ന്യൂദല്‍ഹി: കേരളത്തിലെ ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടാന്‍ സംസ്ഥാന ടാക്‌സ് കമ്മിഷണറായ എ. ഷൈനമോള്‍ ഐഎഎസ് നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടില്ല. കുടുംബപ്രശ്‌നങ്ങള്‍ കാരണം കേരളത്തില്‍ തുടരണെന്നു കാട്ടി ഡെപ്യൂട്ടേഷന്‍ കാലാവധി നീട്ടണമെന്നു കാട്ടിയാണ് ആദ്യം കേന്ദ്രസര്‍ക്കാരിനേയും തുടര്‍ന്ന് സുപ്രീം കോടതിയേയും ഷൈനമോള്‍ സമീപിച്ചത്. 2021 ഫെബ്രുവരി 22 വരെ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഷൈന നല്‍കിയ ഇടക്കാലഹര്‍ജി സുപ്രീം കോടതി തള്ളുകയായിരുന്നു. ഇതിനാല്‍ സ്വന്തം കേഡറായ ഹിമാചലിലേക്ക് ഷൈനയ്‌ക്കു മടങ്ങേണ്ട വരും. കേരളത്തില്‍ തുടരാനുള്ള ഷൈനയുടെ ആവശ്യത്തെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചെങ്കിലും ഡെപ്യൂട്ടേഷന്‍ നീട്ടാനാവില്ലെന്ന കര്‍ശനിലപാടാണു കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. ഹിമാചല്‍പ്രദേശ് കേഡര്‍ ഉദ്യോഗസ്ഥയായ ഷൈനാമോള്‍ 2014 ഫെബ്രുവരിയിലാണു ഡെപ്യൂട്ടേഷനില്‍ കേരളത്തിലെത്തിയത്. കേന്ദ്രസര്‍വീസില്‍ ചില പദവികളിലേക്കു ഷൈന പരിഗണനയിലുണ്ടെന്നും സ്പൈസസ് ബോര്‍ഡിന്റെ ഡയറക്ടര്‍ ആക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. ഹിമാചലില്‍ അസി. കമ്മീഷനര്‍ (ഡവലപ്മെന്റ്), സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ്, അഡിഷനല്‍ ഡവലപ്മെന്റ് കമ്മിഷനര്‍, വ്യവസായ വകുപ്പ് അഡിഷനല്‍ ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ ഷൈന വഹിച്ചിരുന്നു. ആലുവ സ്വദേശിനിയാണ്. ഐ.എ.എസ്. ഉദ്യോഗസ്ഥയായ സഹോദരി ഷൈല മുംബൈയില്‍ സെയില്‍സ് ടാക്സ് ജോയിന്റ് കമ്മിഷണറും ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഹോദരന്‍ അക്ബര്‍ കേരളാ കേഡര്‍ ഉദ്യോഗസ്ഥനുമാണ്.
അതേസമയം, സിവില്‍ സര്‍വീസ് റാങ്ക് ലിസ്റ്റില്‍ സംവരണാനുകൂല്യം വേണ്ടെന്നു ഷൈന ആദ്യം എഴുതി നല്‍കിയിരുന്നു. എന്നാല്‍ പിന്നീടു സംവരണാനുകൂല്യം വേണമെന്നു ഷൈന ആവശ്യപ്പെട്ടു യു.പി.എസ്.സിക്കു കത്തു നല്‍കി. ഇതു യു.പി.എസ്.സി. അംഗീകരിച്ചില്ല. തുടര്‍ന്നു ഷൈന നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണനയിലിരിക്കേയാണ് ഡെപ്യൂട്ടേഷന്‍ നീട്ടാനുള്ള ഇടക്കാല ഹര്‍ജി നല്‍കിയത്.
















