പത്തനംതിട്ട: ശബരിമലയിൽ നിറപുത്തരി ആഘോഷ ചടങ്ങുകൾ നടന്നു. നിറപുത്തരി പൂജ ദർശിക്കാൻ വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെട്ടത്. തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി വി.എൻ വാസുദേവൻ നമ്പൂതിരിയുടേയും കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ.
നിറപുത്തരി പൂജകൾക്കായി പുലർച്ചെ നാല് മണിക്കാണ് ശബരിമലനട തുറന്നത്. തുടർന്ന് നിർമാല്യ പൂജകൾ നടന്നു. മഹാഗണപതി ഹോമത്തിന് ശേഷം 5.30 ഓടെ നെൽക്കതിരുകൾ മണ്ഡപത്തിലെത്തിച്ചു. പൂജകൾക്ക് ശേഷം ഭക്തർക്ക് കതിരുകൾ പ്രസാദമായി നൽകി. ഇവ വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യം വരുമെന്നാണ് വിശ്വാസം. അച്ചന്‍കോവിലിനടുത്ത് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വയലില്‍ കൃഷി ചെയ്ത നെല്ലും കർഷകർ എത്തിച്ച നെല്ലും നിറപുത്തരിക്കായി ഉപയോഗിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാർ അടക്കമുള്ളവർ ചടങ്ങിനെത്തി.
5.45നും 6.15 നു മധ്യേയാണ് നിറപുത്തരി പൂജകൾ നടന്നത്. തുടര്‍ന്ന് തന്ത്രി കണ്ഠര് രാജീവര് ഭക്തര്‍ക്ക് കതിര്‍ പ്രസാദം വിതരണം ചെയ്യും. രാത്രി 10ന് നട അടയ്‌ക്കും. നിറപുത്തരിപൂജയ്‌ക്കുള്ള നെല്‍ക്കറ്റകള്‍ ഇന്നലെ വൈകിട്ടോടെ സന്നിധാനത്തെത്തിയിരുന്നു. ഇക്കുറി സന്നിധാനത്ത് സുരക്ഷക്കുള്ള പോലീസ് സേനാംഗങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. ശബരിമലയിൽ മഴ പെയ്യുന്നുണ്ടെങ്കിലും പമ്പയിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിട്ടില്ല.
കഴിഞ്ഞ വർഷം പ്രളയം ഉണ്ടായതിനാൽ നിറപുത്തരി ദർശനത്തിന് തീർത്ഥാടകർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. രാത്രി പത്തിന് നട അടയ്‌ക്കും. ചിങ്ങമാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് വീണ്ടും നട തുറക്കും.
















