ആത്മശക്തിയുടെയും ആത്മവീര്യത്തിന്റെയും മൂര്‍ത്തിമദ്ഭാവമാണ് സ്വാമി വിവേകാനന്ദന്‍. ഒരു പുരുഷായുസ്സിനെ മുഴുവന്‍ എങ്ങനെ ഊര്‍ജ്ജസ്വലമാക്കാം, കര്‍മ്മനിരതമാക്കാം എന്നദ്ദേഹം കാണിച്ചുതന്നു. കാലാകാലമായി ഉറങ്ങിക്കിടന്ന മാനവരാശിയെ ഉണര്‍ത്തി എഴുന്നേല്‍പ്പിച്ചു ആ മഹാനുഭാവന്‍. ഉണരുകയും ഉയരുകയും ചെയ്യാനുള്ള ജീവിതസംഹിതയാണ് വിവേകാനന്ദസ്വാമികള്‍ ലോകത്തിന് മുന്‍പില്‍ തുറന്നുവച്ചത്.
”എന്റെ ചുണക്കുട്ടികളേ നിങ്ങളെല്ലാം വന്‍കാര്യങ്ങള്‍ ചെയ്യാന്‍ പിറന്നവരാണ്. നിങ്ങള്‍ നായ്‌ക്കുട്ടികളുടെ കുരകേട്ട് ഭയപ്പെടരുത്. ഇടിത്തീവീണാല്‍പ്പോലും ഭയപ്പെടരുത്” എന്ന ആഹ്വാനത്തില്‍ക്കൂടി സ്വാമിജി വിശ്വചേതനയെ വിളിച്ചുണര്‍ത്തി. ആധുനിക ലോകത്തിന്റെ മഹാമന്ത്രമെന്ന് വിശേഷിപ്പിക്കാവുന്ന വിവേകാനന്ദവാണികള്‍ 20-ാം നൂറ്റാണ്ടും 21-ാം നൂറ്റാണ്ടിന്റെ രണ്ടു പാദങ്ങളും കുറെയേറെ ശ്രവിച്ചു. ‘ഉത്തിഷ്ഠത ജാഗ്രത, പ്രാപ്യവരാന്‍ നിബോധത’ എന്ന കഠോപനിഷത്ത് മന്ത്രമാണ് അജ്ഞാനാന്ധകാരത്തെ ആട്ടിയോടിക്കാന്‍ സ്വാമിജി പ്രയോഗിച്ചത്. മൃഗസമാനരെ മനുഷ്യനാക്കാനും മാനവനെ വാനവനാക്കാനുമുള്ള വഴികളാണ് സ്വാമിജി പ്രവചിച്ചത്. അങ്ങനെ ഉപനിഷത്ത് ദര്‍ശനങ്ങളും സംസ്‌കാരവും ഗംഗാപ്രവാഹംപോലെ ലോകത്താകമാനം ഒഴുകിപ്പരന്നു. ആ സാന്ത്വന വചസ്സുകള്‍ മനുഷ്യരാശിയുടെ സിരകളിലാകമാനം പുത്തനുണര്‍വും നിറച്ചു. അക്കാലത്ത് സ്വാമിജി പറഞ്ഞ്, ആവേശം കൊള്ളിച്ച ഒരു സ്വന്തം ജീവിതാനുഭവം എക്കാലവും പ്രസക്തിയുള്ളതാണ്.
പരിവ്രാജകനായി ഭാരതം മുഴുവന്‍ സ്വാമി വിവേകാനന്ദന്‍ നടന്നലയുന്ന സന്ദര്‍ഭം. വാരാണസിയിലെത്തിയിരിക്കുന്നു. നേരം പുലരുന്നതേയുള്ളൂ. ഒരിടവഴിയില്‍ക്കൂടി സ്വാമിജി നടന്നുപോകുകയാണ്. വഴിയില്‍ കുറെ കുരങ്ങന്മാര്‍ മര്യാദാരാമന്മാരായി ഇരിക്കുന്നത് അദ്ദേഹം കണ്ടു. വിവേകാനന്ദന്‍ മുന്നോട്ടു നടന്നു. കുരങ്ങന്മാര്‍ തന്നെ പിന്തുടരുന്നതുപോലെ അദ്ദേഹത്തിന് തോന്നി. ശരിയാണ്. അവര്‍ തന്റെ തൊട്ടുപുറകെ ഉണ്ട്. സ്വാമിജിയുടെ ഉള്ളില്‍ അകാരണമായ ഭയം തലപൊക്കി. അവറ്റകള്‍ തന്നെ ഉപദ്രവിക്കുമോ ആക്രമിക്കുമോ എന്ന ഭയം. സ്വാമിജി നടപ്പ് വേഗത്തിലാക്കി. ക്രമേണ അത് ഓട്ടമായി മാറി. അതിവേഗം ഓടുന്ന സ്വാമിജിയുടെ പുറകെ വാനരന്മാരും ബഹളത്തോടെ വച്ചുപിടിച്ചു. ഈ രംഗം ശ്രദ്ധയില്‍പ്പെട്ട ഒരു വൃദ്ധസംന്യാസി ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: ”എമരല വേല ആൃൗലേ, എമരല വേല