ഭദ്രത കൈവരിക്കേണ്ടതിനെക്കുറിച്ചുള്ള ലേഖനം വായിച്ച് ചിലര്‍ അതെങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ചുകൂടി എഴുതണമെന്ന് ആവശ്യപ്പെട്ടു. എല്ലാവര്ക്കും ഭദ്രത കൈവരിക്കണമെന്ന് അദമ്യമായ ആഗ്രഹമുണ്ട്. എന്നാല്‍ ഭദ്രത എന്നു കേള്‍ക്കുമ്പോള്‍ ഭൂരിപക്ഷം പേരും കരുതുന്നത് ഭൗതികമായ ഭദ്രത മാത്രമാണ് ഭദ്രതയെന്നാണ്. എന്നാല്‍ പ്രാചീനഭാരതീയ ഋഷിമാര്‍ ഇത്തരത്തിലായിരുന്നില്ല ചിന്തിച്ചത്. മറിച്ച് അവരുടെ കാഴ്ചപ്പാട്, ഭൗതികമായ നേട്ടങ്ങളെല്ലാം ആന്തരികമായ നേട്ടങ്ങളുടെ പ്രതിഫലനം മാത്രമാണെന്നാണ്. എത്രമാത്രം ആത്മീയമായ ബലം കൈവരിക്കുന്നുവോ അത്രമാത്രം ഭൗതിക പുരോഗതിയും കൈവരിക്കാനാകുമെന്ന പക്ഷക്കാരായിരുന്നു വൈദിക ഋഷിമാര്‍.
അതിനാല്‍ ആധ്യാത്മികമായ ഔന്നത്യം കൈവരിക്കുന്നതിനുള്ള അനേകവിധ ഉപായങ്ങള്‍ അവര്‍ സ്വയം പരിശീലിച്ചുകൊണ്ടേയിരുന്നു.
ആധ്യാത്മിക ഭദ്രതയാണ് ഭൗതിക ഭദ്രതയുടെ തറക്കല്ലെന്ന് നാം മനസ്സിലാക്കണം. ‘ഭദി’ എന്ന ധാതുവില്‍ നിന്നാണ് ‘ഭദ്ര’ എന്ന ശബ്ദം ഉണ്ടാകുന്നത്. സുഖകരം, ആനന്ദപ്രദം, കല്യാണകരം, ശുഭം, ശ്രേഷ്ഠം, സുധന്യം, ശിഷ്ടം, സുന്ദരം, മനോഹരം, പ്രിയകരം, പ്രശംസനീയം എന്നീ വാക്കുകളിലൊക്കെ നമുക്ക് ഭദ്രതയുടെ നിറച്ചാര്‍ത്ത് അനുഭവിക്കാം. ഋഗ്വേദത്തിലും യജുസ്സിലും സാമത്തിലും ഒരുപോലെ കടന്നുവരുന്ന ഒരു മന്ത്രം ഭദ്രതയുടെ ആന്തരികശക്തിയെ വെളിവാക്കിത്തരുന്നു.
ഓം ഭദ്രോ നോ
അഗ്നിരാഹുതോ
ഭദ്രാ രാതിഃ സുഭഗ
ഭദ്രോ അധ്വരഃ.
ഭദ്ര ഉത പ്രശസ്തയഃ.
(ഋ. 8.19.19, യജു. 15.38, സാമ.1559)
പദം പിരിച്ചുള്ള അര്‍ഥം:
(സുഭഗഃ=) ഉത്തമ ഐശ്വര്യങ്ങളുടെ സ്വാമിയായ പരമേശ്വരാ, (അഹുതഃ=) ആഹുതമായ (അഗ്നിഃ=) അഗ്നി (നഃ=) ഞങ്ങള്‍ക്കായി (ഭദ്രഃ=) ഭദ്രതയെ നല്കട്ടെ. (രാതിഃ=) രാതി അഥവാ ഗതിയും ദാനവും (ഭദ്രാ=) ഭദ്രതയേകട്ടെ. (അധ്വരഃ=) ഹിംസാശൂന്യമായ യജ്ഞം (ഭദ്രഃ=) ഭദ്രതയേകട്ടെ. (ഉത=) കൂടാതെ (പ്രശസ്തയഃ=) പ്രശസ്തികള്‍ (ഭദ്രഃ=) ഭദ്രമാകട്ടെ.
‘ശുഭവും ശ്രേഷ്ഠവുമായ ധന ഐശ്വര്യങ്ങളുടെ സ്വാമി ഭഗവാനാണ്. ആ ഭഗവാന്റെ കൃപാകടാക്ഷത്താല്‍, ആഹുതമായ അഗ്നി ഞങ്ങള്‍ക്ക് ഭദ്രതയേകട്ടെ. ‘രാതി’ ഭദ്രതയേകട്ടെ, അധ്വരം അഥവാ യജ്ഞം ഭദ്രമാകട്ടെ. നമ്മുടെ പ്രശസ്തികളും ഭദ്രമായിരിക്കട്ടെ” എന്ന് സാമാന്യ അര്‍ഥം ഈ മന്ത്രത്തിന് ചമക്കാം.
നോക്കൂ, നമുക്കുള്ള ഭൗതികസമ്പാദ്യങ്ങളെല്ലാം നശ്വരങ്ങളാണ്. അനശ്വരമായത് ആധ്യാത്മികമായ ഭദ്രത മാത്രമാണ്. എന്തെല്ലാമോ പ്രതിസന്ധികള്‍ക്കിടയില്‍ സ്വയം നഷ്ടമായിപ്പോകുന്നവരോട് ഈ മന്ത്രത്തിന് പറയാനുള്ളത് ഒന്നേയുള്ളൂ. നോക്കൂ, പ്രയാസപ്പെടരുത്, ഭഗവാനുണ്ട് സഹായത്തിന്. ആധ്യാത്മിക ഭദ്രത നേടിക്കോളൂ, പിന്നെ ഒന്നിനേയും പേടിക്കേണ്ടതില്ല.
ഏതൊരു അഗ്നിയിലാണോ ശുദ്ധസങ്കല്പത്തോടെ ആഹുതികള്‍ അര്‍പ്പിക്കുന്നത് അതത്രെ ആഹുതാഗ്നി. ഇത് നമ്മുടെ ആത്മാവാണ്. ഈ അഗ്നിയില്‍ ശുദ്ധമായ സങ്കല്പങ്ങളോടെ ആഹുതി അര്‍പ്പിക്കുക. നമ്മുടെ ജീവിതംതന്നെ ബൃഹത്തായ ഒരു യജ്ഞമാണല്ലോ. ചിന്തയും, ഭാവനയും, കാണുന്നതും, കേള്‍ക്കുന്നതും, ആചരിക്കുന്നതുമെല്ലാം ശുദ്ധമാണെങ്കില്‍ ഭദ്രമായ ഒരു ആധ്യാത്മിക അടിത്തറ കെട്ടിപ്പടുക്കാന്‍ തുടങ്ങുകയായി. ഇതിനാണ് സത്സംഗം, സ്വാധ്യായം എന്നിവയൊക്കെ നാം അനുഷ്ഠിക്കുന്നത്. വൃഥാ ചിന്തകള്‍കൊണ്ട് സ്വയം ഭ്രഷ്ടരാകാതെ നോക്കണമെന്ന് വേദമന്ത്രം ഉപദേശിക്കുന്നു. സതതം, സന്തതം, നിരന്തരം നമ്മുടെ ചിന്തകളാകുന്ന ആഹുതികള്‍ ഭദ്രമായി ചെയ്തുകൊണ്ടിരുന്നാല്‍ നമുക്കൊരു വ്യക്തിത്വമുണ്ടാകും. അത് നമ്മുടെ ജീവിതയാത്രയില്‍ നമ്മുടെ സ്വത്വമായി രൂപപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: