രാമായണത്തിലെ കഥാതന്തു ചികഞ്ഞു പോയാല്‍, കൃഷ്ണമൃഗത്തെ കണ്ട് ആകര്‍ഷിക്കപ്പെട്ട സീതയിലേയ്ക്കും പോകും. സീത ആകര്‍ഷിക്കപ്പെടാനുള്ള ദൗത്യം ഏല്‍പ്പിച്ചിരിക്കുന്നത് മാരീചനെയും. മാരീചന് യഥേഷ്ടം വേഷപ്രച്ഛന്നനാകാന്‍ കഴിവുള്ളയാളായിരുന്നു.
ഒരു ദിവസം വനത്തിലെ പര്‍ണശാലയില്‍ സീതാദേവിയും ശ്രീരാമനെ അങ്ങേയറ്റം ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന സഹോദരന് ലക്ഷ്മണനും മാത്രം ഉള്ളപ്പോള്‍ മാരീചന് ഒരു കൃഷ്ണമൃഗത്തിന്റെ രൂപത്തില്‍ അവിടെ പ്രത്യക്ഷപ്പെട്ടു.
അത് തുള്ളിച്ചാടി കൊഞ്ചിക്കുഴഞ്ഞ് അവിടവിടെ നടക്കുന്നു. ഇത് സീതാദേവിയുടെ ശ്രദ്ധയില്‍പ്പെട്ടു. അപ്പോള്‍ സീതാദേവിയ്ക്ക് ആ കൃഷ്ണമൃഗത്തില്‍ ആഗ്രഹം ജനിക്കുകയുണ്ടായി.
മാനാണെങ്കില്‍, സീതാദേവി അടുക്കുന്തോറും അകലുകയാണ്. അങ്ങകലെ പോയ കൃഷ്ണമൃഗത്തെ പിടിച്ചു കൊടുക്കുവാന്‍ വേണ്ടി ലക്ഷ്മണനോടു പറഞ്ഞു.
കാര്യങ്ങള്‍ മനസ്സിലാക്കിയ ലക്ഷ്മണന് അതില്‍നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചു. അപ്പോള്‍ ജ്യേഷ്ഠഭക്തി-രാമഭക്തി മാത്രം വെച്ചുപുലര്‍ത്തിയ ലക്ഷ്മണനു നേരെ അരുതാത്ത വാക്കുകള്‍ പറഞ്ഞു.
രാമനില്ലാത്ത തക്കംനോക്കി തന്നെ സ്വന്തമാക്കാനുള്ള ശ്രമമാണെന്നും അതിന് ശ്രമിക്കേണ്ടതില്ല എന്നുപോലും പറഞ്ഞു. ഇത് ലക്ഷ്മണന്റെ മനസ്സ് വിഷമപാരവശ്യത്താല് തിളച്ചു മറിഞ്ഞു.
ലക്ഷ്മണന്റെ വാക്കിനും ഇംഗിതത്തിനും വില കല്‍പ്പിക്കാതെ മായയാല്‍ ആകര്‍ഷിക്കപ്പെടുന്ന കൃഷ്ണമൃഗത്തിനു നേരെ പോയ സീതാദേവി അപഹരിക്കപ്പെടാനിടയായി.
മായാവലയത്തില്‍പ്പെട്ട് സത്യം മനസ്സിലാക്കാന്‍ സാധിക്കാത്ത സീതാദേവിക്ക് സംഭവിച്ച ഈ ദുരന്തത്തിന്റെ പരിണതി അതികഠിനമായിരുന്നു. അതിനുശേഷം സീതാദേവി അനുഭവിച്ച വ്യഥകള്‍ എത്രയാണ്?
താന്‍ മായാവലയത്തില്‍ പെട്ടുപോയാല്‍ ബുദ്ധിയുള്ളവരുടെയും ആപ്തന്മാരുടെയും വാക്കുകള്‍ നമ്മിലേക്കു കയറുകയില്ല. മറിച്ച്, വിപരീത ഭാവനയുണ്ടാവുകയും ചെയ്യും. അതിന്റെ ഫലമോ? അതികഠിനതരവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: