രാമസീതാലക്ഷ്മണന്മാരുടെ വനവാസകാലം. അവരുടെ വിയോഗം പിതാവായ ദശരഥനെ തെല്ലൊന്നുമല്ല വേദനിപ്പിക്കുന്നത്. ഓരോ ദിനവും അവരെത്തന്നെ ചിന്തിച്ച് വിവശനായി ക്ഷീണിതനാവുകയാണ്. തന്റെ അവസാനകാലമായി എന്ന് ദശരഥന് ബോദ്ധ്യമായി. ആ സമയത്താണ് മന്ത്രിശ്രേഷ്ഠനായ സുമന്ത്രര്‍ അവരുടെ അരികെനിന്നും വളരെ ശോകത്തോടുകൂടി അയോദ്ധ്യയില്‍ എത്തുന്നത്.
അവരുടെ അടുത്തുനിന്നും തിരിച്ചുവന്ന സുമന്ത്രരോട് വിവരങ്ങളെല്ലാം ചോദിക്കുന്നു. രാഘവന് സോദര (ലക്ഷ്മണ)നോടും ജനകാത്മജ (സീത)യോടും കൂടി ഏതു ദിക്കിലാണ് കഴിയുന്നതെന്ന് തിരക്കി. ലക്ഷ്മണനെയും സീതയെയും കുറിച്ച് പ്രത്യേകമായിട്ടു തന്നെ അന്വേഷിച്ചു. അവര്‍ ഗംഗാതീരത്തില്‍ ശൃംഗിവേരം എന്നു പേരുള്ള സ്ഥലത്ത് കഴിയുന്നുവെന്നും ആ സമയത്ത് ശൃംഗിവേരാധിപനായ ഗുഹന് ഫലമൂലാദികള്‍ കൊണ്ടുവന്നു കൊടുത്തതായും പറഞ്ഞു. മാത്രവുമല്ല, ഞങ്ങളെക്കുറിച്ച് ദുഃഖിക്കരുതെന്ന് അറിയിക്കാന്‍ പറഞ്ഞതായും പറഞ്ഞു. ഇതുകേട്ട കൗസല്യ ദശരഥനെ കുറ്റപ്പെടുത്തി കരയാന്‍ തുടങ്ങിയപ്പോള്‍, പുണ്ണില്‍ തീക്കൊള്ളി വെയ്ക്കുന്നതുപോലെ എന്നെ വീണ്ടും വീണ്ടും ദുഃഖിപ്പിക്കാതിരിക്കൂ എന്ന് ദശരഥന് ഗദ്ഗദത്തോടെ പറഞ്ഞു. അപ്പോള്‍, മുമ്പുണ്ടായ ഒരു സംഭവം ഓര്‍മ്മ വന്നു. ഒരു തപോധനന് തന്റെ പ്രാണവിയോഗ സമയത്ത് തന്നെ ശപിച്ച കാര്യം സ്മൃതിപഥത്തില്‍ വന്നു.
തന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്കുവേണ്ടി കുംഭവുമായി വെള്ളമെടുക്കാന്‍ വന്ന മുനികുമാരനെ, വെള്ളം കുംഭത്തില്‍ നിറയുന്ന ശബ്ദംകേട്ട് ആന തുമ്പിക്കൈകൊണ്ട് വെള്ളം കോരുന്ന ശബ്ദമാണെന്നു കരുതി, നായാട്ടിനു പോയ താന്‍ അമ്പെയ്യുകയുണ്ടായി. അമ്പു പോയി തറച്ചത് മുനികുമാരന്റെ ദേഹത്തായിരുന്നു. ആ പ്രാണവേദനയില്‍ മുനികുമാരന് എന്നെ ശപിക്കുന്നു. ആ ശാപത്തിന്റെ ഫലമാണ് ഞാനിന്ന് പുത്രവിയോഗത്താല്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ബോദ്ധ്യം വന്നു. ശാപകാലം നമുക്കുപഹതമായിതു താപസവാക്യമസത്യമായും വരാം എന്നു പറഞ്ഞുകൊണ്ട് ദശരഥന് വിലപിക്കുന്നു. അവസാനം രാമനെയും സീതയെയും ലക്ഷ്മണനെയും വിളിച്ചു കരഞ്ഞുകൊണ്ട് രാജീവനേത്രനെ ചിന്തിച്ചുകൊണ്ട് ദേഹവിയോഗം സംഭവിച്ചു.
കേവലം ക്രീഡാമാത്രമായിട്ടു അറിയാതെപോലും മറ്റു ജീവികളെ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്താല്‍, പ്രത്യേകിച്ച് തപോധനരായി മുനിവൃത്തിയില്‍ കഴിയുന്നവരെ, അഗ്നിയില്‍ വിരല്‍ കുത്തിയാല്‍ പൊള്ളുന്നതെന്നപോലെ, അതിന്റെ ഫലം അനുഭവിക്കേണ്ടാണ്. അഗ്നി ചൂടുള്ളതാണ്. അത് അറിഞ്ഞോ അറിയാതെയോ സ്പര്‍ശിക്കാനിടയായാല്‍ പൊള്ളുമെന്നത് നിശ്ചയമാണ്. അത്തരം അനുഭവമാണ് ദശരഥ മഹാരാജാവിന് വന്നുചേര്‍ന്നിരിക്കുന്നത്. തമാശയായിട്ടുപോലും ഒരു ജീവിയെയും ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യരുതെന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: