കണ്ണൂര്‍: പ്രളയ ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ ആദരിക്കാന്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം ‘ആദരവ് ‘ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ തന്നെ വന്നു കണ്ട് സങ്കടമുണര്‍ത്തിക്കാന്‍ ശ്രമിച്ച സ്ത്രീയെ ശകാരിച്ച് ആട്ടിയിറക്കിയ മുഖ്യമന്ത്രിയെ ന്യായീകരിച്ച് കണ്ണൂര്‍ കളക്റ്റര്‍. മുഖ്യമന്ത്രിയെ രോഷപ്രകടനത്തിന്റെ വിഡീയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ പെരുമാറ്റത്തിനെതിരേ വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നു. ഇതേത്തുടര്‍ന്നാണ് ന്യായീകരണവുമായി കണ്ണൂര്‍ കളക്റ്റര്‍ ടി.വി. സുഭാഷ് രംഗത്തെത്തിയത്. ഫേയ്‌സ്ബുക്ക് പോസ്റ്റലൂടെയായിരുന്നു കളക്റ്ററുടെ ന്യായീകരണം.
കളക്റ്ററുടെ ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം- കണ്ണൂര്‍ കലക്ടറേറ്റില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടയിലെ ഒരു ദൃശ്യം തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നത് അപലപനീയമാണ്.
ആറ്റsപ്പ സ്വദേശിയായ ഒരു സ്ത്രീയാണ് വേദിയാല്‍ കയറി മുഖ്യമന്ത്രിയുമായി സംസാരിച്ചത്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായാണ് ലഭിച്ച വിവരം. മുഖ്യമന്ത്രിയോട് കൈ പിടിച്ച് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് അകാരണമായി പ്രകോപിതയായി കയര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി കൈ പിടി വിടുവിക്കാന്‍ ശ്രമിക്കുകയും സദസ്സില്‍ പോയിരിക്കാന്‍ പറയുകയും ചെയ്‌തെങ്കിലും അവര്‍ കൂട്ടാക്കാതെ എന്തൊക്കെയോ പറയുകയും മുഖ്യമന്ത്രിയുടെ കൈ തെറിപ്പിക്കുകയുമാണുണ്ടായത്. എന്നിട്ടും അവരെ സദസ്സില്‍ കൊണ്ടു പോയി ഇരുത്തുവാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. പരിപാടി അവസാനിക്കുന്നതു വരെ ഈ സ്ത്രീ സദസ്സിന്റെ മുന്‍നിരയില്‍ തന്നെ ഇരിക്കുകയും ചെയ്തു. നേരത്തെയും ഇവര്‍ പല പ്രമുഖരും പങ്കെടുക്കുന്ന പരിപാടികളില്‍ ഇങ്ങനെ പെരുമാറിയതായും അറിയാന്‍ കഴിഞ്ഞു. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഉണ്ടായിരുന്ന മുഴുവനാളുകളും ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അടക്കമുള്ളവരും സത്യം നേരില്‍ കണ്ടതാണ്. ഈ സംഭവത്തെ തികച്ചും തെറ്റായ രീതിയില്‍ ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
ഈ പോസ്റ്റിട്ടതിനു പിന്നാലെ കളക്റ്റര്‍ക്ക് കമന്റുകളുടെ പൊങ്കാലയാണ്. ഇതുവരെ വ്യക്തിത്വം വെളിപ്പെടുത്താത്ത മുഖംമൂടി അണിഞ്ഞ ഇടതു സൈബര്‍ സഖാവായി പോരാളി ഷാജി ഈ കളക്റ്റര്‍ തന്നെയാണോ എന്നായിരുന്നു ഭൂരിപക്ഷം പേരുടേയും സംശയം. മാനസിക രോഗി ആണെങ്കിലും പൊതുവേദിയില്‍ ഒരു സ്ത്രീയോട് ഇങ്ങനെയാണോ മുഖ്യമന്ത്രി പെരുമാറേണ്ടതെന്നും സുരക്ഷാഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റുമില്ലേ എന്നും മറ്റു ചിലര്‍. കളക്റ്റടുടെ പോസ്റ്റ് ട്രോളാണോ എന്നാണ് വീഡിയോ കണ്ട മറ്റു ചിലരുടെ സംശയം. വെറും ന്യായീകരണ കമ്മി ആയി കളക്റ്റര്‍ എന്ന പദവിയുടെ വില കളയരുതെന്നാണ് കൂടുതല്‍ പേരുടേയും അഭിപ്രായം
നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാന്‍ സിപിഎം പ്രവര്‍ത്തകരും നേതാക്കളും വിനയാന്വീതരായിക്കണമെന്ന് പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസമാണ് മുഖ്യമന്ത്രിയില്‍ നിന്നു മോശം പെരുമാറ്റം ഉണ്ടായത്. ആദ്യം പുഞ്ചിരിച്ചു കൊണ്ടു കൈ പിടിച്ചു സംസാരിച്ചിരുന്ന മുഖ്യമന്ത്രി, പിന്നീട് പ്രളയത്തിലെ ദുരിതത്തിനു സഹായം ഒന്നു കിട്ടിയില്ലെന്ന മട്ടില്‍ സംസാരിച്ചതോടെ പിണറായിയുടെ മുഖഭാവം മാറി. സ്ത്രീയുടെ കൈകളില്‍ നിന്നു തന്റെ കൈ പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. സങ്കടം പറയല്‍ തുടര്‍ന്നതോടെ തൊട്ടരുകിയില്‍ ഇരുന്ന മന്ത്രി ഇ.പി. ജയരാജന്‍ മുത്തശ്ശിയുടെ കൈകളില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചില്ല. അപ്പോഴേക്കും പിണറായി രോഷത്തോടെ കൈകള്‍ മുത്തശ്ശിയുടെ കൈകള്‍ തട്ടിമാറ്റി, ഇരിക്കവിടെ, പോയി ഇരിക്കവിടെ എന്ന് ആക്രോശിക്കുകയായിരുന്നു. മറ്റു മന്ത്രിമാരായ കെ.കെ. ശൈലജ , രാമചന്ദ്രന്‍ കടന്നപ്പള്ളി, എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവരെ സാക്ഷിയാക്കിയായിരുന്നു മുഖ്യന്റെ രോഷപ്രകടനം.
















