രാമപാദസ്പര്‍ശത്താലും രാമദര്‍ശനത്താലും ശാപമോക്ഷം സിദ്ധിച്ച അഹല്യ ആനന്ദാതിരേകത്താല്‍,
‘കല്മഷഹരം രാമചരിതം രസായനം
കാമരാഗാദികള്‍ തീര്‍ന്നാനന്ദം വരുവാനായ്
രാമദേവനെ ഞാനും ശരണം പ്രാപിക്കുന്നേന്‍’ (ബാലകാണ്ഡം) എന്ന് രാമനെ ആവോളം സ്തുതിക്കുന്നുണ്ട്. സ്തുതികള്‍ നീളുന്നുണ്ടെങ്കിലും ഈയൊരു വചനം മാത്രം മതി ഇരുത്തി ചിന്തിപ്പിക്കുവാന്‍.
സാക്ഷാല്‍ ദേവേന്ദ്രന് പോലും പ്രാപിക്കത്തക്കതായ തന്റെ സൗന്ദര്യത്തില്‍ അഹങ്കരിച്ച അഹല്യയ്ക്ക് അതിനുള്ള ശാപമായിട്ടായിരുന്നു അദൃശ്യയായി ശിലാരൂപത്തില്‍ ദീര്‍ഘകാലം കഴിഞ്ഞത്. അഹല്യയെ ശപിച്ച ഭര്‍ത്താവ് ഗൗതമമുനിയുടെ നിര്‍ദ്ദേശമനുശരിച്ച് ഇത്രയും കാലം രാമനാമം ജപിച്ചിരിക്കുകയായിരുന്നു. (ദുഷ്കൃതികളെ ശപിക്കുന്ന താപസന്മാര് ശാപമോക്ഷത്തിനുള്ള ഉപായവും ഉപദേശിക്കാറുണ്ട് എന്നുള്ളത് അവരുടെ മഹത്വത്തെ കാണിക്കുന്നു).
രാമചരിതം (കീര്‍ത്തിക്കുന്നതും ശ്രവിക്കുന്നതും) പാപത്തെ ഇല്ലാതാക്കാന്‍ പര്യാപ്തമായ രസായനമാണ്. അതിനാല്‍ കാമരാഗാദികള്‍ തീര്‍ന്ന് ആനന്ദം അനുഭവിക്കാന്‍ രാമദേവനെ ഞാനും ശരണം പ്രാപിക്കുന്നു എന്നാണ് അഹല്യ സ്തുതിക്കുന്നത്. കാമരാഗാദികളാലുണ്ടാവുന്ന പാപത്തെ ശമിപ്പിക്കാന്‍ രാമചരിതമായ രസായനത്തിന് കഴിവുണ്ടെന്ന തിരിച്ചറിവില്‍നിന്നാണ് അഹല്യ രാമചരിതത്തെ രസായനമായിട്ട് – സര്വ്വരോഗഹരമായിട്ടുള്ള സിദ്ധൗഷധം- എന്ന് പറയുന്നത്. ഈ സിദ്ധൗഷധം സര്‍വ്വപാപഹരമാണ്.
അഹല്യയിലുള്ള പൂര്‍വ്വപുണ്യം മറയ്ക്കപ്പെട്ടത് സൗന്ദര്യത്തിലും മറ്റുമുള്ള അഹങ്കാരത്താലായിരുന്നു. അഹങ്കാരത്തിനു വശംവദരായാല്‍ പുണ്യം മറയ്ക്കപ്പെടുന്നതു മാത്രമല്ല, അതിനുസൃതമായി അരുതാത്ത കര്‍മ്മങ്ങള്‍ ചെയ്തുപോവുകയും തന്മൂലം അന്തഃകരണം പാപത്താല്‍ മൂടപ്പെടുകയും ചെയ്യുന്നു. സ്വതവേ ഉള്ള ഗുണവൈശിഷ്ട്യം തിരിച്ചറിഞ്ഞാല്‍ സദ്ഗതിക്കുള്ള പ്രേരണയായി. അപ്രകാരം തിരിച്ചറിഞ്ഞ അഹല്യ,
‘പണ്ടു ഞാന്‍ ചെയ്ത പുണ്യമെന്തു വര്‍ണിപ്പതു വൈകുണ്ഠ!
തല്‍ക്കുണ്ഠാത്മനാം ദുര്‍ല്ലഭമൂര്‍ത്തേ വിഷ്ണോ’ (ബാലകാണ്ഡം) എന്ന് പറയുന്നുണ്ട്. അഹല്യക്കുണ്ടായ തിരിച്ചറിവിന്റെ ഫലമായിട്ടാണ് ഈ വചനങ്ങള്‍.
ജീവിതസാഹചര്യങ്ങളാല്‍ കാമരാഗാദികളായ ആവരണത്താല്‍ മൂടപ്പെട്ട അന്തഃകരണത്തോടൊത്തവര്ക്ക് പാപഹരൗഷധമാണ് രാമരസായനം എന്നത് പരമാര്‍ത്ഥമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: