കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍ നിന്നും ക്രൂരമായി മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തുന്ന സമരം നാലാം ദിവസത്തിലേയ്‌ക്ക് കടന്നു. സമരത്തിന് പിന്തുണയുമായി ദല്‍ഹി എയിംസിലെയും സഫ്ദര്‍ജംഗിലേയും വിവിധ ആശുപത്രികളിലേയും ഡോക്ടര്‍മാര്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ ഡോക്ടര്‍മാരും പിന്തുണ അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിലപാട് വിവാദമാവുകയാണ്. അതിനിടെ മമത ബാനര്‍ജിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രശ്ന പരിഹാരത്തിന് എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി ആരാഞ്ഞു.
ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവന്‍ അപേഷ് ബാനര്‍ജിയും രംഗത്തെത്തിയിട്ടുണ്ട്. അനന്തരവന്‍ പിന്തുണ നല്‍കിയത് മമതയ്‌ക്ക് തിരിച്ചടിയായിരിക്കുകയാണ്. കൊല്‍ക്കത്ത കെപിസി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദ്യാര്‍ത്ഥിയാണ് അപേഷ്.

കൊല്‍ക്കത്ത മേയര്‍ ഫിര്‍ഹാദ് ഹക്കീമിന്റെ മകളും ഡോക്ടറുമായ ഷാബാ ഹക്കീമും സംസ്ഥാനത്തെ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായതില്‍ ലജ്ജിക്കുന്നുവെന്നും അവർ ഫേസ് ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി സമരത്തെ കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന വിമര്‍ശനവും ഷബ ഹക്കീം ഉയര്‍ത്തിയിരുന്നു.
കൊല്‍ക്കത്തയിലെ എന്‍ആര്‍എസ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് മൂന്ന് ദിവസം മുന്‍പ് കൈയ്യേറ്റം ഉണ്ടായത്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഡോക്ടര്‍മാരുടെ സമരത്തിന് പിന്നില്‍ ബിജെപിയും സിപിഎമ്മുമാണെന്ന് മമത ആരോപിച്ചിരുന്നു. ഡോക്ടര്‍മാരോട് ജോലിക്ക് കയറണമെന്ന് ആവശ്യപ്പെട്ടെങ്കിലും മതിയായ സുരക്ഷ ഒരുക്കാതെ ജോലിക്കില്ലെന്ന നിലാപാടിലാണ് ഡോക്ടര്‍മാര്‍.
















