കുവൈത്ത് സിറ്റി: കുവൈത്തിൽ സന്ദർശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞ് രാജ്യത്ത് തുടരുന്നവരിൽ നിന്ന് ഓരോ ദിവസവും പത്തു ദിനാർ വീതം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പരമാവധി ആയിരം ദീനാറാണ് പിഴ ഈടാക്കുക. കൊമേഴ്സ്യൽ സന്ദർശക വിസ, ഭാര്യയും കുട്ടികളും ഒഴികെയുള്ളയുള്ളവരുടെ സന്ദർശക വിസ എന്നിവക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് ഇപ്പോൾ കുവൈത്തിലുള്ളത്.
യൂറോപ്യൻ പൗരന്മാരുടെ ടൂറിസ്റ്റ് വിസ, കുവൈത്തിൽ ഇഖാമയുള്ള വിദേശികളുടെ ഭാര്യ, കുട്ടികൾ എന്നിവരുടെ സന്ദർശക വിസ എന്നിവക്ക് മൂന്നുമാസത്തെ കാലാവധിയുണ്ടാവും. സ്പോൺസറുടെ ശമ്പളം അടിസ്ഥാനമാക്കിയാണ് സന്ദർശക വിസയുടെ കാലാവധി തീരുമാനിക്കുന്നത്. വിദേശികൾക്ക് രക്ഷിതാക്കളെ സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 ദിനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദീനാർ മതി.
സഹോദരങ്ങളുടെ സന്ദർശനവിസക്ക് പരമാവധി 30 ദിവസമാണ് കാലപരിധി. സ്പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച് എമിഗ്രേഷൻ മാനേജർക്ക് വിസ കാലാവധി വെട്ടിക്കുറക്കാൻ അവകാശമുണ്ടാവും. ഭാര്യ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം വിസ കാലാവധി എമിഗ്രേഷൻ മാനേജറുടെ വിവേചനാധികാര പരിധിയിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
















