കൊച്ചി: അംഗത്വ വിതരണം ആദ്യഘട്ടം കഴിയുമ്പോള്‍ സംസ്ഥാനത്ത് പുതുതായി ആറര ലക്ഷം പേർ ബിജെപിയിൽ ചേർന്നു. സാങ്കേതിക സംവിധാനം വഴി നേരിട്ട് അരലക്ഷം പേര്‍ അംഗത്വമെടുത്തു. അംഗസംഖ്യയില്‍ 60 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്.
വിവിധ വിഭാഗങ്ങളില്‍നിന്ന് പാര്‍ട്ടി അംഗത്വമെടുക്കാന്‍ കേരള ജനത കാണിച്ച താല്‍പ്പര്യം ആവേശകരമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ജില്ലാ അധ്യക്ഷരും സംസ്ഥാന നേതാക്കളും പങ്കെടുത്ത അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ദേശീയ സെക്രട്ടറി എച്ച്. രാജ, നളിന്‍ കട്ടീല്‍ എംപി എന്നിവരും പങ്കെടുത്തു.
ഈ വര്‍ഷം നീളുന്ന അംഗത്വ വിതരണ പരിപാടിയുടെ ആദ്യഘട്ടം പൂര്‍ത്തിയായി. പാര്‍ട്ടി പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ആറര ലക്ഷം പുതിയ ആളുകള്‍ക്ക് അംഗത്വം നല്‍കി. ബിജെപി കേന്ദ്രതല സംവിധാനത്തിലൂടെ അരലക്ഷത്തിലേറെ പേര്‍ കേരളത്തില്‍നിന്ന് അംഗത്വമെടുത്തു. വെള്ളപ്പൊക്കം ബാധിച്ചതിനാല്‍ ചില ജില്ലകളില്‍ തടസം നേരിട്ടു. ദേശീയ നേതൃത്വം ഒരാഴ്ചകൂടി സമയം നീട്ടിത്തന്നേക്കും. എങ്കില്‍ പത്തു ലക്ഷം മറികടക്കും. അതോടെ ഏറ്റവും കൂടുതല്‍ പുതിയ അംഗങ്ങളെ ചേര്‍ത്ത സംസ്ഥാനമായി കേരളം മാറും, അധ്യക്ഷന്‍ പറഞ്ഞു.
പാര്‍ട്ടിയിലേക്ക് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവര്‍ വന്‍തോതില്‍ വരുന്നു. പല തലത്തിലുമുള്ളവര്‍ അംഗങ്ങളാകുന്നു. കേരളത്തിലെ ജനപരിച്ഛേദം ബിജെപിയിലെത്തി. യുവാക്കളും സ്ത്രീകളും അംഗമാകുന്നു. 60 ശതമാനം വര്‍ധനയെന്നത് ചുവരെഴുത്ത് വ്യക്തമാക്കുന്നു. കേരളത്തിന്റെ രാഷ്‌ട്രീയ മാറ്റം ദൃശ്യമാണ്. സിപിഎം നടത്തുന്ന കുപ്രചാരണം തകരുകയാണ്. ബിജെപിയുടെ ജൈത്രയാത്രയാണ് കാണുന്നത്, ശ്രീധരന്‍പിള്ള പറഞ്ഞു.
ഉമേഷ് ചള്ളിയില്‍ ഉള്‍പ്പെടെ പ്രമുഖര്‍ ബിജെപിയില്‍
മുന്‍ എംഎല്‍എയും എസ്എന്‍ഡിപി നേതാവുമായ ഉമേഷ് ചള്ളിയില്‍ ഉള്‍പ്പെടെ പ്രമുഖര്‍ ബിജെപിയില്‍. സേവാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രകാശ് നട്ടക്കുളങ്ങര, തോമസ് മാത്യു, സുമാദേവ്, സിനിമാ സംവിധായകന്‍ സോമന്‍ അമ്പാട്ട് എന്നിവരും പാര്‍ട്ടിയില്‍ ചേര്‍ന്നു. മലബാര്‍ പ്രദേശത്തുനിന്ന് പാര്‍ട്ടിയിലെത്തിയ നവാഗതര്‍ക്ക് കോഴിക്കോട്ട് ഹോട്ടല്‍ അളകാപുരിയില്‍ ഇന്ന് വൈകിട്ട് നാലിന് സ്വീകരണം നല്‍കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ബാഫഖി തങ്ങളുടെ ചെറുമകന്‍ സെയ്ത് താഹ ബാഫഖി തങ്ങള്‍, കോഴിക്കോട് സര്‍വകലാശാല മുന്‍ വിസി അബ്ദുള്‍ സലാം, കണ്ണൂര്‍ സര്‍വകലാശാലാ മുന്‍ രജിസ്ട്രാര്‍ പ്രൊഫ.ടി.കെ. ഉമ്മര്‍, പ്രമുഖ ഡോക്ടര്‍മാരായ യാഹ്യ ഖാന്‍, മുഹമ്മദ് ജാസിന്‍, ഹര്‍ഷന്‍ ആന്റണി, കോഴിക്കോട് മുന്‍ മേയര്‍ അഡ്വ.യു.ടി. രാജന്‍ എന്നിവരുള്‍പ്പെടെ ഒട്ടേറെ പേര്‍ ഇന്ന് ഔപചാരികമായി അംഗത്വം എടുക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപിയിലേക്ക് ന്യൂനപക്ഷ മത വിഭാഗത്തില്‍ നിന്നുള്‍പ്പടെ വന്‍തോതില്‍ വരുന്നു. ഇത് ബിജെപിയെ ന്യൂനപക്ഷ വിരുദ്ധരെന്ന് കുറ്റപ്പെടുത്തി കുപ്രചാരണം നടത്തിയവര്‍ക്ക് മുഖത്തുകിട്ടിയ പ്രഹരമാണ്. യുഡിഎഫും എല്‍ഡിഎഫും ഈ കുപ്രചാരണം നടത്തി. സിപിഎമ്മും കോണ്‍ഗ്രസ്സും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയാശങ്ക വിതച്ചു. പക്ഷേ, അവര്‍ അത് തള്ളി, അദ്ദേഹം പറഞ്ഞു.
















