ന്യൂദൽഹി: ഐഎൻഎക്സ് മീഡിയാ അഴിമതിക്കേസില്‍ പി.ചിദംബരത്തിന്റെ ഹർജികൾ ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്താണ് ഒരു ഹർജി. മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ദല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ളതാണ് മറ്റൊരു ഹര്‍ജി. എൻഫോഴ്‌സ്‌മെന്‍റിന്‍റ് അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയുള്ള മറ്റൊരു ഹർജിയും സുപ്രീംകോടതി പരിഗണിക്കും.
ഇഡിയുടെ അറസ്റ്റില്‍ നിന്നുള്ള പരിരക്ഷ നീട്ടണമെന്ന് ചിദംബരം ആവശ്യപ്പെട്ടേക്കും. ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, എ.എസ്. ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാകും ഈ ഹര്‍ജികൾ പരിഗണിക്കുക. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഫയല്‍ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി തിങ്കളാഴ്ചവരെ അറസ്റ്റില്‍നിന്ന് സംരക്ഷണം നല്‍കിയിരുന്നു. അതേസമയം, ഇതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അറസ്റ്റിലായ അദ്ദേഹത്തെ തിങ്കളാഴ്ചവരെ സി.ബി.ഐ. കസ്റ്റഡിയില്‍വിട്ട നടപടിയില്‍ സുപ്രീംകോടതി ഇടപെട്ടതുമില്ല.
ഇമെയില്‍ തെളിവുകളടക്കം ചൂണ്ടിക്കാട്ടിയാവും എന്‍ഫോഴ്സ്മെന്റ് ചിദംബരത്തിന്‍റെ വാദത്തെ എതിര്‍ക്കുക. മുദ്രവച്ച കവറിൽ തെളിവുകൾ കൈമാറാൻ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്‍റ് ശ്രമിച്ചെങ്കിലും എല്ലാം തിങ്കളാഴ്ച പരിഗണിക്കാം എന്നായിരുന്നു കോടതി നിലപാട്. ചിദംബരത്തിന്റെ ഹര്‍ജികളില്‍ അന്വേഷണ ഏജന്‍സികളില്‍ നിന്ന് മറുപടി തേടിയ കോടതി മൂന്ന് കേസുകളും ഇന്ന് ലിസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് ഓഗസ്റ്റ് 20, 21 തിയതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിക്കാന്‍ സുപ്രീംകോടതി കൂട്ടാക്കിയില്ല. 21-ന് രാത്രി തന്നെ അറസ്റ്റ് ചെയ്തു. ഇത് ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം തന്റെ മൗലികാവകാശ ലംഘനമാണെന്നുമാണ് ചിദംബരം കോടതിയില്‍ അറിയിച്ചത്.
















