ന്യൂദല്‍ഹി: രാജ്യത്ത് എടിഎം ഇടപാടുകള്‍ക്ക് ഇടവേള ക്രമീകരിച്ച് നിയന്ത്രണം വരുന്നു. എടിഎം ഇടപാടുകള്‍ക്ക് നിശ്ചിത ഇടവേള നിര്‍ബന്ധമാക്കുന്നത് പരിഗണണിക്കണമെന്ന് ദില്ലിയില്‍ നടന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗം നിര്‍ദേശിച്ചു. 18 ബാങ്കുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. ഒരു എടിഎം ഇടപാടിന് ശേഷം കുറഞ്ഞത് ആറ് മണിക്കൂര്‍ മുതല്‍ 12 മണിക്കൂര്‍ കഴിഞ്ഞ് മാത്രം അടുത്ത ഇടപാട് അനുവദിക്കാവൂ എന്നാണ് നിര്‍ദേശം.
ബാങ്ക് തട്ടിപ്പ് തടയാന്‍ നിയന്ത്രണം അനിവാര്യമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നീക്കം. എടിഎം തട്ടിപ്പുകള്‍ കൂടുതലും രാത്രിയിലും പ്രത്യേകിച്ച് അര്‍ധരാത്രി മുതല്‍ പുലരും വരെയുള്ള സമയങ്ങളിലാണ് നടക്കുന്നത്. നിശ്ചിത സമയത്തേക്ക് ഇടപാടുകള്‍ക്ക് വിലക്ക് വരുന്നതിലൂടെ ഈ തട്ടിപ്പ് തടയാമെന്ന് യോഗം വിലയിരുത്തി. നിര്‍ദേശം നടപ്പിലായാല്‍ ഒരു ഇടപാട് കഴിഞ്ഞ് നിശ്ചിത ഇടവേള കഴിഞ്ഞ് മാത്രമേ അടുത്ത ഇടപാട് എടിഎമ്മിലൂടെ നടത്താനാകൂ.
ഇതിന് പുറമെ ഇടപാടിന് മൊബൈല്‍ വണ്‍ടൈം പാസ് വേര്‍ഡ് ഏര്‍പ്പെടുത്തുന്നതും നിര്‍ദേശമായി ഉയര്‍ന്നുവന്നിട്ടുണ്ട്. 10,000 രൂപയ്‌ക്കു മുകളിലുള്ള ഇടപാടുകള്‍ക്ക് കാനറ ബാങ്ക് ഇപ്പോള്‍ തന്നെ ഒടിപി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ഇടപാടുകളുടെ മാതൃകയാണ് ഇവിടെയും പരീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ 980 എ ടി എം തട്ടിപ്പ് കേസുകളാണ് റിപ്പോടര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷം ഇത് 911 ആയിരുന്നു. 233 കേസുകളുമായി മഹാരാഷ്‌ട്രയാണ് തട്ടിപ്പ് കേസുകളില്‍ ഒന്നാം സ്ഥാനത്ത്. 179 കേസുകളുമായി ദില്ലി രണ്ടാം സ്ഥാനത്തും.നേരത്തേ, രാത്രിയുള്ള എടിഎം സേവനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ എസ്ബിഐ തീരുമാനിച്ചാതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. രാത്രി 11 മണിക്കും വെളുപ്പിന് 6 മണിക്കും ഇടയിലുള്ള എസ്ബിഐ എടിഎം ട്രാന്‍സാക്ഷനുകള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്നായിരുന്നു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ഈ സമയത്താണ് ഏറ്റവും കൂടുതല്‍ മോഷണ ശ്രമങ്ങള്‍ നടക്കുന്നത്. ഇതിനൊരു പരിഹരമായാണ് പുതിയ നടപടി. എന്നാല്‍ അര്‍ധരാത്രി പണം പിന്‍വലിക്കേണ്ട അടിയന്തരഘട്ടം വന്നാല്‍ നടപടി ഉപഭോക്താക്കളെ പ്രതിസന്ധിയിലാക്കും. ഈ നിര്‍ദേശമാണ് ഇപ്പോള്‍ ബാങ്കുകളുടെ സമിതിയുടെ നിര്‍ദേശമായി പുറത്തുവന്നിരിക്കുന്നത്. റിസര്‍വ് ബാങ്കിന്റേയും കേന്ദ്രസര്‍ക്കാരിന്റേയും അനുമതിയോടെ മാത്രമേ നിര്‍ദേശങ്ങള്‍ നടപ്പാകൂ.
















