കൊച്ചി: മഴക്കാല ശുചീകരണ പ്രവര്‍ത്തനങ്ങളെല്ലാം മഴയ്‌ക്ക് മുന്‍പേ പൂര്‍ത്തിയായെന്ന് നഗരസഭ അവകാശപ്പെടുമ്പോഴും ജനം ദുരിതത്തില്‍. മഴയ്‌ക്ക് മുന്‍പ് തീര്‍ക്കേണ്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ മഴ തകര്‍ത്ത് പെയ്യുമ്പോഴും തുടരുകയാണ്. ജൂണ്‍ ആദ്യമാണ് മഴക്കാല പൂര്‍വ്വ ശുചീകരണം കോര്‍പ്പറേഷന്‍ തുടങ്ങിയത്. അതുവരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നില്ല.
ചെറിയ രീതിയില്‍ മഴ പെയ്താല്‍പോലും നഗരം മുഴുവന്‍ വെള്ളത്തിലാണ്. കാനകളില്‍ നിന്നുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമെല്ലാം റോഡില്‍ നിറയും. കൂടാതെ നഗരത്തിലെ പ്രധാന റോഡുകളായ എംജി റോഡ്, കെഎസ്ആര്‍ടിസി, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം ഗതാഗതവും തടസപ്പെടും. വെള്ളം ഒഴുകി പോകാനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതാണ് ഇതിന് കാരണം. ഇതെല്ലാം എല്ലാ വര്‍ഷവും അനുഭവിക്കുകയും അടുത്ത തവണത്തേക്ക് പരിഹരിക്കുമെന്നും പറയാറുണ്ടെങ്കിലും ഈ വര്‍ഷവും പരിഹരിച്ചിട്ടില്ല.
മിക്ക സ്ഥലങ്ങളിലും കാനകളില്‍ നിന്ന് കോരുന്ന മാലിന്യങ്ങളും കാന പൊളിച്ച അവശിഷ്ടങ്ങളുമെല്ലാം റോഡില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ട്രാക്ടര്‍മാര്‍ക്കാണെന്നാണ് നഗരസഭ അധികാരികളുടെ വാദം. പല കാനകളും പൊട്ടിപ്പൊളിഞ്ഞ് ഭീഷണിയായി തുടരുന്നുമുണ്ട്. പലയിടങ്ങളിലും ജനങ്ങളുടെ തലയ്‌ക്ക് മുകളില്‍ ഭീഷണിയായി നില്‍ക്കുന്ന മരക്കൊമ്പുകള്‍ മുറിച്ച് മാറ്റാനുള്ള നടപടികളും എങ്ങുമെത്തിയിട്ടില്ല. പലപ്പോഴായി ഇളകിപ്പൊളിഞ്ഞ് ഇവ റോഡിലേക്ക് വീഴുന്നുണ്ട്.
ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികള്‍ ജില്ലയിലെ പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് അധികാരികള്‍ പറയുമ്പോഴാണ് ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നത്. ഇതിന് പുറമേ മെഡിക്കല്‍ കോളേജുകള്‍ ചോര്‍ന്നൊലിച്ചും വെള്ളമില്ലാതെയും ജനത്തെ ബുദ്ധിമുട്ടിലാക്കുന്നുമുണ്ട്.
















