മക്കളേ,
ഏതു കല്ലിലും ഉറങ്ങിക്കിടക്കുന്ന ഒരു ശില്പമുണ്ട്. അതിലെ വേണ്ടാത്ത ഭാഗങ്ങള്‍ ശില്പി കൊത്തിക്കളയുമ്പോഴാണ് ശില്പം തെളിഞ്ഞുവരുന്നത്. അതുപോലെ ഗുരു ശിഷ്യനിലെ സത്തയെ തെളിച്ചുകൊണ്ടുവരുന്നു. ഇന്ന് ഏതോ ഭ്രമത്തില്‍പെട്ടു നമ്മള്‍ നമ്മുടെ ഉണ്‍മയെത്തന്നെ മറന്നിരിക്കുകയാണ്. ഈ ഭ്രമത്തില്‍ നിന്ന് സ്വയം ഉണരാന്‍ കഴിയാത്തിടത്തോളം നമുക്കു ഒരു ഗുരു ആവശ്യമാണ്. അവിടുന്നു നമ്മുടെ ആത്മവിസ്മൃതി മാറ്റിത്തരും.
നമ്മള്‍ പരീക്ഷയ്‌ക്കുവേണ്ടി നന്നായി പഠിച്ചു. പരീക്ഷാഹാളില്‍ചെന്നു ചോദ്യപേപ്പര്‍ കണ്ടപ്പോള്‍ പരിഭ്രമത്തില്‍ എല്ലാം മറന്നു. കാണാപ്പാഠം പഠിച്ചതുപോലും ഓര്‍ക്കാന്‍ കഴിയുന്നില്ല. ആ സമയം അടുത്തിരുന്ന ഒരു കുട്ടി എഴുതാനുള്ള പദ്യത്തിന്റെ ആദ്യവരി പറഞ്ഞുതന്നു. പെട്ടെന്ന് ബാക്കി വരികളെല്ലാം ഓര്‍മ്മ വന്നു. അങ്ങനെ കവിത മുഴുവനും തെറ്റുകൂടാതെ എഴുതുവാന്‍ കഴിഞ്ഞു. അതുപോലെ നമ്മളില്‍ ആ ജ്ഞാനമുണ്ട്. അത് ഒരു മറവിയില്‍ ഇരിക്കുകയാണ്. അതിനെ ഉണര്‍ത്തുവാനുള്ള ശക്തി ഗുരുവിനുണ്ട്. മെഴുകില്‍ പൊതിഞ്ഞ ശില്പം തീയുടെ സമീപം ചെല്ലുമ്പോള്‍, മെഴുകുരുകി ശില്പം താനെ തെളിയുന്നു. അതുപോലെ ഗുരുസാമീപ്യത്തിലിരുന്നു സാധനചെയ്യുമ്പോള്‍, ശിഷ്യനിലെ അസത്തു മറയുകയും ഉണ്മ തെളിഞ്ഞുവരുകയും ചെയ്യുന്നു.
വിത്തില്‍ വൃക്ഷം പോലെ ഈശ്വരന്‍ നമ്മുടെ ഉള്ളില്‍തന്നെയുണ്ട്. ഒരു വിത്തുവളര്‍ന്നു വൃക്ഷമായി ഫലം നല്കണമെങ്കില്‍ യോജിച്ച കാലാവസ്ഥ അത്യാവശ്യമാണ്. അതുപോലെ നമ്മളിലെ ഈശ്വരസ്വരൂപം വേണ്ടപോലെ പ്രകാശിക്കുവാന്‍ അനുകൂലമായ സാഹചര്യം ഒരുക്കിത്തരുന്ന ആളാണ് ഗുരു. ഒരു ചെടി ഒരു സ്ഥലത്തുനിന്നു പിഴുതു വേറൊരു സ്ഥലത്തേയ്‌ക്കു മാറ്റിനടുമ്പോള്‍ ആദ്യസ്ഥലത്തെ കുറച്ചു മണ്ണുകൂടി അതിന്റെ വേരിനോടൊപ്പം കരുതും. അങ്ങനെയാകുമ്പോള്‍ പുതിയ സ്ഥലത്തു പിടിച്ചുകിട്ടാന്‍ പ്രയാസമുണ്ടാകില്ല. പുതിയ സാഹചര്യവുമായി ഇഴുകിച്ചേരാന്‍ ആ ചെടിയെ സഹായിക്കുന്ന ആദ്യത്തെ സ്ഥലത്തെ മണ്ണുപോലെയാണു ഗുരുവിന്റെ സാമീപ്യം. തുടക്കത്തില്‍ ആദ്ധ്യാത്മിക സാധനകള്‍ മുടക്കം കൂടാതെ അനുഷ്ഠിക്കാന്‍ സാധകനു വളരെ പ്രയാസമായിരിക്കും. എന്നാല്‍ ഗുരുവിന്റെ സാന്നിദ്ധ്യം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള കരുത്തു ശിഷ്യനു നല്കുന്നു. ആത്മീയജീവിതത്തില്‍ ഉറച്ചു നില്ക്കുവാനുള്ള ശക്തി പകരുന്നു. അവനെ എല്ലാ പ്രതിബന്ധങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു.
