കായംകുളം: ബാറിനു മുന്നിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് അടിച്ച് വീഴ്‌ത്തിയ ശേഷം കാര്‍കയറ്റി കൊന്നു. കരീലക്കുളങ്ങര കരുവറ്റുംകുഴി പുത്തന്‍പുരയ്‌ക്കല്‍ താജദ്ദീന്റെ മകന്‍ ഷെമീര്‍ഖാനാണ്(25) കൊല്ലപ്പെട്ടത്. സംഭവത്തില്‍ കായംകുളം കണ്ണമ്പള്ളിഭാഗം വലിയവീട്ടില്‍ ഷിയാസിനെ (21) പോലീസ് അറസ്റ്റു ചെയ്തു. മത്സ്യമാര്‍ക്കറ്റിനു സമീപം പുത്തന്‍കണ്ടത്തില്‍ അജ്മല്‍(20), കൊറ്റുകുളങ്ങര മേനാംതറയില്‍ സഹീല്‍(21) എന്നിവരാണ് മറ്റുപ്രതികള്‍. ഇവര്‍ ഒളിവിലാണ്. അജ്മലാണ് കാറോടിച്ചത്. പ്രതികള്‍ മൂന്നും കേസുകളില്‍ പ്രതികളും കഞ്ചാവ് മാഫിയയുമായി ബന്ധമുള്ളവരാണെന്നും പോലീസ് പറഞ്ഞു.
അടുത്തമാസം എട്ടിന് വിവാഹം നടക്കേണ്ടിയിരുന്ന ഷമീര്‍ഖാന്‍ 20 ദിവസം മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. വിവാഹത്തോടനുബന്ധിച്ചു നടത്തിയ പാര്‍ട്ടിക്കുശേഷം സുഹൃത്തുക്കളായ സഞ്ജയ്(20), വിഷ്ണു(25), പ്രവീണ്‍(24), സച്ചിന്‍(23), എന്നിവരുമായി ബൈക്കുകളില്‍ രാത്രി 11ന് കായംകുളത്തെ ബാറിലെത്തി. എന്നാല്‍ ബാര്‍ അടച്ചെന്നും മദ്യം നല്‍കാന്‍ കഴിയില്ലെന്നും സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞപ്പോള്‍ ഇവര്‍ ബഹളമുണ്ടാക്കുകയും ഈസമയം കാറിലെത്തിയ മറ്റൊരു സംഘം പ്രശ്‌നത്തില്‍ ഇടപെട്ട് ഷമീര്‍ ഖാനും സംഘവുമായി വഴക്കുണ്ടാക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
കാറില്‍ വന്ന സംഘത്തിലൊരാള്‍ ബിയര്‍ കുപ്പി കൊണ്ട് ഷമീര്‍ഖാന്റെ തലയ്‌ക്ക് അടിക്കുകയും പിന്നീട് ഷമീര്‍ഖാനും സംഘവും ബാറിന് പിന്നിലൂടെയുള്ള റോഡിലൂടെ പോകവെ കാര്‍ പിന്നോട്ടെടുത്ത് ഷമീര്‍ ഖാനെയും കൂട്ടരെയും ഇടിച്ചുവീഴ്‌ത്തുകയായിരുന്നു. ശേഷം കാര്‍ മുന്നോട്ടെടുത്ത് റോഡില്‍ വീണു കിടന്ന ഷമീര്‍ ഖാന്റെ ശരീരത്തിലൂടെ കാര്‍ ഓടിച്ചു കയറ്റി. കാറിടിച്ച് വിഷ്ണു, സഞ്ജയ് എന്നിവര്‍ക്ക് പരുക്കേറ്റു. മറ്റൊരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു. പോലീസാണ് ഷമീര്‍ഖാനെ ആശുപത്രിയിലെത്തിച്ചത്. സംഭവം നടന്നസ്ഥലത്തുനിന്ന് ലഭിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. സംഭവശേഷം കാര്‍ ഇവരുടെ പരിചയക്കാരനായ സുഭാഷിന്റെ കിളിമാനൂരിലെ വീടിന് സമീപത്തുനിന്നു പോലീസ് കണ്ടെത്തി.
പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടെങ്കിലും സമീപത്തെ കാട്ടില്‍ ഒളിച്ച ഷിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഷമീര്‍ ഖാന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ജില്ലാ പോലീസ് മേധാവി കെ.എം.ടോമി, ഡിവൈഎസ്പി ബിനു, സജി, സി.ഐ: കെ.വിനോദ്, എസ്.ഐ: സുനുമോന്‍, എസ്.ഐ: ഹരിഹരന്‍, മഹേഷ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
















