കൊച്ചി: മാധ്യമപ്രവര്‍ത്തകനെ മദ്യപിച്ച് കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കട്ടരാമനെതിരായ തെളിവുകള്‍ ശേഖരിക്കാത്ത പോലീസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നു കാട്ടി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു കോടതിയുടെ വിമര്‍ശനം. എന്നാല്‍, ജാമ്യം അടിയന്തരമായ റദ്ദാക്കാന്‍ ഹൈക്കോടതി തയാറായില്ല. ശ്രീരാം വെങ്കിട്ടരാമന്‍ നോട്ടീസ് അയക്കാനും ഹൈക്കോടതി തീരുമാനിച്ചു. ഹര്‍ജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
ഒരു അപകടം ഉണ്ടായാല്‍ ഇങ്ങനെയാണോ തെളിവ് ശേഖരിക്കുന്നതെന്ന് കോടതി. ശ്രീറാമിനെതിരായ തെളിവ് അയാള്‍ തന്നെ കൊണ്ടു വരുമെന്ന് കരുതിയോ? ഗവര്‍ണര്‍ അടക്കം സുരക്ഷ വേണ്ടവര്‍ താമസിക്കുന്ന പ്രദേശത്ത് സിസിടിവി ഇല്ലെന്ന് എങ്ങനെ പറയും. വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ല. ശ്രീറാം തെളിവ് നശിപ്പിക്കുന്നത് തടയാഞ്ഞത് എന്തെന്നടക്കം രൂക്ഷ വിമര്‍ശനമാണ് കോടതി പോലീസിനു നേരേ ഉന്നയിച്ചത്.
ശ്രീറാം പോലീസിനെ കബളിപ്പിച്ചെന്നു നിയമത്തെക്കുറിച്ചു കൃത്യമായി അറിയാവുന്ന ശ്രീറാം സ്വകാര്യ ആശുപത്രി ഡോക്ടര്‍മാരുമായി ചേര്‍ന്ന് തെളിവ് നശിപ്പിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാരണത്താല്‍ രക്തപരിശോധന രാവിലെ മാത്രമേ നല്‍കാന്‍ കഴിഞ്ഞുള്ളു. ശ്രീറാം വെങ്കിട്ടരാമനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും മജിട്രേറ്റ് കോടതിയുടെ നടപടി നിയമ വിരുദ്ധമെന്ന് സര്‍ക്കാര്‍.സര്‍ക്കാരിനായി സ്റ്റേറ്റ് അറ്റോര്‍ണി ഹാജരായി. ശ്രീറാമിന് ചെയ്ത തെറ്റുകളെക്കുറിച്ചു കൃത്യമായ അറിവ് ഉണ്ടായിരുന്നു അതിനാല്‍ 304 പാര്‍ട്ട് 2 നിലനില്‍ക്കും എന്ന് അറ്റോര്‍ണി കോടതിയില്‍ വാദിച്ചു. രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ ശ്രീറാം ശ്രമിച്ചുവെന്ന് ഹര്‍ജിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇതിനായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സഹായം തേടി. പൊലീസിനെ തെറ്റിദ്ധരിപ്പിച്ച് രക്ഷപെടാന്‍ ശ്രമിച്ചു.അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രീറാമിനെ ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ശ്രീറാമിന് ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. ഇതിനായി പൊലീസ് നിയമോപദേശം തേടിയിരുന്നു. വീഴ്ച വരുത്തിയ പൊലീസുകാരുടെ മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. രക്തത്തില്‍ മദ്യത്തിന്റെ അംശമില്ലെന്ന ലാബ് പരിശോധന റിപ്പോര്‍ട്ട് നിര്‍ണായക തെളിവാക്കി ശ്രീറാം വെങ്കിട്ടരാമന് ഇന്നലെ കോടതി ജാമ്യം നല്‍കിയിരുന്നു. അപകടം നടന്ന് 9 മണിക്കൂര്‍ വൈകി രക്തസാംപിള്‍ പരിശോധനയ്‌ക്കായി പൊലീസ് ശേഖരിച്ചത് പ്രതിയെ രക്ഷിക്കാനാണെന്ന് ആരോപണം ശക്തമാണ്.
















