ന്യൂദല്‍ഹി: വ്യവസായിയും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂറിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ജീവിതത്തെയും ദൂരൂഹമരണത്തെയും ആസ്പദമാക്കിയെഴുതിയ ‘ദി എക്സ്ട്ര ഓര്‍ഡിനറി ലൈഫ് ആന്റ് ഡെത്ത് ഓഫ് സുനന്ദ പുഷ്‌കര്‍’ എന്ന പുസ്തകത്തില്‍ പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെക്കുറിച്ചും പരാമര്‍ശം. തരൂരുമായുള്ള വിവാഹ ജീവിതം തകിടം മറിയാന്‍ ഒരു പരിധിവരെ കാരണക്കാരിയായതും മെഹര്‍ തരാറാണെന്നും പുസ്തകത്തില്‍ പറയുന്നു.
ശശി തരൂറിന്റെ ഫോണില്‍ തരാറിന്റെ നമ്പര്‍ ‘ഹരീഷ്’ എന്ന പേരിലാണ് സേവ് ചെയ്തിരുന്നത്. അവരയച്ച മെസേജുകള്‍ ഫോണില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് സുനന്ദ, ശശി തരൂരുമായി പരസ്യമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും ദല്‍ഹിയിലേക്കുള്ള യാത്രാമദ്ധ്യേ വിമാനത്തില്‍വെച്ച് കയ്യാങ്കളി ഉണ്ടായതായും യാത്രക്കാര്‍ നോക്കി നില്‍ക്കേ സുനന്ദയെ ശശിതരൂര്‍ തല്ലിയതായും പുസ്തകത്തില്‍ പറയുന്നു.
ശശി തരൂറുമായി മെഹറിന് അടുത്ത ബന്ധമാണുണ്ടായിരുന്നതെന്ന് പുസ്തകം പറയുന്നു. സുനന്ദ മരിക്കുന്നതിനു മുന്‍പ് മെഹറിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, അവര്‍ സുനന്ദയുടെ ട്വീറ്റുകള്‍ക്ക് മറുപടി നല്‍കാതിരിക്കുകയും പ്രതികരിക്കുകയും ചെയ്തത് സംശയം ജനിപ്പിക്കുന്നതാണെന്നും പുസ്തകത്തില്‍ പറയുന്നു.
സുനന്ദ പുഷ്‌ക്കര്‍ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തുള്ള കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് അവിടെ വെച്ചുണ്ടായ പ്രശ്നങ്ങളെക്കുറിച്ചുള്ള വിശദമായ വിവരണവും പുസ്തകം നല്‍കുന്നുണ്ട്. ആശുപത്രിയില്‍ അവര്‍ക്കൊപ്പം നിന്നത് തരൂറും റെജീനയുമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തിരക്കിലാണെന്ന് വാദവുമായി ശശി തരൂര്‍ ആശുപത്രിയില്‍ നിന്നും വിട്ടുനിന്നെന്നും ടെസ്റ്റുകളെല്ലാം പൂര്‍ത്തിയാകുന്നതുവരെ റെജീനയാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നതെന്നും പുസ്തകം പറയുന്നു. ആശുപത്രി വിട്ട പിറ്റേ ദിവസം തന്നെ ദല്‍ഹിയിലേക്ക് തിരിച്ചതും അവിടെവെച്ച് മരണം സംഭവിച്ചതുമെല്ലാം സംശയം ജനിപ്പിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തില്‍ പറയുന്നു.
















