ഇലത്തുമ്പിലെ വജ്രദാഹം’ എന്ന കാവ്യവും അവസാനവട്ടം വരെ പരിഗണിച്ചിരുന്നു. ഇതില്‍ ഒന്നിന് അവാര്‍ഡ് തീരുമാനിക്കാന്‍ ഇരിക്കെയാണ് സിപിഎം സമ്മര്‍ദം അതിരുവിട്ടതോടെ എം.കെ. സാനു രാജിവച്ചതെന്നാണു റിപ്പോര്‍ട്ട്.
















