കണ്ണൂര്‍ : ജയിലില്‍ നിന്ന് മൊബൈല്‍ ഫോണും, ആയുധങ്ങളും കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം പേരിന് മാത്രം മതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന് പോലീസിന് ഉന്നതതലത്തില്‍ നിന്നും നിര്‍ദ്ദേശം. രാഷ്‌ട്രീയ പ്രമുഖരടക്കമുള്ളവരെ ജയിലില്‍ നിന്നും പ്രതികള്‍ ഫോണ്‍ വിളിച്ചിരുന്നതായി തുടക്കത്തില്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതാണ് അന്വേഷണം മരവിപ്പിക്കാന്‍ കാരണം. അതേസമയം രാഷ്‌ട്രീയ ഇടപെടലുകളാണ് ഇതിനു പിന്നിലെന്നും സൂചനയുണ്ട്.
മൂന്ന് സെന്‍ട്രല്‍ ജയിലുകളില്‍ നടത്തിയ തെരച്ചിലില്‍ എണ്‍പതോളം മൊബൈലുകളാണ് പിടികൂടിയത്. ഇവ അതത് പരിധികളിലെ പോലീസിന് കൈമാറി. അന്വേഷണച്ചുമതലയും അവര്‍ക്കാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഏറ്റവും അധികം ഫോണുകള്‍ പിടിച്ചെടുത്തത്. 51 ഫോണുകളാണ് ഇവിടെനിന്നും പിടിച്ചെടുത്തത്. കൂടുതല്‍ ഫോണ്‍ വിളികള്‍ പോയതും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ്.
കഴിഞ്ഞ ജൂണ്‍ 20 മുതലാണ് ജയില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ജയിലുകളില്‍ പരിശോധന നടത്തിയത്. രണ്ടാഴ്ച പിന്നിട്ടിട്ടും ഇത് സംബന്ധിച്ച അന്വേഷണം ഏങ്ങും എത്തിയിട്ടില്ല.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തിരുവനന്തപുരത്തേയ്‌ക്ക് പോയ ഫോണ്‍വിളിയാണ് സംസ്ഥാനത്തെ ഫോണ്‍ വേട്ടകള്‍ക്ക് തുടക്കമിട്ടതെന്നാണ് സൂചന. കതിരൂരിലെ ഒരു കേസുമായി ബന്ധപ്പെട്ട് തടവില്‍ കഴിയുന്ന പ്രതിയാണ് തിരുവനന്തപുരത്തെ ഒരു ഉന്നതനെ ഫോണിലൂടെ വിളിച്ച് വിരട്ടിയത്. കണ്ണൂരിലെ ഒരു പ്രമുഖ സിപിഎം നേതാവിനെ ഒതുക്കാന്‍ ശ്രമിച്ചാല്‍ വിവരമറിയും എന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഫോണ്‍വിളി.
ഇതുസംബന്ധിച്ച് അന്വേഷിച്ചതോടെയാണ് സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് കോള്‍ വന്നതെന്ന് മനസ്സിലായത്. ഇതോടെയാണ് സംസ്ഥാനത്തെ ജയിലുകളില്‍ ഫോണ്‍വേട്ട ശക്തമാക്കിയതും വിയ്യൂരില്‍ അതിസുരക്ഷാ ജയില്‍ സജ്ജമാക്കിയതും. തിരുവനന്തപുരത്തെ പ്രമുഖനെ വിരട്ടിയ തടവുകാരനെയും രാഷ്‌ട്രീയ ഇടപെടലില്‍ വിയ്യൂരിലേക്ക് മാറ്റുമെന്നും സൂചനയുണ്ട്.
















