ന്യൂദല്‍ഹി: രാജ്യവിഭജനത്തിലും ജമ്മു കശ്മീര്‍ പ്രശ്‌നത്തിലും കോണ്‍ഗ്രസ്സിന്റെയും പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും വഞ്ചന തുറന്നുകാട്ടി ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ ആദ്യ പ്രസംഗം. ഇന്ത്യ വിഭജിക്കാനും കശ്മീരില്‍ നിരപരാധികള്‍ കൊല്ലപ്പെടാനും കാരണം നെഹ്‌റുവാണെന്ന് അദ്ദേഹം ലോക്‌സഭയില്‍ തുറന്നടിച്ചു.
ജമ്മു കശ്മീരിന്റെ മൂന്നിലൊന്നു ഭാഗം ഇന്ത്യയിലില്ല. നെഹ്‌റുവാണ് ഇതിന് ഉത്തരവാദി. ആഭ്യന്തര മന്ത്രിയായിരുന്ന സര്‍ദ്ദാര്‍ പട്ടേലിനെപ്പോലും വിശ്വാസത്തിലെടുക്കാന്‍ നെഹ്‌റു തയ്യാറായില്ല. ഇന്ത്യന്‍ സൈന്യം മുന്നേറുമ്പോള്‍ ഏകപക്ഷീയമായി അദ്ദേഹം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചതും ജമ്മു കശ്മീരിലെ ജനങ്ങളുടെ മനസ്സില്‍ അതൃപ്തി വിതച്ചതും കോണ്‍ഗ്രസ്സാണ്.
സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ആറ് മാസത്തേക്ക് കൂടി നീട്ടാനുള്ള പ്രമേയവും ജമ്മു കശ്മീര്‍ സംവരണ ഭേദഗതി ബില്ലും അവതരിപ്പിക്കുകയായിരുന്നു അമിത് ഷാ. പ്രതിപക്ഷ ബഹളത്തിനിടെ ഇവ ലോക്‌സഭ പാസാക്കി. സംവരണത്തിന്റെ ആനുകൂല്യം അന്താരാഷ്‌ട്ര അതിര്‍ത്തികളില്‍ ജീവിക്കുന്നവര്‍ക്കും ലഭ്യമാക്കുന്നതാണ് ഭേദഗതി. നെഹ്‌റുവിന്റെ പേര് പരാമര്‍ശിക്കുന്നതില്‍ വേദനയുണ്ടെങ്കില്‍ ആദ്യ പ്രധാനമന്ത്രിയെന്ന് പറയാമെന്ന് കോണ്‍ഗ്രസ്സിന്റെ പ്രതിഷേധങ്ങളോട് ഷാ പ്രതികരിച്ചു.
ജമ്മു കശ്മീര്‍ ഇന്ത്യയിലാണെന്ന് ഒരു കാലത്ത് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്ത്യ എന്നത് മറച്ചാണ് അവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. നരേന്ദ്ര മോദിയും മുരളീ മനോഹര്‍ ജോഷിയും ജീവന്‍ പണയപ്പെടുത്തിയാണ് ലാല്‍ ചൗക്കില്‍ പതാക ഉയര്‍ത്തിയത്. ഞങ്ങള്‍ക്ക് ഭയമില്ല, ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഭയം.
രാജ്യത്ത് പലപ്പോഴായി 132 തവണ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇതില്‍ 93ഉം കോണ്‍ഗ്രസ്സിന്റെ വകയാണെന്നും പ്രതിപക്ഷ എതിര്‍പ്പുകള്‍ക്ക് മറുപടിയായി ഷാ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ ഞങ്ങള്‍ 356ാം വകുപ്പ് ഉപയോഗിച്ചിട്ടില്ല. കോണ്‍ഗ്രസ് അതും ചെയ്തു. സംസ്ഥാനത്തിന്റെ വികസനമാണ് ഞങ്ങള്‍ക്ക് പ്രധാനം. ജമ്മു കശ്മീരിലെ ജനത ഏറെ സഹിച്ചു. മറ്റുള്ളവരേക്കാള്‍ വികനത്തിന് അവര്‍ അര്‍ഹരാണ്.
ജമ്മുവിലെയും ലഡാക്കിലെയും ജനങ്ങള്‍ക്ക് തങ്ങള്‍ സംസ്ഥാനത്തിന്റെ ഭാഗമാണെന്ന തോന്നലുണ്ടായത് ഇപ്പോഴാണ്. മൊറാര്‍ജി ദേശായിയുടെയും വാജ്‌പേയിയുടെയും കാലത്ത് തെരഞ്ഞെടുപ്പുകള്‍ സുതാര്യമായി നടന്നു. ആറ് മാസത്തിനുള്ളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് പ്രതീക്ഷ.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ സാധിച്ചത് കശ്മീരിലെ ക്രമസമാധാനം മെച്ചപ്പെടുന്നതിന്റെ സൂചനയാണ്. ഭീകരതയോട് വിട്ടുവീഴ്ചയില്ല. സ്വയം പ്രതിരോധത്തിനാണ് മിന്നലാക്രമണവും വ്യോമാക്രമണവും നടത്തിയത്. പാക്കിസ്ഥാനിലെ ഭീകരതയുടെ അടിവേരുകള്‍ തകര്‍ക്കുകയാണ് ലക്ഷ്യം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് താല്‍ക്കാലികമാണെന്നും അദ്ദേഹം വിശദീകരിച്ചു.
