ഏത് സാധകനും ആത്മീയ പുരോഗതി ഉണ്ടാകണമെങ്കില്‍ തുടക്കത്തില്‍ യമനിയമങ്ങള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയുന്നത് നമ്മുടെ സുരക്ഷയ്‌ക്കു വേണ്ടിയാണു്. അതുപോലെ ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷിക്കാന്‍ വേണ്ടിയാണു് ഗുരു യമനിയമങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ഞാനെന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പ്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു ഗുരുവിനറിയാം. ട്രാഫിക്ക് പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകള്‍ കാണിക്കുമ്പോള്‍ നമ്മള്‍ അനുസരിക്കുന്നില്ലേ. അതുമൂലം എത്രയോ അപകടങ്ങള്‍ ഒഴിവായിക്കിട്ടുന്നു. ഞാനെന്നും എന്റെതെന്നും ഉള്ള ഭാവംവച്ചു നമ്മള്‍ സ്വയം നശിക്കാന്‍ പോകുന്ന സാഹചര്യങ്ങളില്‍ സദ്ഗുരു നമ്മുടെ രക്ഷയ്‌ക്കെത്തുന്നു. ഭാവിയില്‍ ആ സാഹചര്യങ്ങളെ അതിജീവിക്കുവാന്‍തക്കവണ്ണം പരിശീലനവും നല്കുന്നു. ശിഷ്യന്റെ സുരക്ഷിതത്വം അതുമാത്രമാണ് ഗുരുവിന്റെ ലക്ഷ്യം.
ജലത്തെ ശുദ്ധീകരിക്കുന്ന ഫില്‍റ്റര്‍പോലെ ഗുരു നമ്മുടെ മനസ്സിനെ ശുദ്ധീകരിക്കുന്നു, അഹങ്കാരത്തെ ഇല്ലാതാക്കുന്നു. ഓരോ സാഹചര്യം വരുമ്പോഴും നമ്മള്‍ അഹങ്കാരത്തിന് അടിമപ്പെട്ടു പോവുകയാണു് ചെയ്യുന്നത്. വിവേചിച്ചു നീങ്ങുന്നില്ല. ഒരിക്കല്‍ ഒരു കള്ളന്‍ മോഷ്ടിക്കാന്‍ പോയി. ഒരു വീട്ടില്‍ചെന്നുകയറി. വീട്ടുകാര്‍ ഉണര്‍ന്നു. കള്ളന്‍ ഓടി. ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നു ബഹളംകൂട്ടി നാട്ടുകാര്‍ കള്ളന്റെ പിറകെ ഓടി. ആളുകള്‍ കൂടിയപ്പോള്‍ കള്ളനും അവരുടെ കൂട്ടത്തില്‍ക്കൂടി ‘കള്ളന്‍ വരുന്നേ, പിടിച്ചോ’ എന്നുപറഞ്ഞുകൊണ്ട് ഓടാന്‍ തുടങ്ങി. അതുകാരണം കള്ളനെ തിരിച്ചറിയാനോ പിടിക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. അതുപോലെ ഉള്ളില്‍ അഹങ്കാരം തലയുയര്‍ത്തുമ്പോള്‍ അതിനെ തിരിച്ചറിയാനോ ഇല്ലാതാക്കാനോ ശിഷ്യനു കഴിയുന്നില്ല. അതിനു കഴിയണമെങ്കില്‍ സദ്ഗുരുവിന്റെകീഴിലുള്ള ശിക്ഷണം കൂടിയേതീരൂ.
മാവിനു വേലികെട്ടി, വെള്ളവുംവളവും നല്കി വളര്‍ത്തുന്നത് അതില്‍ നിന്നും മാമ്പഴം കിട്ടാന്‍ വേണ്ടിയാണ്. അതുപോലെ ശിഷ്യനിലെ ആത്മസ്വരൂപത്തെ ഉണര്‍ത്താന്‍ വേണ്ടിയാണ് ഗുരു നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിക്കുന്നത്. ശിഷ്യന്‍ ഗുരുവിനെ ആദരിക്കുന്നതും അനുസരിക്കുന്നതും അതിനുവേണ്ടിത്തന്നെയാണ്. ത്യാഗത്തിന്റെ മൂര്‍ത്തരൂപമാണു ഗുരു. സത്യം, ധര്‍മ്മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാന്‍ കഴിയുന്നതു ഗുരുക്കന്മാര്‍ ആ മൂല്യങ്ങളില്‍ ജീവിക്കുന്നതുകൊണ്ടാണ്. ആ ആദര്‍ശങ്ങളുടെ സജീവമൂര്‍ത്തിയാണ് ഗുരു. അവരെ അനുസരിക്കുന്നതിലൂടെ നമ്മിലും ആ ഗുണങ്ങള്‍ വളരുന്നു.
ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്‌േനഹം മാത്രമാണവര്‍ക്കുള്ളത്. കുടയുടെ ബട്ടണ്‍ താഴ്‌ത്തുമ്പോള്‍ കുട നിവരുന്നു. വെയിലില്‍നിന്നും മഴയില്‍നിന്നും സുരക്ഷ നേടാന്‍ കഴിയുന്നു. അതുപോലെ ഗുരുവിനോടുള്ള അനുസരണമൂലം അവന്‍ വിശാലതയിലേയ്‌ക്കുയരുകയാണു ചെയ്യുന്നത്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നതു കാണുവാനാണ് ഗുരു ആഗ്രഹിക്കുന്നതു്. ഉത്തമനായ ഗുരു യഥാര്‍ത്ഥ മാതാവുകൂടിയാണ്. ഗുരുവിനെ കേവലം ഒരു വ്യക്തിയായി കാണരുത്. നമ്മളെ ഉദ്ധരിക്കാന്‍ മനുഷ്യരൂപത്തില്‍ വന്ന ഈശ്വരന്‍ തന്നെയാണ് ഗുരു.
മാതാ അമൃതാനന്ദമയി
















