തിരുവനന്തപുരം: കര്‍ക്കടക വാവിന് ശംഖുംമുഖത്ത് ബലിതര്‍പ്പണം പ്രതിസന്ധിയില്‍. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് പ്രതിസന്ധി പ്രകടമായിരിക്കുന്നത്. എന്നാല്‍ ഈയവസ്ഥയില്‍ അപകടസാധ്യത മുന്‍നിര്‍ത്തി ബലിതര്‍പ്പണം എങ്ങനെ തരണം ചെയ്യുമെന്ന ആശങ്കയിലാണ് അധികൃതര്‍.
മുന്‍കാലത്ത് ബലിതര്‍പ്പണം നടത്തിയിരുന്ന കടല്‍തീരം കടല്‍ക്ഷോഭത്തില്‍ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്. തിരകള്‍ ശക്തിയോടെ തീരത്തേക്ക് അടിച്ചുകയറുന്നതുകൊണ്ട് ബലിതര്‍പ്പണം കഴിഞ്ഞ് ആചാരപ്രകാരം ബലിപിണ്ഡം കടലില്‍ ഒഴുക്കി മുങ്ങിക്കുളിക്കുന്നതിന് തടസ്സങ്ങളേറെയാണ്. നിലവില്‍ പടിഞ്ഞാറെ മണ്ഡപത്തിന് സമീപം കുറച്ചുഭാഗത്ത് സുരക്ഷാ ക്രമീകരണത്തിനുളളില്‍ ബലിപിണ്ഡം ഒഴുക്കാന്‍ കഴിയും. എന്നാല്‍ മുന്‍കാലങ്ങളിലെപ്പോലെ ക്രമാതീതമായ തിരക്ക് അനുഭവപ്പെടുകയാണെങ്കില്‍ പ്രതിസന്ധി രൂക്ഷമാകാനാണ് സാധ്യത.
സുരക്ഷാഭിത്തികള്‍ തകര്‍ന്ന അപകടകരമായ തീരഭാഗങ്ങളിലേക്ക് ബലിതര്‍പ്പണത്തിനെത്തുന്നവര്‍ക്ക് പോകാന്‍ കഴിയാത്തതരത്തില്‍ വേലി നിര്‍മിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി ബലിപൂജകള്‍ക്കുളള സൗകര്യം ദേവസ്വംബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. പടിഞ്ഞാറെ മണ്ഡപത്തിന് സമീപം രണ്ട് കൂറ്റന്‍ ഷെഡുകളാണ് ബലിതര്‍പ്പണത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഒരേസമയം ആയിരംപേര്‍ക്ക് ബലിപൂജകള്‍ നടത്താന്‍ കഴിയും. കഴിഞ്ഞ വര്‍ഷം 800 പേര്‍ക്കുളള സൗകര്യമാണ് ഒരുക്കിയത്.
ഒന്‍പതിനായിരം പേരാണ് കഴിഞ്ഞ തവണ ദേവസ്വംബോര്‍ഡിന്റെ നിയന്ത്രണത്തില്‍ ബലിതര്‍പ്പണം നടത്തിയത്. ഇക്കുറി പന്ത്രണ്ടായിരം പേരെയാണ് ദേവസ്വംബോര്‍ഡ് പ്രതീക്ഷിക്കുന്നത്. ബലിപൂജയ്‌ക്ക് 75 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഈടാക്കുക. എട്ട് ലക്ഷത്തോളം രൂപയാണ് വരവായി കഴിഞ്ഞ തവണ കാണിച്ചത്. ഇത്തവണ രാവിലെ 11.30 ന് ശേഷമാണ് വാവ് തുടങ്ങുന്നത്. എന്നാല്‍ പുലര്‍ച്ചെ 2 മുതല്‍ ബലിതര്‍പ്പണത്തിന് സൗകര്യമുണ്ടാവും.
അതേസമയം വാവുബലിക്ക് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ ബാക്കിനില്‍ക്കെ ശംഖുംമുഖത്തെ സുരക്ഷാക്രമീകരണങ്ങളുടെ കാര്യത്തില്‍ തീരുമാനമുണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ 27 ന് കളക്ടറുടെ സാനിധ്യത്തില്‍ ഉന്നതാധികളുമായി ചര്‍ച്ച നടക്കേണ്ടതായിരുന്നു. എന്നാല്‍ നടന്നിട്ടില്ല. കടല്‍ക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ കര്‍മികള്‍ക്കും വിവിധ ഹൈന്ദവ സംഘടനകള്‍ക്കും ശംഖുംമുഖത്ത് നിയന്ത്രണമുണ്ടാകാന്‍ സാധ്യതയുണ്ട്. ദേവസ്വംബോര്‍ഡിന്റെ ബലിതര്‍പ്പണത്തിനുളള ഷെഡ് ഉയര്‍ന്നതോടെ വിവിധ ഹൈന്ദവ സംഘടനകള്‍ ബലിപൂജ നടത്തിയിരുന്നയിടം ഇല്ലാതായിരിക്കുകയാണ്.
മുന്‍കാലത്ത് ഇവര്‍ പൂജയൊരുക്കിയിരുന്നയിടത്താണ് ദേവസ്വംബോര്‍ഡ് ഷെഡ് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞതവണ നിയന്ത്രണം ഏര്‍പ്പെടുത്തിയെങ്കിലും പ്രതിഷേധങ്ങള്‍ക്കൊടുവില്‍ സ്വകാര്യവ്യക്തികള്‍ക്കും സംഘടനകള്‍ക്കും അവസരം നല്‍കുകയായിരുന്നു. എന്നാല്‍ ഇത്തവണ സ്ഥലപരിമിതിയില്‍ നിയന്ത്രണം ശക്തമാകുമെന്നാണ് സൂചന.
















