ഒരിക്കല്‍ ശ്രീരാമന് ഗംഗാതീരത്ത് സുലഭമായ കായ്കനികളാലും സമൃദ്ധമായതും സുഗന്ധം പരത്തുന്ന വര്‍ണപുഷ്പങ്ങളും വൃക്ഷലതാദികളും തഴച്ചുവളരുന്ന സര്‍വ്വമോഹനകരവുമായ ഗൗതമാശ്രമ പരിസരത്തെത്തി. ദുഷ്ടജന്തുസഞ്ചയമില്ലാത്ത, ശാന്താന്തരീക്ഷത്തോടു കൂടിയ ഈ ആശ്രമം ആരുടേതാണെന്ന് വിശ്വാമിത്രനോട് ചോദിക്കുന്നു. അപ്പോള്‍ വിശ്വാമിത്രന് പുരാവൃത്തം പറഞ്ഞുകൊടുക്കുന്നു.
തപോനിധിയായ ഗൗതമമുനിയും ബ്രഹ്മാവിന്റെ അതീവ സുന്ദരിയായ പുത്രി അഹല്യയും ഭാര്യാഭര്ത്താക്കന്മാരായി സുഖമായി കഴിഞ്ഞു വരികയായിരുന്നു. ഒരിക്കല്‍ അഹല്യയുടെ അംഗലാവണ്യം കണ്ടു ഭ്രമിച്ച് ഇന്ദ്രന് അവളില്‍ അനുരക്തനാവുകയും അവളെ പ്രാപിക്കാന്‍ അവസരം പാര്‍ത്തു കഴിയുകയുമായിരുന്നു.
ഒരു ദിവസം അന്ത്യയാമം ആരംഭിക്കാറായ സമയത്ത്, പുലരാന്‍ ഏഴര നാഴികയുള്ളപ്പോള്‍ ഗൗതമമുനി സന്ധ്യാവന്ദനത്തിനായി പോയ തക്കം നോക്കി ഇന്ദ്രന് പര്‍ണശാലയ്ക്കുള്ളില്‍ കാമപരവശനായി പ്രവേശിച്ചു. വേഷപ്രച്ഛന്നനായി ഗൗതമമുനിയുടെ രൂപം ധരിച്ച് അഹല്യയെ പ്രാപിക്കുകയും ചെയ്തു. അനന്തരം ഉദയത്തിന് ഇനിയും സമയം ബാക്കിയുള്ളപ്പോള്‍, ഗൗതമമുനി തന്റെ രൂപം ധരിച്ചു പുറത്തുവരുന്നവനെ (ദേവേന്ദ്രനെ) കാണാനിടയാവുകയും കോപാകുലനാവുകയും ചെയ്തു. മുനീന്ദ്രനോട് ദേവേന്ദ്രന് ക്ഷമാപണം ചെയ്യുന്നുണ്ടെങ്കിലും,
‘സഹസ്രഭഗനായി ബ്ഭവിക്ക ഭവാനിനി-
സ്സഹിച്ചീടുക ചെയ്ത ദുഷ്കര്‍മ്മമെല്ലാം’ (നീ ആയിരം ജനനേന്ദ്രിയങ്ങളുള്ളവനായിത്തീരട്ടെ, ചെയ്ത ദുഷ്കര്‍മ്മഫലമെല്ലാം സഹിച്ചീടുക) എന്ന് ശപിക്കുകയും ചെയ്തു.
അതിനുശേഷം ആശ്രമത്തിനുള്ളിലേയ്ക്കു പ്രവേശിച്ച ഗൗതമമുനി പേടിച്ചു വിറച്ചു നില്ക്കുന്ന അഹല്യയെയാണ് കണ്ടത്. കാമകിങ്കരേ എന്ന സംബോധനയോടെ, ‘നീ ആഹാരമില്ലാതെ മഞ്ഞും വെയിലും കാറ്റും മഴയും സഹിച്ച് ശിലാരൂപം ധരിച്ച് ഇവിടെ, ഈ വനത്തിലെ ആശ്രമത്തില്‍ രാമപാദത്തെ ഭജിച്ചു കഴിയണം’ എന്ന് ശപിക്കുകയും ചെയ്തു. എപ്പോഴാണോ രാമപാദസ്പര്ശമുണ്ടാവുന്നത് അപ്പോള്‍ ഭക്തിപൂര്‍വ്വം പൂജിച്ച് കുമ്പിട്ടു സ്തുതിച്ചാല്‍ ശാപമോക്ഷവും ഉണ്ടാവുമെന്നു പറഞ്ഞു.
ഇവിടെ കാമത്താല്‍ പരവശനായി അഹല്യയെ പ്രാപിച്ച ദേവേന്ദ്രനും അതിനു വഴിപ്പെട്ടുപോയ സ്വന്തം സൗന്ദര്യത്തില്‍ അഹങ്കരിച്ച അഹല്യയും ഗൗതമ മുനിയുടെ ശാപങ്ങളേറ്റെടുക്കേണ്ടതായി വന്നു. കാമവും അഹങ്കാരവും കൊണ്ടുള്ള കര്‍മ്മത്തിന്റെ ഫലം അതിനുസൃതമായി ഇവര്‍ക്ക് ഏറ്റെടുക്കേണ്ടതായി വന്ന ശാപങ്ങളെപ്പോലെ അതീവ കഠിനമായിരിക്കും. അത് എത്ര കാലമെടുത്താലും അനുഭവിച്ചു തീര്‍ക്കുക തന്നെ വേണം. അല്ലാതെ മറ്റൊരു ഉപായവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: