തിരുവനന്തപുരം: നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന മൂന്ന് പൊലീസുകാരെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയ്‌ക്ക് പോലീസ് സ്‌റ്റേഷനില്‍ കിട്ടുന്നത് രാജകീയ സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തയാളാണെന്ന് പറഞ്ഞാണ് ഇവര്‍ സ്‌റ്റേഷനുകളില്‍ ഹാജരാകുന്നതെന്ന് പോലീസുകര്‍ പറയുന്നു. പോലീസിനെ തല്ലുകയും അഖിലിനെ കുത്തിയ കേസില്‍ രണ്ടാം പ്രതിയുമായ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്‌സിറ്റി കോളേജ് യൂണിറ്റ് സെക്രട്ടറിയുമായ എ.എന്‍. നസീം കേസുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ എത്തുമ്പോള്‍ ചിക്കന്‍ ബിരിയാണിയും കൊക്കക്കോളയും നല്‍കിയാണ് സുഖിപ്പിക്കുന്നത്. ഇതിന് നേതൃത്വം നല്‍കുന്നത് സ്റ്റേഷനിലെ റൈറ്ററും പൊലീസ് സംഘടനയുടെ മുന്‍ കൗണ്‍സിലറുമായ ഉദ്യോഗസ്ഥനാണെന്നും പോലീസുകാര്‍ തന്നെ പറയുന്നു. പോലീസിനെ തല്ലിയിട്ട് ഒന്നര മാസത്തോളം ഒളിവില്‍ പോയ ശേഷം കീഴടങ്ങിയപ്പോഴും നസീമിന് ബിരിയാണി നല്‍കിയായിരുന്നു പോലീസ് സ്‌റ്റേഷനില്‍ സ്വീകരണം നല്‍കിയത്.
പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ 28-ാം റാങ്കുകാരനാണ് നസീം. ക്രിമിനല്‍ കേസില്‍ പ്രതിയായത് നസീമിന് പൊലീസില്‍ ചേരാന്‍ തടസമാണ്. അതിനാല്‍ മര്‍ദ്ദനമേറ്റ പൊലീസുകാരന്‍ ശരത്തിനെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ തീവ്രശ്രമം നടത്തുകയാണ്. എസ്.എഫ്.ഐ നേതാക്കള്‍ ഫോണില്‍ വിളിച്ചും വീട്ടിലെത്തിയും സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ശരത് വഴങ്ങിയില്ല. ഇതോടെ വിരട്ടലായി. മുഖ്യമന്ത്രിക്കെതിരെ വാട്‌സ്ആപ്പില്‍ സന്ദേശമിട്ടെന്ന കുറ്റം ചുമത്തി ശരത്തിനെ ജനുവരിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ നിസാര വകുപ്പുകള്‍ ചുമത്തിയാണ് നസീമിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്യാതെ പൊലീസ് ഒത്തുകളിച്ചെങ്കിലും കേരള സര്‍വകലാശാലയില്‍ മന്ത്രിമാരായ കെ.ടി.ജലീലിനും എ.കെ.ബാലനുമൊപ്പം പരിപാടിയില്‍ നസീം പങ്കെടുത്ത ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇയാള്‍ കീഴടങ്ങുകയായിരുന്നു.
