യൃൗലേ.” അതായത് കുരങ്ങന്മാര്‍ക്കെതിരെ തിരിഞ്ഞുനില്‍ക്കുക. വിവേകാനന്ദ സ്വാമികള്‍ വാനരന്മാരെ എതിരിടാന്‍ തന്നെ നിശ്ചയിച്ച് കല്ലെടുത്തു. വടിയെടുത്തു. ഇത് കണ്ട് കുരങ്ങന്മാര്‍ തിരിച്ചു പാഞ്ഞു. അവറ്റകളുടെ പൊടിപോലും കണ്ടില്ല എന്നതാണ് സത്യം. ഈ അനുഭവ വിവരണത്തിന് ശേഷം സ്വാമിജി പറയും. ജീവിതം ജീവിതമാണ്; ജീവിച്ചു തീര്‍ക്കാനുള്ളതാണ്. പ്രതിസന്ധികളെ അങ്ങോട്ട് കയറി ആക്രമിക്കണം. അതിനുള്ള ആന്തരിക ശക്തി നേടണം. അതിനായി ആത്മശക്തിയെ ഉണര്‍ത്താന്‍ പരിശ്രമിക്കണം. ആത്മശക്തി ഉണര്‍ന്നില്ലെങ്കില്‍, പ്രകടമാക്കിയില്ലെങ്കില്‍ മേല്‍പ്പറഞ്ഞ സംഭവത്തിലെ ആദ്യമുണ്ടായ വിഷമസ്ഥിതിയുണ്ടാകും. ബാഹ്യവും ആന്തരികവുമായ വെല്ലുവിളികള്‍ മനുഷ്യനെ വേട്ടയാടി തളര്‍ത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ തളരരുത്, വിരളരുത് എന്നാണ് ആപ്തവാക്യം. ആത്മനിയന്ത്രണത്തോടെ സാഹചര്യങ്ങളെ അവലോകനം ചെയ്ത് നേരിടുക മാത്രമേയുള്ളൂ പോംവഴി. അതിനായി വേണ്ടത് അവനവനിലുള്ള ആത്മവിശ്വാസത്തെ ഉണര്‍ത്തി ആത്മവീര്യത്തെ വിജൃംഭിച്ച് നിര്‍ത്തുകയാണ്.
ആത്മധൈര്യത്തെ ഉണര്‍ത്താനും ഉയര്‍ത്താനും നാം ചെയ്യേണ്ടതെന്ത്? കഴിഞ്ഞകാല ഭാരതീയ ചരിത്രത്തിലേക്കൊന്ന് കണ്ണോടിച്ചാല്‍ മതി. അപ്പോള്‍ നമുക്ക് അവിടെ ജ്വലിച്ച് നില്‍ക്കുന്ന ധാരാളം നക്ഷത്രങ്ങളെ കാണാം. വിവേകാനന്ദ വാണികള്‍ മനസ്സിലും ബുദ്ധിയിലും അരക്കിട്ടുറപ്പിച്ച ധാരാളം മഹാത്മാക്കളെ ഭാരതത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ കാണാം. പ്രത്യേകിച്ച് സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധി മുതലുള്ള പേരുകള്‍ എണ്ണാതിരിക്കുകയായിരിക്കും ബുദ്ധി. തങ്ങളിലുള്ള ആത്മശക്തിയെ ഉണര്‍ത്താന്‍ അവരെന്താണ് ചെയ്തതെന്ന് നമുക്ക് പരിശോധിക്കാം. സ്വാമി വിവേകാനന്ദന്റെ പ്രഭാഷണങ്ങളില്‍ക്കൂടി പറന്നുവന്ന ഉപനിഷത് സംസ്‌കാരത്തിന്റെ തീപ്പൊരികളെ മനസ്സിലേക്ക് ആവാഹിച്ചു; അത്രമാത്രം. ഹിമാലയത്തിലെ മഞ്ഞുപോലെ നമ്മുടെ ഹൃദയത്തില്‍ ഉറഞ്ഞുകിടക്കുന്ന ദിവ്യഭാവത്തെ സാക്ഷാത്കരിക്കാനുള്ള ആഹ്വാനം ആ വീരസേനാനികള്‍ ഉള്‍ക്കൊണ്ടു. അതിനാല്‍ അവര്‍ക്ക് ഭയമില്ലായിരുന്നു. വിവേകാനന്ദവാണികളും അതില്‍ക്കൂടി ചിതറിത്തെറിച്ച ഭാരതീയ സംസ്‌കാരത്തിന്റെ വേദാന്ത ആശയങ്ങളും ആ മഹാരഥന്മാര്‍ക്ക് ഗുരുക്കന്മാരായി ഭവിച്ചു. ആടിനൊപ്പം വളര്‍ന്ന സിംഹക്കുട്ടിയുടെ കഥ പറഞ്ഞ് വിവേകാനന്ദന്‍ എല്ലാവരേയും ആവേശഭരിതരാക്കി.
പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു പെണ്‍സിംഹം ഒരു തോട് ചാടിക്കടക്കുന്നതിനിടയില്‍ പ്രസവിച്ചു. കുഞ്ഞ് വെള്ളത്തില്‍ക്കൂടി ഒഴുകി ഒരു ആട്ടിന്‍കൂട്ടത്തില്‍ പെട്ടു. ആ സിംഹക്കുട്ടി ആടിനെപ്പോലെ വളര്‍ന്നു. പച്ചിലതിന്നു. മേ മേ എന്ന് കരഞ്ഞു. ഒന്നു രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ അതിന്റെ താടിയും ജടയും വളര്‍ന്നു. അപ്പോഴും താനൊരു സിംഹക്കുട്ടിയാണെന്നറിയാതെ ആട്ടിന്‍പറ്റത്തോടൊപ്പം ആടിനെപ്പോലെ പുല്ലില്‍ മേഞ്ഞുനടന്നു. ഈ അസാധാരണമായ കാഴ്ച ഒരു ഉഗ്രന്‍ സിംഹം കണ്ടു. ഒറ്റച്ചാട്ടത്തില്‍ ആ സിംഹക്കുട്ടിയെ പിടിച്ച് ഒറ്റക്കുതിപ്പിന് ദൂരെ എത്തി ഒരു നദിക്കരയില്‍നിന്നു. അപ്പോഴും സിംഹക്കുട്ടി മേ മേ എന്നു കരഞ്ഞു. എന്നിട്ടും പിടിവിടാതെ നദിയുടെ കരയില്‍ വെള്ളത്തിലേക്ക് നോക്കാന്‍ പറഞ്ഞു. തന്റെ തനിസ്വരൂപം കണ്ട് സിംഹക്കുട്ടി അമ്പരന്നു. ഒരു മാംസക്കഷണം രുചിക്കാന്‍ കൊടുത്തു. തന്നില്‍ ശക്തി പ്രസരിക്കുന്നതുപോലെ തോന്നി അതിന്. ആ ഉഗ്രന്‍ സിംഹം സടകുടഞ്ഞ് ദിക്കെല്ലാം പൊട്ടുമാറുച്ചത്തില്‍ അലറി. ഉത്‌സാഹം തലയ്‌ക്ക് പിടിച്ച സിംഹക്കുഞ്ഞ് ഒരു പരീക്ഷണം നടത്തി. നന്നാകുന്നുണ്ടല്ലോ കാര്യങ്ങള്‍ എന്ന് അതിന് തോന്നി. കാട്ടിലെ രാജാവായി വാഴാനുള്ള ആന്തരിക ചോദനയ്‌ക്കൊപ്പം ബാഹ്യപ്രേരണകൂടി വര്‍ധിച്ചു. ഈ കഥ ചൂണ്ടിക്കാട്ടി സ്വാമിജി പറയുന്നതിതാണ്. മനുഷ്യരിലെല്ലാം ദിവ്യഭാവം നിലീനമാണ്.
നാം ഈ ശരീരമല്ല. ഈ ശരീരത്തിനകത്ത് ആര്‍ക്കും തടഞ്ഞുവയ്‌ക്കാനോ ഒളിപ്പിച്ച് വയ്‌ക്കാനോ ആവാത്ത ദിവ്യതേജസ്സുണ്ട്. മഹാത്മാക്കളുടെ, ഗുരുക്കന്മാരുടെ, കാരണവന്മാരുടെ, മുതിര്‍ന്ന തലമുറയുടെ ഉപദേശവും പ്രേരണയും മേല്‍നോട്ടവും കഠിനപ്രയത്‌നവും പ്രാര്‍ത്ഥനയും കൂടി ഉണ്ടെങ്കില്‍ നമ്മുടെ യുവതലമുറ തേജസ്സുറ്റവരാകും, ശ്രേയസ്സ് അവരെ തേടിവരും. യുവജനങ്ങളുടെ ശക്തിയും സ്‌നേഹവും പ്രയത്‌നവും നിയന്ത്രണവിധേയമാകും. ത്യജിക്കാനുള്ള ദൃഢനിശ്ചയവുമായി ഇച്ഛാശക്തിയോടെ പ്രവര്‍ത്തിക്കും.
( അവസാനഭാഗം നാളെ)
















