തിരുവനന്തപുരം: ശംഖുംമുഖത്ത് വാവ് ബലിപൂജകള്‍ക്കായി ഹൈന്ദവ സംഘടനകള്‍ നിര്‍മിച്ച ബലിമണ്ഡപങ്ങള്‍ പൊളിച്ചുമാറ്റാന്‍ നീക്കം. പൊളിച്ച് മാറ്റിയില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പേട്ട വില്ലേജ് ഓഫീസറുടെ താക്കീതും രേഖാമൂലം നല്‍കിയിരിക്കുകയാണ്. തിങ്കളാഴ്ച ഉച്ചയോടെയാണ് വിശ്വഹിന്ദ് പരിഷത്ത്, ഹിന്ദുഐക്യവേദി തുടങ്ങിയ ഹൈന്ദവ സംഘടനകള്‍ നിര്‍മിച്ച ബലിമണ്ഡപങ്ങള്‍ പൊളിച്ചുമാറ്റണമെന്ന ആവശ്യവുമായി പോലീസെത്തിയത്. ഇതിനെ പ്രവര്‍ത്തകര്‍ എതിര്‍ത്തതോടെ ഒരുകാരണവശാലും മറ്റ് സംഘടനകള്‍ക്ക് ഇവിടെ ബലിപൂജ നടത്താന്‍ അനുവദിക്കില്ലെന്നും ദേവസ്വംബോര്‍ഡ് മാത്രം ബലിപൂജ നടത്തിയാല്‍ മതിയെന്നും പോലീസ് അറിയിച്ചു.
എന്നാല്‍ കളക്ടറുടെ അനുമതിയോടെയാണ് ഹൈന്ദവ സംഘടനകള്‍ ബലിപൂജകള്‍ക്കുളള ഒരുക്കങ്ങള്‍ തുടങ്ങിയതെന്ന് അറിയിച്ചെങ്കിലും അത് വകവെയ്‌ക്കാതെ ദേവസ്വം മന്ത്രിയുടെ നിര്‍ദേശമാണെന്നും നടപ്പാക്കുമെന്ന നിലപാടിലായി പോലീസ്. ഇതോടെ വീണ്ടും ഹൈന്ദവ സംഘടനാ പ്രതിനിധികള്‍ കളക്ടറെ കാണാനുളള തീരുമാനമെടുത്തതോടെ പോലീസ് പ്രദേശത്തെ സിപിഎം-കോണ്‍ഗ്രസ്സുകാരായ മത്സ്യത്തൊഴിലാളികളെക്കൊണ്ട് ഹൈന്ദവ സംഘടനകള്‍ നിര്‍മിച്ച ബലിമണ്ഡപത്തില്‍ നിന്ന് ബലിപൂജ കഴിഞ്ഞ് പിണ്ഡം കടലില്‍ ഒഴുക്കാന്‍ കഴിയാത്തവിധം വേലികെട്ടി അടയ്‌ക്കുകയും വളളങ്ങള്‍ അടുക്കിവെച്ച് തടസ്സം സൃഷ്ടിച്ചിരിക്കുകയുമാണ്.
ദേവസ്വംബോര്‍ഡിന്റെ ബലിമണ്ഡപത്തില്‍ പൂജ ചെയ്യുന്നവര്‍ക്കല്ലാതെ മറ്റാര്‍ക്കും കടലിലേക്ക് ഇറങ്ങാന്‍ കഴിയാത്ത വിധത്തിലാണ് ഇപ്പോള്‍ അടച്ചിരിക്കുന്നത്. കഴിഞ്ഞ 24നാണ് ശംഖുംമുഖത്ത് ബലിപൂജ നടത്തുന്നതിന് വേണ്ടി ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി വിശ്വഹിന്ദ് പരിഷത്ത് അനുമതി നേടിയത്. എന്നാല്‍ ഈ അനുമതിയുമായി ശംഖുംമുഖം എസിയെ സമീപിച്ചപ്പോള്‍ ഡിറ്റിപിസിയുടെ ചുമതലയിലുളള പ്രദേശമാണെന്നും ഡിറ്റിപിസിയുടെ അനുമതിയില്ലാതെ അനുവദിക്കാന്‍ കഴിയില്ലെന്നുമായിരുന്നു എസിയുടെ നിലപാട്. ജില്ലാ കളക്ടര്‍ ഡിറ്റിപിസി പരമാധികാരിയാണെന്ന ചട്ടംപോലും മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു എസിയുടെ നിര്‍ദേശം. തുടര്‍ന്ന് ഇന്നലെ ഇതുസംബന്ധിച്ച് ഡിറ്റിപിസി സെക്രട്ടറിയെ സമീപിച്ചപ്പോള്‍ വാവ് ബലിപൂജകളുമായി ഡിറ്റിപിസിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അറിയിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഹിന്ദുവിരുദ്ധ നിലപാട് ഡിറ്റിപിസിയുടെ തലയില്‍വെച്ച് കെട്ടാനായിരുന്നു പോലീസ് ശ്രമിച്ചത്.
ശംഖുംമുഖം തീരത്ത് ദേവസ്വം ബോര്‍ഡ് ബലിപൂജകള്‍ തുടങ്ങിയത് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. എന്നാല്‍ വിശ്വഹിന്ദ് പരിഷത്ത് 25 വര്‍ഷങ്ങളായി ശംഖുംമുഖത്ത് ബലിപൂജ നടത്തുന്നു.
കഴിഞ്ഞ വര്‍ഷം മുതലാണ് ഹൈന്ദവ സംഘടനകളെ ഒഴിവാക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നീക്കം തുടങ്ങിയത്. ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് കഴിഞ്ഞതവണ തീരുമാനം നടപ്പിലാകാതെ പോയത്. എന്നാല്‍ ഇക്കുറി വാവ് ബലി സംബന്ധിച്ച അവലോകന യോഗത്തില്‍ കടല്‍ക്ഷോഭത്തെ മറയാക്കിയാണ് ഹൈന്ദവ സംഘടനകളെ ഒഴിവാക്കാനുളള ശ്രമം. ഇന്നലെ രാത്രി സംഘര്‍ഷഭരിതമായ അവസ്ഥയായിരുന്നു ശംഖുംമുഖം നേരിട്ടത്. ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ക്ക് മേലുളള സര്‍ക്കാര്‍ നിയന്ത്രണത്തിന് കനത്ത വില നല്‍കേണ്ടി വരുമെന്ന് വിശ്വഹിന്ദ് പരിഷത്ത്, ഹിന്ദുഐക്യവേദി പ്രവര്‍ത്തകര്‍ പറഞ്ഞു.
















