തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ക്ക് പിഎസ് സി നടത്തിയ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ ഉന്നത റാങ്ക് ലഭിച്ച സംഭവം പുതിയ മാനങ്ങളിലേക്ക്. എസ്എഫ്‌ഐ നേതാക്കളായ ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവര്‍ പരീക്ഷ നടക്കുന്ന സമയം മൊബൈല്‍ ഉപയോഗിച്ചു എന്നും ഉത്തരങ്ങള്‍ എസ്എംഎസായി ലഭിച്ചു എന്നുമാണ് പിഎസ് സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതായി കാട്ടി പത്രക്കുറിപ്പിറക്കിയത്. പരീക്ഷക്കിടെ മൂന്ന് പേരുടെ മൊബൈല്‍ ഫോണുകളിലേക്കും നിരവധി തവണ എസ്എംഎസുകള്‍ വന്നുവെന്നും ഇതേക്കുറിച്ച് കേസെടുത്ത് വിശദമായി അന്വേഷിക്കാനും പിഎസ്സി ശുപാര്‍ശ ചെയ്തിട്ടുണ്ട്. പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ നിന്നും നീക്കിയത് കൂടാതെ മൂവരേയും ആജീവനാന്ത കാലത്തേക്ക് പിഎസ്സി പരീക്ഷ എഴുതുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്. കാസര്‍ഗോഡ് പോലീസ് ക്യാംപിലേക്കുള്ള പരീക്ഷ തിരുവനന്തപുരത്തെ മൂന്ന് കേന്ദ്രങ്ങളില്‍ ഇരുന്നാണ് ഇവര്‍ എഴുതിയത്. എന്നാല്‍ മൂന്ന് പേര്‍ക്കും ഒരേസമയം മൊബൈല്‍ ഫോണുകളിലേക്ക് എസ്എംഎസായി എത്തി. പുറത്തു നിന്നുള്ള മറ്റാരുടെയോ സഹായം ഇവര്‍ക്ക് ഇതിനായി ലഭിച്ചുവെന്നാണ് കരുതുന്നതെന്നും വിജിലന്‍സ് വിഭാഗം വിലയിരുത്തുന്നുണ്ട്.
എന്നാല്‍, ഉത്തരങ്ങള്‍ എസ്എംഎസായി പരീക്ഷ സമയത്ത് ലഭിച്ചാല്‍ മൂവര്‍ക്കും ഇത്രയധികം മാര്‍ക്ക് നേടാന്‍ സാധിക്കുക അസാധ്യമെന്നാണ് മുന്‍പ് പരീക്ഷ ചുമതല വഹിച്ചിരുന്ന വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഇതിന് അവര്‍ പറയുന്ന വ്യക്തമായ കാരണങ്ങളും ഉണ്ട്.
1. 100 ചോദ്യങ്ങളടങ്ങിയ ചോദ്യപേപ്പറിലെ ഉത്തരങ്ങള്‍ പരീക്ഷ ആരംഭിച്ച ശേഷം ആരെങ്കിലും ചോര്‍ത്തി എടുത്ത് ഉത്തരങ്ങള്‍ തയാറാക്കിയതാണെങ്കില്‍ അതിനു കുറഞ്ഞത് അര മണിക്കൂര്‍ സമയം എങ്കിലും വേണ്ടിവരും.
2. ചോദ്യങ്ങളെല്ലാം അതേപടി എസ്എംഎസ് രൂപത്തില്‍ ടൈപ്പ് ചെയ്ത് എടുക്കാന്‍ പരീക്ഷയ്‌ക്ക് അനുവദിച്ചിരിക്കുന്ന സമയം പോലും തികയില്ല.
3. ഇനി ചോദ്യങ്ങളുടെ നമ്പരും ഉത്തരവും മാത്രമാണ് എസ്എംഎസ് ആയി അയച്ചതെങ്കില്‍ പിഎസ്‌സി പരീക്ഷയ്‌ക്ക് പലര്‍ക്കും ലഭിക്കുക പല സീരിസില്‍ ഉള്ള ഉത്തരക്കടലാസുകള്‍ ആയിരിക്കുക. ഉദാഹരണം- ശിവരഞ്ജിത്തിന് ലഭിക്കുന്ന ഉത്തരക്കടലാസ് എ വിഭാഗത്തില്‍ പെട്ടതാണെങ്കില്‍ നസീമിനു ലഭിക്കുന്നത് സി വിഭാഗത്തില്‍ പെട്ടതായിരിക്കും. ശിവരഞ്ജിത്തിന്റെ സീരിസിലെ ഒന്നാമത്തെ ചോദ്യം നസീമിന്റെ സീരിസില്‍ ചിലപ്പോള്‍ എഴുപതോ എണ്‍പതോ ഒക്കെ ആയി മാറാം. ഇവര്‍ക്കു ലഭിക്കുന്ന ഉത്തരക്കടലാസിന്റെ സീരിസ് അവസാന നിമിഷം മാത്രമേ അറിയാന്‍ സാധിക്കൂ. അല്ലെങ്കില്‍ പിഎസ്‌സി ഉന്നത തലത്തില്‍ സഹായം ലഭിക്കേണ്ടി വരും.
4. വര്‍ഷങ്ങളുടെ കഠിനപ്രയത്‌നം നടത്തി പരീക്ഷ എഴുതാന്‍ ഇരിക്കുന്ന ഉദ്യോഗാര്‍ഥികള്‍ ഇത്തരത്തില്‍ അടുത്തിരിക്കുന്ന ഒരാള്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കണ്ടാല്‍ തീര്‍ച്ചയായും എതിര്‍ക്കും, പരാതിപ്പെടും.
ഇത്തരത്തില്‍ നിരവധി കാരണങ്ങള്‍ ഉള്ളതിനാല്‍ പരീക്ഷയ്‌ക്കു മണിക്കൂറുകള്‍ മുന്‍പെങ്കിലും ഈ പ്രതികള്‍ക്ക് ചോദ്യങ്ങള്‍ ലഭിച്ചിരിക്കാനുള്ള സാധ്യതയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കൂടുതല്‍ വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പിഎസ് സിയില്‍ നിന്ന് ഈ എസ്എഫ്‌ഐ നേതാക്കള്‍ക്ക് ചോദ്യം ചോര്‍ത്തി നല്‍കുന്നതടക്കം സഹായം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുകയൂള്ളൂ. ഇപ്പോഴത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് വിഷയത്തില്‍ താത്കാലികമായ ആശ്വാസത്തിനു വേണ്ടിയുള്ളതാണെന്ന വിലയിരുത്തലാണ് ഈ രംഗത്തുള്ളവര്‍ക്ക് ഉള്ളത്.
















