തിരുവനന്തപുരം: നിലമ്പൂരില്‍ പ്രളയത്തില്‍ പുഴയിലൂടെ ഒഴുകിയെത്തിയ ആനക്കുട്ടി ഇനി കാപ്പുകാട് ആനപുനരധിവാസ കേന്ദ്രത്തിലെ ഇളമുറക്കാരി. നിലമ്പൂരില്‍ നിന്നുംതന്നെ എത്തിയ മൂന്നുവയസുകാരന്‍ മനു, രണ്ടര വയസുകാരി മായ, നാലുവയസുകാരി പൂര്‍ണ, ഒരു വയസുകാരന്‍ കണ്ണന്‍, നാലര വയസുകാരന്‍ അര്‍ജുനന്‍ എന്നിവരോടൊപ്പം പുതിയ അതിഥിയും കാപ്പുകാടിന്റെ കുറുമ്പുകാരിയാവും.
ശനിയാഴ്ച രാവിലെ എട്ടു ണിയോടെ കാപ്പുക്കാടെത്തിച്ച ആനക്കുട്ടിയെ ആനപരിപാലന കേന്ദ്രത്തിലെ കുട്ടിയാനകള്‍ക്കായുള്ള പ്രത്യേക കൂട്ടിലേക്ക് മാറ്റി. ഇവിടെ രവീന്ദ്രന്‍ എന്ന പരിചാരകന്‍ ആനയെ ശുശ്രൂഷിച്ചുവരികയാണ്. വളരെ പെട്ടെന്ന് തന്നെ രവീന്ദ്രനുമായി ഇണങ്ങിയ ആനക്കുട്ടി കൂട്ടില്‍ തുമ്പിക്കൈവച്ച് നിലത്തും ജനലിലും വാതിലിലും ഒക്കെ പരതിനോക്കും. ഇത് സ്ഥലം പരിചയമില്ലാത്തതിനാല്‍ എവിടെയാണ് എന്നത് പരിശോധിക്കുന്നതാണെന്ന് രവീന്ദ്രന്‍ പറഞ്ഞു. ഇതിനിടെ ഇടയ്‌ക്കിടെ ഓടി രവീന്ദ്രന്റെ അടുത്തുചെന്ന് കൈകളില്‍ തുമ്പിക്കൈ നീട്ടിപിടിച്ചു ആഹാരം തേടും.
ആനക്കുട്ടിക്ക് പാനീയരൂപത്തില്‍ രവീന്ദ്രന്‍ ലാക്‌റ്റോജന്‍ നല്‍കി. ജനലിനരികില്‍ ആളുകളെ കണ്ടാല്‍ ആ ഭാഗത്തേക്ക് ഓടിയെത്തി കുഞ്ഞി തുമ്പിക്കൈ നീട്ടിയശേഷം വീണ്ടും ഓടി രവീന്ദ്രന്റെ അരികിലെത്തും. വെറ്ററിനറി ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇവിടെ ആനക്കുട്ടിയുടെ ദിനചര്യകള്‍ ക്രമീകരിക്കുക.
രണ്ട് ആഴ്ചക്കാലത്തെ നിരീക്ഷണശേഷമാകും ഇവളെ കാണാന്‍ സന്ദര്‍ശകര്‍ക്ക് അനുവാദമുണ്ടാകുക. പുതിയ ആനക്കുട്ടിയുടെ വരവോടെ കാപ്പുകാട്ടെ കുട്ടിയാന ചന്തം ആറായി. ഇവര്‍ക്കൊപ്പം മുതിര്‍ന്ന ആനകളായ സോമനും മണിയനും റാണയും രാജ്കുമാറും ഉള്‍പ്പെടെ കാപ്പുകാട്ടെ ആകെ ആനകളുടെ എണ്ണം പത്തൊന്‍പതാണ്.
ഇക്കഴിഞ്ഞ 14 നാണു നിലമ്പൂരിലെ കരിമ്പുഴ ഭാഗത്തു നിന്ന് രണ്ടുമാസത്തോളം പ്രായമുള്ള പിടിയാനക്കുട്ടിയെ വനംവകുപ്പിന് കിട്ടിയത്. ഒഴുക്കില്‍പ്പെട്ടു എങ്ങനെയോ കരയ്‌ക്കുകയറിയ നിലയില്‍ ഒറ്റപ്പെട്ട അവസ്ഥയില്‍ ആനക്കുട്ടിയെ കണ്ട നാട്ടുകാരാണ് നിലമ്പൂര്‍ സൗത്ത് ഡിവിഷന്‍ കരുളായി റേഞ്ച് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചത്. തുടര്‍ന്ന് കരുളായി റേഞ്ച് ഓഫീസര്‍ രാഗേഷിന്റെ നേതൃത്വത്തില്‍ നെടുങ്കയം, പടുക്ക സ്റ്റേഷന്‍ ഉദ്യോഗസ്ഥരുമായി സ്ഥലത്തെത്തി. തുടര്‍ന്ന് ആനക്കുട്ടിയെ കാട്ടിലേക്ക് തന്നെ കയറ്റിവിടാന്‍ ശ്രമം നടത്തി. ഇതിന്റെ ഭാഗമായി ആറു കിലോമീറ്റര്‍വരെ ഉള്‍ക്കാട്ടിലേക്ക് സഞ്ചരിച്ച് ആനക്കുട്ടിയെ കയറ്റിവിട്ടു. എന്നാല്‍ രണ്ടിടങ്ങളില്‍ ആനക്കൂട്ടങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും ഇവ ആനക്കുട്ടിയെ കൂട്ടാതെ കടന്നുപോയി. വൈകുന്നേരം വീണ്ടും കയറ്റിവിട്ടുവെങ്കിലും പിറ്റേദിവസം ആനക്കുട്ടി വീണ്ടും ജനവാസകേന്ദ്രത്തിലെത്തി. തുടര്‍ന്ന് വെറ്ററിനറി ഡോക്ടര്‍ എത്തി പരിശോധന നടത്തി. വനപാലകര്‍ ആനക്കുട്ടിയെ പടുക്ക സ്റ്റേഷനില്‍ എത്തിച്ചു. തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം ആനക്കുട്ടിയെ കാപ്പുകാട് എത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കരുളായി റേഞ്ച് ഓഫീസര്‍ രാഗേഷ്, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സത്യന്‍, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കാപ്പുകാട് എത്തിച്ച ആനക്കുട്ടിയെ കാപ്പുകാട് ഡെപ്യൂട്ടി റേഞ്ചര്‍ രഞ്ജിത്ത് കുമാര്‍, ഡെപ്യൂട്ടി വാര്‍ഡന്‍ അനില്‍കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഏറ്റുവാങ്ങിയത്.
















