കൊച്ചി : മമ്മൂട്ടി ചിത്രമായ ‘ഉണ്ടയുടെ’ ചിത്രീകരണത്തിനിടെയുണ്ടായ പരിസ്ഥിതി നാശത്തെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്ന് ഹൈക്കോടതി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കും സിനിമാ കമ്പനിക്കുമെതിരേ അന്വേഷണം നടത്തണം. അന്വേഷണവും വനഭൂമി പൂര്‍വസ്ഥിതിയിലാക്കാനുള്ള നടപടികളും നാലുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഉണ്ട സിനിമയുടെ ചിത്രീകരണത്തിനായി കാസര്‍കോട് കാറഡുക്ക വനഭൂമിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വനംവകുപ്പ് തടഞ്ഞില്ലെന്നാരോപിച്ച് പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആനിമല്‍ ലീഗല്‍ ഫോഴ്സ് ഇന്റഗ്രേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ഉത്തരവ്. സംഘടനയുടെ ജനറല്‍ സെക്രട്ടറി ഏഞ്ചല്‍സ് നായരാണ് ഹര്‍ജി നല്‍കിയത്.
കേന്ദ്രസര്‍ക്കാരിന് അന്വേഷണത്തിനുള്ള സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം. ഗ്രാവലിട്ട് റോഡുണ്ടാക്കിയത് പൂര്‍വസ്ഥിതിയിലാക്കിയിട്ടില്ലെങ്കില്‍ കേന്ദ്രം നടപടിയെടുക്കണം. നിര്‍മാതാക്കളായ മൂവീസ് മില്‍ പ്രൊഡക്ഷനില്‍ നിന്ന് ചെലവ് ഈടാക്കണം. ഗ്രാവല്‍ നീക്കം ചെയ്യുമ്പോള്‍ പരിസ്ഥിതിയെ ബാധിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.
അതേസമയം ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് തടയണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഇത് നിഷേധിച്ചു. നിയമാനുസൃതം അനുമതിവാങ്ങിയാണ് ചിത്രീകരണം. അതിനാല്‍ ചിത്രീകരണം അനധികൃതമാണെന്ന് പറയാനാകില്ല. മാത്രമല്ല സെന്‍സര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സിനിമ റിലീസ് ചെയ്തതും കോടതി ചൂണ്ടിക്കാട്ടി.
ഉണ്ടയുടെ ചിത്രീകരണത്തിനു വേണ്ടി വനഭൂമി അനുവദിച്ചത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. എന്നാല്‍ വനഭൂമി നശിപ്പിക്കുന്ന തരത്തില്‍ ഇടപെടലുണ്ടായത് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഹര്‍ജിക്കാരന്‍ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ചാണ് കോടതി ആരോപണങ്ങള്‍ വിലയിരുത്തിയത്.
ഹര്‍ഷദിന്റെ തിരക്കഥയില്‍ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. പോലീസുകാരുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ നിരവധിയാളുകള്‍ ചിത്രത്തെ അഭിനന്ദിച്ച് ഇതിനോടകം തന്നെ രംഗതെത്തിയിട്ടുണ്ട്.
















